മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുടബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ ബാഴ്സക്ക് സ്പാനിഷ് ലീഗിലും ഇരുട്ടടി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത്തുള്ള ഗ്രനാഡയാണ് ബാഴ്സക്ക് വീണ്ടും ഇരുട്ടടി സമ്മാനിച്ചത്. കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്ലറ്റികോ മാഡ്രിഡിനോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയാണ് ലാ ലീഗയിലേറ്റ തോല്‍വി. ഈ പരാജയം ബാഴ്സയുടെ കിരീട സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തു.
അതേസമയം മറ്റൊരു മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലും റയല്‍ മാഡ്രിഡ് ഗംഭീര വിജയം കരസ്ഥമാക്കി. അല്മേറിയയെയാണ് സാന്റിയാഗോ ബെര്ണാബ്യൂവില് നടന്ന മത്സരത്തില്‍ റയല്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടത്. ഈ വിജയത്തോടെ റയല്‍ പോയിന്റ് പട്ടികയില്‍ ബാഴ്സലോണയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാമതെത്തി. 33 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റയലിന് 79 പോയിന്റും ബാഴ്സക്ക് 78 പോയിന്റുമാണുള്ളത്. 32 മത്സരങ്ങളില്‍ നിന്ന് 79 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ലീഗിലെ 33-ാം പോരാട്ടത്തിനിറിങ്ങിയ ബാഴ്സലോണയെ ദുര്‍ബലരായ ഗ്രനാഡ അക്ഷരാര്‍ത്ഥത്തില്‍ മലര്‍ത്തിയടിക്കുകയായിരുന്നു. മത്സരത്തില്‍ 81 ശതമാനവും പന്ത് കൈവശം വെച്ചിട്ടും 29 ഷോട്ടുകളുതിര്‍ത്തിട്ടും ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാന്‍ സൂപ്പര്‍താരനിരയുമായി കളത്തിലിറങ്ങിയ ബാഴ്ക്ക് കഴിഞ്ഞില്ല. ഒപ്പം ഗ്രനാഡ ഗോളിയുടെ ബാറിനു കീഴിലെ അത്യുജ്ജ്വലമായ പ്രകടനവും കൂടിയായപ്പോള്‍ മെസ്സി, നെയ്മര്‍, പെഡ്രോ, ഇനിയേസ്റ്റ, ഫാബ്രഗസ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ നിസ്സഹായരായി. മത്സരം തുടങ്ങി 16-ാം മിനിറ്റിലാണ് ബാഴ്സയുടെ നെഞ്ചകം പിളര്‍ന്ന് വല കുലുങ്ങിയത്. ഏറെക്കുറെ മൈതാനമധ്യത്തുനിന്ന് ബാ.ഴ്സ ബോക്സിലേക്ക് നീട്ടിക്കിട്ടിയ പന്ത് പിടിച്ചെടത്ത യാസിന് ബ്രാഹിമി നല്ലൊരു ഷോട്ടിലൂടെ ബാഴ്സ വല കുലുക്കി.
തൊട്ടുപിന്നാലെ സമനില നേടാനുള്ള അവസരം മെസ്സി പാഴാക്കി. പിന്നീട് 24-ാം മിനിറ്റില്‍ പെഡ്രോയുടെ ഒരു ഷോട്ടും ഗ്രനാഡ ഗോളി രക്ഷപ്പെടുത്തി. 30-ാംമിനിറ്റില്‍ നെയ്മറുടെ തകര്‍പ്പന്‍ ഷോട്ട് മുഴുനീളെ പറന്നാണ് ഗ്രനാഡ ഗോളി കുത്തിയകറ്റിയത്.
രണ്ടാം പകുതിയിലും ഗോള്‍ മടക്കുന്നതിന് വേണ്ടി കറ്റാലന്‍ പട തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഗ്രനാഡ ഏരിയയിലേക്ക് നടത്തിയെങ്കിലും പാറപോലെ ഉറച്ച പ്രതിരോധവും ഗോളിയുടെ ഉജ്ജ്വലപ്രകടനവും അവര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി.
ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയയെ മറികടന്ന് സെമിയിലെത്തിയ റയല്‍ മാഡ്രിഡ് ലാ ലീഗയിലും ഉജ്ജ്വല ഫോം തുടരുകയാണ്. മത്സരത്തിലുടനീളം സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ റയല്‍ 28-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയിലൂടെയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ഇതിന് മുമ്പ് നാലാം മിനിറ്റിലും ഏഴാം മിനിറ്റിലും ഡി മരിയ അവസരം പാഴാക്കിയിരുന്നു. പിന്നീട് 22-ാം മിനിറ്റില്‍ ബെയ്ലും ഒരു അവസരം പാഴാക്കി. എന്നാല്‍ ആറ് മിനിറ്റിനുശേഷം റയല്‍ കാത്തിരുന്ന ഗോള്‍ പിറന്നു. നാച്ചോ നല്കിയ പാസ് സ്വീകരിച്ച് ബോക്സിനുള്ളില്‍ കടന്ന ശേഷം ഇടംകാലുകൊണ്ട് രണ്ട് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ പായിച്ച ആംഗുലര്‍ ഷോട്ട് അല്‍മേറിയ ഗോളിയെ നിഷ്പ്രഭനാക്കി ഇടത്തേമൂലയില്‍ പതിച്ചു. ആദ്യപകുതിയില്‍ ഈ ഒരു ഗോളിന് റയല്‍ മുന്നിട്ടുനിന്നു. പിന്നീട് മത്സരത്തിന്റെ 53-ാം മിനിറ്റില്‍ ബെയ്ലിലൂടെ റയല്‍ ലീഡ് ഉയര്‍ത്തി. കരിം ബെന്‍സേമ നല്കിയ പാസ് സ്വീകരിച്ച് ബെയ്ല് ഉതിര്‍ത്ത ഷോട്ട് വലയില്‍ പതിച്ചു. നാല് മിനിറ്റിനുശേഷം ഇസ്കോയിലൂടെ റയല്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 85-ാം മിനിറ്റില്‍ ഐസര്‍ ഇല്ലാറമെന്ഡിയുടെ പാസില്‍ നിന്ന് ആല്‍വാരോ മൊറാട്ടയും ലക്ഷ്യം കണ്ടതോടെ റയലിന്റെ ഗോള്‍ വേട്ട പൂര്‍ത്തിയായി. മറ്റ് മത്സരത്തില്‍ വിയ്യാറയല്‍ 1-0ന് ലെവന്റയെ പരാജയപ്പെടുത്തിയപ്പോള്‍ സെല്‍റ്റ വിഗോ-റയല്‍ സോസിഡാഡ് പോരാട്ടം 2-2ന് സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: