തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ കൊടുങ്ങാനൂരില്‍ ബിജെപിയുടെ പാര്‍ട്ടി ഓഫീസ് ഇന്നലെ ഒരുസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീയിട്ടു നശിപ്പിച്ചു. ലോക്സഭാതെരഞ്ഞെടുപ്പില്‍ പരാജയഭീതിയിലായ കോണ്‍ഗ്രസ്സുകാരാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് അക്രമങ്ങള്‍ നിലനില്‍ക്കുകയാണ്. കഴിഞ്ഞദിവസം നടന്ന സംഘര്‍ഷത്തില്‍ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്കേറ്റു.
ഓഫീസ് പൂര്‍ണ്ണമായും തീകത്തി നശിച്ചു. കമ്പ്യൂട്ടര്‍, ടെലിവിഷന്‍, ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപി ശക്തമായ പ്രചരണമാണ് നടത്തിയത്. അസംബ്ലി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന ഇവിടെ ഇത്തവണ ബിജെപി മുന്നില്‍ വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരാജയ ഭീതിപൂണ്ടകോണ്ഗ്രസുകാരാണ് അക്രമം അഴിച്ചു വിട്ടത്.
കോണ്‍ഗ്രസിന്റെ വാര്‍ഡ് കൗണ്‍സിലര്‍ ഷീനയുടെ ഭര്‍ത്താവ് ഷാജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗുണ്ടകളും ചേര്‍ന്ന് കഴിഞ്ഞദിവസം അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്നായിരുന്ന സംഘര്‍ഷത്തിന് തുടക്കമായത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. അക്രമത്തില്‍ പരിക്കേറ്റ യുവമോര്‍ച്ച വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് സുഗതനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടി. തുടര്‍ന്ന് പോലീസ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി സുഗതനെ വിട്ടയയ്ക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ തങ്ങളുടെ വീഴ്ച മറച്ചുവയ്ക്കാന്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. എന്നാല്‍ നെട്ടയം ജംഗ്ഷനില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് നിര്‍ബന്ധിച്ച് കടയടപ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം വിഫലമായി. കട അടയ്ക്കാന്‍ വിസമ്മതിച്ച വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പ് ഉടമ ഷിബുവിനെ ഒരുകൂട്ടം കോണ്‍ഗ്രസ് അക്രമികള്‍ കയ്യേറ്റം ചെയ്തു. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ വട്ടിയൂര്‍ക്കാവ് പോലീസിന് പരാതി നല്‍കിയിരുന്നു.
ഈ സംഭവങ്ങള്‍ നിലനില്‍ക്കെയാണ് ബിജെപി ഓഫീസിന് ഇന്നലെ വെളുപ്പിന് തീവച്ചത്. അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും ധര്‍ണയും നടന്നു. ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, സംസ്ഥാന വക്താവ് വി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, വൈസ് പ്രസിഡന്റുമാരായ മലയിന്‍കീഴ് രാധാകൃഷ്ണന്, പി.ജി. ശിവശങ്കരന്‍നായര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് പത്മകുമാര്‍ എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: