കൊച്ചി: എല്ലാ റയില്‍വേ ബജറ്റിലും കേരളത്തിന് അവഗണനമാത്രം സമ്മാനിക്കുന്ന കേന്ദ്രം തന്നതുകൂടി തിരിച്ചെടുക്കുന്നു. കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ സര്‍ക്കുലര്‍ മെമു റേക്ക് റെയില്‍വേ തിരിച്ചെടുത്ത നടപടി കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. മാര്‍ച്ച് 28 ന് ഉദ്ഘാടനം ചെയ്ത് സര്‍വീസ് ആരംഭിക്കുകയും കേവലം രണ്ട് ദിവസം മാത്രം സര്‍വീസ് നടത്തി ഓട്ടം അവസാനിപ്പിക്കുകയും ചെയ്തുവെന്ന റെക്കോഡാണ് ഇപ്പോള്‍ മെമുവിന് സ്വന്തമായിട്ടുള്ളത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലാത്ത സമയത്ത് സര്‍വീസ് നടത്തി നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞ ദിവസം മെമുവിനെ പാലക്കാട് ഡിവിഷനിലേക്ക് കടത്തിയത്.
എന്നാല്‍ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ട് ബജറ്റിലെ പ്രഖ്യാപനം നടപ്പിലാക്കിയെന്ന് വരുത്തിത്തീര്‍ത്ത് വോട്ടു നേടുന്നതിനുള്ള തന്ത്രം മാത്രമായിരുന്നു ഈ ഇടക്കാല സര്‍വീസ് എന്ന് വേണം കരുതാന്‍. കൊല്ലത്തുനിന്നും എറണാകുളത്തേക്ക് പുലര്‍ച്ചെയുള്ള സര്‍വീസില്‍ ശരാശരി 30 യാത്രക്കാര്‍ മാത്രമാണുള്ളതെന്നാണ് റെയില്‍വേയുടെ അവകാശവാദം. എന്നാല്‍ യാത്രക്കാര്‍ കൂടുതലുള്ള സമയം നോക്കി സമയക്രമത്തില്‍ മാറ്റം വരുത്തുന്നതുള്‍പ്പെടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗം സ്വീകരിക്കാതെ മെമു റേക്ക് തിരിച്ചെടുത്ത നടപടി ന്യായീകരിക്കാനാവില്ല. കൊല്ലം-ആലപ്പുഴ-എറണാകുളം സര്‍ക്കുലര്‍ ട്രിപ്പില്‍ പൊതുവെ യാത്രക്കാരുടെ എണ്ണം കുറവാണെന്ന് പറയപ്പെടുന്നു. കാരണം മെമു സര്‍വീസ് നടത്തി ഏതാനും മിനിറ്റുകള്‍ക്കകം എത്തുന്ന ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളത്ത് മെമു എത്തുന്നതിന് മുന്നേ എത്തുന്നതിനാലാണിതെന്നാണ് റയില്‍വേയുടെ ന്യായം. എന്നാല്‍ യാത്രാക്ലേശം രൂക്ഷമായ കേരളത്തില്‍ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്നത് ട്രെയിന്‍ സര്‍വീസുകളെയാണ്. 2013-14 സാമ്പത്തിക വര്‍ഷത്തെ റയില്‍വേ ബജറ്റിലാണ് സര്‍ക്കുലര്‍ മെമുവിന് അനുമതി ലഭിച്ചത്. മാര്‍ച്ച് 28 ന് ആലപ്പുഴ വഴിയും കോട്ടയം വഴിയുമാണ് സര്‍വീസ് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: