കളമശ്ശേരി: പെരിയാര്‍ മലിനീകരണത്തിന് പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായി ആക്ഷേപം. വ്യവസായശാലകളുടെ നടത്തിപ്പുകാരില്‍നിന്നും കോഴയും ആനുകൂല്യങ്ങളും പറ്റി പെരിയാറിലേക്ക് മാലിന്യമൊഴുക്കാന്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്ക്കുന്നതായാണ് ആക്ഷേപം.
മാലിന്യമൊഴുക്കുന്നത് നിരീക്ഷിക്കാന്‍ ക്യാമറയും ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതെല്ലാം നോക്കുകുത്തികളാകുകയാണ്. വെള്ളത്തിനടിയിലൂടെയാണ് മാലിന്യമൊഴുക്കാനുള്ള പൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതേക്കുറിച്ച് അറിയാമെങ്കിലും പരിശോധന നടത്താനോ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല.
എറണാകുളം ജില്ലയില്‍ 55ലക്ഷം ജനങ്ങളുടെ കുടിവെള്ള സ്രോതസാണ് പെരിയാര്‍. തൊടുപുഴയാര്‍, കാളിയാര്‍, കോതയാര്‍, ഇവയുടെ സംഗമമായ മൂവാറ്റുപുഴയാറിലാകട്ടെ 40 ലക്ഷം ജനങ്ങള്‍ക്കുവേണ്ടി 16 കുടിവെള്ള പദ്ധതികളുണ്ട്. 111.70 ദശലക്ഷം മീറ്റര്‍ വെള്ളം പ്രതിദിനം ഈ പുഴയില്‍ നിന്നെടുക്കുന്നു. ഇത്രയധികം ജലമലിനീകരണം നടന്നിട്ടും വകുപ്പിനും ബോര്‍ഡിനും ഒരു കുലുക്കവുമില്ല. കീശ വലിപ്പം നോക്കി ചിലര്‍ക്ക് നോട്ടീസ് അയക്കും. തുടര്‍ നടപടിയില്ല. മാത്രമല്ല അവരുടെ തൊഴില്‍ നിയമനങ്ങളില്വരെ പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് (പിസിബി) ഇടപെടാറുണ്ട്. ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ ആറ് വാര്‍ഡുകളില്‍ 21446 പേരുടെ സൗജന്യ കുടിവെള്ള പദ്ധതിവരെ നിലച്ചു. 500 ലിറ്റര്‍ വെള്ളം സൗജന്യമായി ലഭിക്കാന്‍ നേതൃത്വം നല്‍കേണ്ട പിസിബി കുറ്റകരമായ അനാസ്ഥയാണ് ഇവിടെയും കാണിച്ചത്.
അരക്കോടി രൂപ മുടക്കി ഒളിക്യാമറ, ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡ്, റിവര്‍ മോണിറ്ററിംഗ് സംവിധാനം, ആംബിയന്റ് എയര്മോണിറ്ററിംഗ് സംവിധാനം തുടങ്ങി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വന്നെങ്കിലും എന്താണ് പ്രയോജനമെന്നാണ് ചോദ്യം. വായു കുമിളകള്‍ പ്രത്യക്ഷപ്പെടുമ്പോഴും പുഴ ചുവക്കുമ്പോഴും മത്സ്യങ്ങള്‍ ചത്തുപൊങ്ങുമ്പോഴുമാണ് പുഴ മലിനമായിയെന്ന് നാട്ടുകാര്‍ അറിയുന്നത്. അപ്പോഴും ഇവരുടെ റിവര്‍ മോണിറ്ററിംഗ് സംവിധാനം ശുദ്ധ അബദ്ധം ഡിസ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കും. ഒളിക്യാമറയ്ക്ക് എന്തുചെയ്യാന്‍ കഴിയും. വിദേശനിര്‍മ്മിത ഉപകരണത്തിന്റെ കാലിബ്രേഷന്‍ സംവിധാനം തകരാറിലായെന്ന് വിശദീകരണം വരും.
പുഴ മലിനമാക്കുന്നവര്‍ക്കെതിരെ സമരം ചെയ്താല്‍ നാട്ടുകാര്‍ ജയിലിലാകുമെന്നതാണ് അവസ്ഥ. പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡും ഇവര്‍ക്കെതിരെ നില്ക്കും. കൃത്യവിലോപത്തിന് കുപ്രസിദ്ധിയാര്‍ജിച്ച ഈ വെള്ളാന ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: