ന്യൂദല്‍ഹി: നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുള്ള ഒരു ഗൂഢനീക്കം കൂടി സുപ്രീംകോടതിയുടെ ഇടപെടലില്‍ അവസാനിച്ചു. ഗുജറാത്ത് കലാപം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നരേന്ദ്രമോദിക്ക് കലാപത്തില്‍ പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിക്ക് മുന്നിലെത്തിയത്.
മോദിക്ക് ക്ലീന്‍ ചിറ്റ് നല്കിയ അന്വേഷണത്തിനെതിരെ ഫാത്തിമയെന്ന അഭിഭാഷകയാണ് പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച മൂന്ന് ജഡ്ജിമാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ പുനസംഘടിപ്പിക്കണമെന്നായിരുന്നു ഫാത്തിമയുടെ ആവശ്യം. ജഡ്ജിമാരില്‍ ഒരാള്‍ ന്യൂനപക്ഷ സമുദായാംഗമായിരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ നിലവിലെ ഘട്ടത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും അന്വേഷണ സംഘത്തിന്റെ പുനസംഘടന പ്രായോഗികമല്ലെന്നും ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തു,എസ് എ ബോബ്ദെ എന്നിവരുടെ ബെഞ്ച് പറഞ്ഞു. പ്രായോഗികമല്ലാത്ത ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഹര്‍ജി അഭിഭാഷക തന്നെ പിന്‍വലിക്കണമെന്നും കോടതി ഉപദേശിച്ചു. ഇതോടെ അഡ്വ.ഫാത്തിമ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
2002ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തേപ്പറ്റി സുപ്രീംകോടതിയിലുടെ നിരീക്ഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്.
കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയായ മോദിക്ക് കലാപത്തില്‍ യാതൊരു പങ്കുമില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി പൂര്‍ണ്ണ തൃപ്തിയും രേഖപ്പെടുത്തി. ഇതോടെയാണ് അന്വേഷണ സംഘത്തിനെതിരെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ തിരിഞ്ഞത്. മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കരുതെന്ന ആവശ്യവുമായാണ് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ കോടതിയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: