കൊച്ചി: വല്ലാര്‍പാടം ഗോശ്രീ പാലത്തിനു സമാന്തരമായി നിര്‍മ്മിച്ച റയില്‍വേ മേല്‍പാലത്തിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു. 2010ല്‍ വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിന്റെ ഭാഗമായി നിര്‍മാണം തുടങ്ങിയ പാലം 2012ല്‍ പൂര്‍ത്തിയായിരുന്നു. പരീക്ഷണാര്‍ഥം കണ്ടെയ്നര്‍ ലോറികള്മാത്രം പാലത്തിലൂടെ കടത്തിവിട്ടെങ്കിലും അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്ന സ്ലാബ് തകര്‍ന്നതിനാല്‍ ഗതാഗതം നിര്‍ത്തിവക്കേണ്ടിവന്നു.
പാലത്തോടു ചേരുന്ന അപ്രോച്ച് റോഡ് ഇടിയാന്‍ സാധ്യതയുള്ളതു പരിഗണിച്ചാണ് അപ്രോച്ച് റോഡിനും പാലത്തിനും ഇടയില്‍ സ്ലാബ് നിര്‍മിച്ചത്. ആദ്യം അഞ്ചു സ്പാന്‍ നിര്‍മിച്ചു പാലം നീട്ടാനായിരുന്നു നീക്കം എന്നാല്‍ അതിന്റെ പ്ലാന്‍ സമര്‍പ്പിക്കുകയോ ആവശ്യമായ തുക അനുവദിക്കുകയോ ചെയ്തിരുന്നില്ല.
സമാന്തരപാലം തുറക്കാത്തതിനെതിരെ ദ്വീപ് നിവാസികള്‍ സമരം തുടങ്ങിയതോടെ ദേശീയപാതാ അതോറിറ്റി ഉന്നതതലയോഗം ചേര്‍ന്ന് കോഴിക്കോട് എന്‍ഐടി നിര്‍ദേശിച്ചതനുസരിച്ചു 136 മീറ്റര്‍ നീളമുള്ള ഒരു സ്പാന്‍ കൂടി കൂട്ടിച്ചേര്‍ത്തു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 27 സ്പാനുകളിലായി 836 മീറ്ററാണു നിലവില്‍ പാലത്തിന്റെ നീളം. പുതിയ സ്പാന്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതോടെ പാലത്തിന്റെ നീളം 972 മീറ്ററാകും. ഒരു സ്പാന്‍ നിര്‍മിക്കുന്നതിനായി തകരാറിലായിരുന്ന സ്ലാബ് പൊളിച്ചുനീക്കി. സ്ലാബ് തകര്‍ന്ന ഭാഗത്തെ ഗ്രാവല്‍ നീക്കം ചെയ്യുന്നതു പൂര്‍ത്തിയായാല്‍ ഉടന്‍ സ്പാന്‍ നിര്‍മാണം തുടങ്ങും. സംരക്ഷണഭിത്തി ബലപ്പെടുത്തി അപ്രോച്ച് റോഡ് നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്മിനലിലേക്കു ട്രെയിന്‍ കടന്നുവരുന്നതിനു ഗോശ്രീ റോഡിനു കുറുകെ റയില്‍ ക്രോസ് ഉളളതിനാല്‍ ഗോശ്രീ റോഡില്‍ ഗതാഗതക്കുരുക്ക് പതിവു കാഴ്ചയാണ്. പലപ്പോഴും ഹൈക്കോടതി ജംക്ഷന് വരെയും വൈപ്പിന്‍ ഗോശ്രീ ജംക്ഷന്വരെയും വാഹനങ്ങളുടെ നിര നീളും. റെയില്‍വേ മേല്‍പാലത്തിലൂടെയുള്ള ഗതാഗതം ആരംഭിച്ചു കഴിഞ്ഞാല്‍ ഗോശ്രീ റോഡിലെ ഗതഗതകുരുക്കിന് പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: