ലണ്ടന്‍: കിരീടപോരാട്ടം ക്ലൈമാക്സിലേക്ക് നീളുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളും മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ഇന്നത്തെ സൂപ്പര്‍ പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത്. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡിലാണ് മത്സരം അരങ്ങേറുന്നത്. ഇന്നത്തെ മറ്റൊരു നിര്‍ണായക പോരാട്ടത്തില്‍ സ്വാന്‍സീ സിറ്റി ചെല്സിയുമായും ഏറ്റുമുട്ടും. കിരീടപോരാട്ടം സജീവമാക്കണമെങ്കില്‍ ചെല്‍സിക്കും ഇന്ന് വിജയം അനിവാര്യമാണ്. ഇന്നത്തെ പോരാട്ടങ്ങളില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും വിജയിക്കുകയും ലിവര്‍പൂള്‍ തോല്‍ക്കുകയും ചെയ്താല്‍ കിരീടവിജയിയെ കണ്ടെത്താന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവരും. അങ്ങനെയായാല്‍ ചെല്‍സി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയരും. ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അതേസമയം ലിവര്‍പൂള്‍ സ്വന്തം മൈതാനത്ത് സിറ്റിയെ കീഴടക്കിയാല്‍ കിരീടം നേടാനുള്ള സാധ്യത ഏറ്റവുമധികം അവര്ക്കുതന്നെയാവുകയും ചെയ്യും.
33 കളികളില്‍ 74 പോയന്റുമായി ലിവര്‍പൂള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ചെല്‍സി ഇത്രയും കളികളില്‍ നിന്നും 72 പോയന്റുമായി രണ്ടാമതുണ്ട്. എന്നാല്‍ 31 കളിമാത്രം പൂര്‍ത്തിയാക്കി മൂന്നാമതുള്ള സിറ്റിയ്ക്ക് 70 പോയിന്റുകളാണുള്ളത്. എന്നാല്‍ മറ്റുള്ളവരേക്കാള്‍ രണ്ട് മത്സരം കുറച്ചാണ് സിറ്റി കളിച്ചിട്ടുള്ളത്. ഇതാണ് ലിവര്‍പൂളിന്റെയും ചെല്‍സിയുടെയും ഉറക്കം കെടുത്തുന്നത്. 38 മത്സരങ്ങളുള്ള പ്രീമിയര്‍ ലീഗില്‍ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കിരീട ഉടമകളെ കണ്ടെത്താന്‍ അവസാന റൗണ്ടുവരെ കാത്തിരിക്കേണ്ടിയും വരുമെന്ന സ്ഥിതിയാണ്.
ലിവര്‍പൂളുമായുള്ള ലീഗിലെ കഴിഞ്ഞ അഞ്ചുമത്സരങ്ങളിലും തോറ്റിട്ടില്ലെന്ന ചരിത്രവുമായാണ് സിറ്റി ഇന്ന് ഇറങ്ങുന്നത്. രണ്ടെണ്ണത്തില്‍ സിറ്റി വിജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയില്‍ കലാശിച്ചു. മാത്രമല്ല ലീഗിലെ കഴിഞ്ഞ 20 മത്സരങ്ങളില്‍ ഒരു പരാജയം മാത്രമാണ് സിറ്റി നേരിട്ടത്. രണ്ട് മാസം മുമ്പ് സ്വന്തം മൈതാനത്ത് ചെല്‍സിയോട്. ഇതില്‍ 16 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയിലായി. എന്നാല്‍ കഴിഞ്ഞ 14 പ്രീമിയര്‍ ലീഗ് കളികളില്‍ തോല്‍ക്കാതെ മുന്നേറുന്ന ലിവര്‍പൂള്‍ ഇക്കാലത്ത് 46 ഗോളുകളാണ് അടിച്ചുകൂട്ടിയത്. സ്വന്തം മൈതാനത്ത് സമീപകാലത്തെ 16 കളികളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അവര്‍ പരാജയമറിഞ്ഞത്. ലിവര്‍പൂളിന് വേണ്ടി സ്റ്റീഫന്‍ ജെറാര്‍ഡും, ലൂയി സുവാരസും സ്റ്റര്‍ലിംഗും സ്റ്ററിഡ്ജും സ്കര്ട്ടലും ഉള്‍പ്പെടെയുള്ളവരും സിറ്റിക്കായി സെക്കോ, യായാ ടൂറേ, ഡേവിഡ് സില്‍വ, സമിര്‍ നസൃ തുടങ്ങിയവരും ഇറങ്ങുമ്പോള്‍ പോരാട്ടം ഏറെ ആശേവത്തിലേക്കുയരുമെന്ന് തീര്‍ച്ചയാണ്.
സ്വാന്‍സീക്കെതിരെ കഴിഞ്ഞ ഏഴ് മത്സരങ്ങളിലും വിജയിച്ചതിന്റെ റെക്കോര്‍ഡുമായാണ് ചെല്‍സി ഇന്ന് ഇറങ്ങുന്നത്. അതേസമയം കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് സ്വാന്‍സീക്ക് വിജയിക്കാന്‍ കഴിഞ്ഞത്. സ്വാന്സീക്കെതിരായ മത്സരത്തില്‍ ചെല്‍സിക്ക് തന്നെയാണ് മുന്‍തൂക്കം. ഓസ്കര്, ഈഡന് ഹസാര്‍ഡ്, ടോറസ്, ഡെംബാ ബാ എന്നിവരിലാണ് ചെല്‍സിയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: