കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി.കെ.കുഞ്ഞനന്തനെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സന്ദര്‍ശിച്ചു. എംഎല്‍എമാരായ ഇ.പി.ജയരാജന്, ജയിംസ്മാത്യു, ടി.വി.രാജേഷ് എന്നിവരും പിണറായിയോടൊപ്പമുണ്ടായിരുന്നു. വളരെ രഹസ്യമായാണ് ഇന്നലെ രാവിലെ പിണറായി ജയില്‍ സന്ദര്‍ശനം നടത്തിയത്. ടി.പി. വധക്കേസ് വിധിക്ക് ശേഷം ഇതാദ്യമായാണ് പിണറായി ജയിലിലെത്തി കുഞ്ഞനന്തനെ കാണുന്നത്.
ജയിലിലെത്തിയ പിണറായിയോട് ഒട്ടും സൗഹൃദപരമായല്ല കുഞ്ഞനന്തന് പെരുമാറിയതെന്നും സൂചനയുണ്ട്. തെരഞ്ഞെടുപ്പ് തിരക്ക് കാരണമാണ് വന്ന് കാണാന്‍ വൈകിപ്പോയതെന്ന് പിണറായി കുഞ്ഞനന്തനോട് കുമ്പസരിച്ചതായും പറയുന്നു. ടി.പി. വധക്കേസ് രഹസ്യങ്ങള്‍ കുഞ്ഞനന്തനടക്കമുള്ള പ്രതികള്‍ പുറത്താക്കുമോയെന്ന ഭയവും പിണറായിയുടെ ഇപ്പോഴത്തെ സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
ജയിലില്‍ നിന്നും പുറത്തിറങ്ങിയ പിണറായിയോട് ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയായ കെ.സി.രാമചന്ദ്രനെ കണ്ടിരുന്നുവോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. തന്റെ രഹസ്യ സന്ദര്‍ശനം പുറത്തായതിന്റെ നീരസവും പിണറായി പ്രകടിപ്പിക്കുകയുണ്ടായി. പിണറായിക്ക് പിറകെ സിപിഎം കേന്ദ്രകമ്മറ്റി അംഗം പി.കെ.ശ്രീമതിയും ജയിലിലെത്തി കുഞ്ഞനന്തനെ കണ്ട് സംസാരിച്ചു.
ഡെപ്യൂട്ടി ജയിലറുടെ മുറിയില്‍ അര മണിക്കൂറോളം പിണറായി കുഞ്ഞനന്തനുമായി ചര്‍ച്ച നടത്തി. നേരത്തെ പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്, എ.എന്‍.ഷംസീര്‍, എം.വി.ജയരാജന്, പി.സതീദേവി എന്നിവരും കുഞ്ഞനന്തനെ സന്ദര്‍ശിച്ചിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: