ന്യൂദല്‍ഹി: മോദിക്കെതിരെ കരുതിവെച്ച ആയുധങ്ങള്‍ ലക്ഷ്യത്തിലെത്താതെ മടങ്ങുന്നതും പലതും തിരിച്ചടിക്കുന്നതും കോണ്‍ഗ്രസ് തന്ത്രങ്ങളെ ബാധിക്കുന്നു. വിവാഹിതനാണെന്ന മോദിയുടെ സത്യവാങ്മൂലം കരുതിവെച്ച ഒരു ആയുധം നഷ്ടപ്പെടുത്തുക മാത്രമല്ലെന്ന് കോണ്‍ഗ്രസിന് ബോധ്യമുണ്ട്. ചര്‍ച്ചകള്‍ മോദിയുടെ വിവാഹക്കാര്യത്തില്‍ കേന്ദ്രീകരിച്ചാല്‍ ഉയരുന്ന പല വിവരങ്ങളും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് തലവേദനയാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
മോദി സ്വയം വിവാഹക്കാര്യം വെളിപ്പെടുത്തിയതിന്റെ പിന്നില്‍ മേറ്റ്ന്തോ ഉദ്യേശമുണ്ടെന്ന ഭയവും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. വ്യക്തികേന്ദ്രീകൃതമായ കുറ്റപ്പെടുത്തലുകളിലേക്ക് വിവാദം എത്തിക്കാതെ വിഷയം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രചാരണവിഭാഗം നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ രാഹുല്‍ഗാന്ധിയുടെ വ്യക്തിജീവിതത്തിലെ സ്ത്രീവിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായതോടെയാണ് മോദിവിഷയം ഇനി അധികം ഉയര്‍ത്തേണ്ടെന്ന് തീരുമാനിക്കാന്‍ കാരണം.
ചായക്കടക്കാരന് ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയിലെ നാക്കുപിഴയ്ക്ക് കോണ്‍ഗ്രസിന് ഇതുവരെ സമാധാനം കണ്ടെത്താനായിട്ടില്ല. ചായക്കടക്കാരനെന്ന് വിളിച്ചാക്ഷേപിച്ചതിന്റെ ഗുണം പതിന്മടങ്ങായി ദിവസവും മോദിക്ക് ലഭിക്കുകയാണ്. അവസാനം ചായ് പേ ചര്‍ച്ചാ എന്ന പരിപാടി വരെ ബിജെപി നടത്തി ലക്ഷങ്ങളുമായി മോദി നേരിട്ട് സംവദിച്ചു. മോദിയെ കൊലയാളിയെന്നും മോദിയെ വെട്ടിനുറുക്കണമെന്നുമൊക്കെയുള്ള പ്രസ്താവനകള്‍ക്കും വോട്ടര്‍മാരില്‍ വലിയ ധ്രുവീകരണം ഉണ്ടാക്കുന്നതിന് മാത്രമാണ് സാധിച്ചത്.
ഗുജറാത്ത് കലാപത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് വേളയില്‍ നിരവധി പൊതു താല്‍പ്പര്യ ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയെങ്കിലും അവയെല്ലാം തള്ളി. ഇന്നലെയും ഗുജറാത്ത് സര്‍ക്കാരിനെതിരായ ഹര്‍ജി കോടതി തള്ളി. മോദിയുടെ വിവാഹ ജീവിതത്തിന്റെ സത്യാവസ്ഥ പുറത്തുവന്നതോടെ അവസാന ആയുധവും പോയി. മോദിയുടെ വിവാഹക്കാര്യത്തിലെ ചര്‍ച്ചകളുമായി മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസിനത് ബൂമറാങ്ങാകുമെന്ന മുന്നറിയിപ്പ് ബിജെപി നേതാക്കളായ രവിശങ്കര്‍ പ്രസാദും വെങ്കയ്യനായിഡുവും നല്‍കിയിട്ടുണ്ട്.
ഗുജറാത്ത് കലാപക്കാര്യം ഓര്‍മ്മിപ്പിച്ച് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി വോട്ട് നേടിയെടുക്കുന്ന സ്ഥിരം പരിപാടി ഇത്തവണ ഏശിയില്ലെന്നാണ് മൂന്നാംഘട്ട വോട്ടിംഗിനു ശേഷമുള്ള കോണ്‍ഗ്രസ് വിലയിരുത്തല്‍. മുസാഫര്‍നഗര്‍ കലാപം തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടുള്ള വെറുപ്പും മോദിയുടെ പേരുപറഞ്ഞ് തങ്ങളെ പറ്റിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന മുസ്ലീം സാമൂദായിക നേതാക്കളുടെ പ്രസ്താവനകളും ഇറങ്ങിയത് വോട്ടിംഗില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നത്. മുസ്ലീങ്ങളില്‍ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് കരുതുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: