ന്യൂദല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സികളുമായി നടത്തേണ്ട ദിവസവുമുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് ഒഴിവാക്കിയിരുന്നെന്ന് സൂചന. ഭരണത്തിലെ പ്രധാന തീരുമാനങ്ങളെല്ലാം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി എടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജ്യരക്ഷയെ ബാധിക്കുന്ന നടുക്കുന്ന നിലപാടിലേക്ക് പ്രധാനമന്ത്രി നീങ്ങിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പ്രധാനമന്ത്രി രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്നും വിവരങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരിക്കുന്നത്.
രഹസ്യാന്വേഷണ ഏജന്‍സിയുമായുള്ള യോഗങ്ങളില്‍ മന്‍മോഹന്‍സിങ് വിമുഖത കാട്ടിയിരുന്നതായി ആരോപിച്ച് ബിജെപിയാണ് ഇന്നലെ രംഗത്തെത്തിയത്. ഇത്രയും സുരക്ഷാവീഴ്ച സംഭവിച്ചതിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. രാജ്യത്തു നടക്കുന്ന കാര്യങ്ങളൊന്നും പ്രധാനമന്ത്രി അറിഞ്ഞിരുന്നില്ലെന്ന ഞെട്ടിക്കുന്ന സത്യമാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.
രാജ്യത്ത് തലേദിവസം നടന്നതും അന്നു നടക്കുന്നതുമുള്പ്പെടെയുള്ള എല്ലാ നിര്‍ണ്ണായക വിവരങ്ങളും രഹസ്യാന്വേഷണ ഏജന്‍സികള്‍ അതിരാവിലെ തന്നെ പ്രധാനമന്ത്രിയുമായി നടത്തുന്ന യോഗത്തില്‍ അവതരിപ്പിക്കും. പഴയ രാജഭരണസമ്പ്രദായത്തില് രാജാവ് ചാരപ്രമുഖനുമായി പുലര്‍ച്ചെ നടത്തിയിരുന്ന കൂടിക്കാഴ്ചയുടെ ജനാധിപത്യ പതിപ്പാണിത്. ഐ.ബി, റോ, ജോയിന്റ് ഇന്റലിജന്‍സ് കമ്മറ്റി ചെയര്മാന് എന്നിവരിലാരെങ്കിലുമായിരിക്കും ദിവസവും പുലര്‍ച്ചെ പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം യോഗങ്ങളില്‍ മന്‍മോഹന്‍സിങ് വിമുഖത കാണിച്ചു എന്നതിന്റെ അര്‍ത്ഥം രാജ്യരക്ഷയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളൊന്നും പ്രധാനമന്ത്രിക്കറിയില്ല എന്നതായി വിലയിരുത്തപ്പെടുന്നു. രാജ്യസുരക്ഷയില്‍ ഉടലെടുത്ത പാളിച്ചകളുടെ പ്രധാന കാരണം ഇതാകാം.
പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേശകനായ സഞ്ജയ് ബാരു എഴുതിയ ദ ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന പുസ്തകം പുറത്തുവന്നതോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന പല വിവരങ്ങളും പുറംലോകം അറിഞ്ഞു തുടങ്ങിയിരിക്കുന്നത്. 2009ലെ രണ്ടാം യുപിഎ സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായും പാര്‍ട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിയാണ് നിയന്ത്രിച്ചതെന്നും പരാജയങ്ങളെല്ലാം മന്‍മോഹന്‍സിങ്ങിന്റെ തലയിലേക്ക് ചാര്ത്തപ്പെടുകയായിരുന്നെന്നുമാണ് പുസ്തകം വെളിപ്പെടുത്തുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി വിശേഷിപ്പിച്ച കേന്ദ്രതൊഴിലുറപ്പ് പദ്ധതിയുടെ നേട്ടങ്ങള്‍ രാഹുല്‍ഗാന്ധി തട്ടിയെടുത്തത് മന്‍മോഹന്‍സിങ്ങിനെ വിഷമിപ്പിച്ചിരുന്നു. 2006ല്‍ കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടുത്തിയ ഹരീഷ് റാവത്തിന്റെ പേരുവെട്ടി സുബ്ബിരാമി റെഡ്ഡിയുടെ പേരുള്‍പ്പെടുത്തിയത് സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ ഉപദേശകന് അഹമ്മദ് പട്ടേലാണെന്ന് പുസ്തകത്തില്‍ പറയുന്നു. രാഷ്ട്രപതിയുടെ പക്കലേക്ക് മന്ത്രിമാരുടെ പട്ടിക പോകുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി അറിയാതെയാണിത് നടന്നത്. മന്ത്രിമാരാരും പ്രധാനമന്ത്രിയുടെ സ്ഥാനം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. എല്ലാവര്ക്കും സോണിയാഗാന്ധിയോട് മാത്രമായിരുന്നു കൂറ്, സഞ്ജയ് ബാരുവിന്റെ ബുക്കില്‍ പറയുന്നു.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: