339. ബാണഹസ്തനികൃന്തകഃ – ബാണന്റെ കൈയില്‍ മുറിച്ചവന്.
ബാണന് മഹാബലിയുടെ പുത്രനായ ഒരു അസുരരാജാവായിരുന്നു. ബാണന് തപസ്സുചെയ്ത് മഹാദേവനെ പ്രസാദിപ്പിച്ച് ആയിരം കൈകളും ഗോപുരത്തില്‍ കാവല്‍ക്കാരനായി മഹാദേവന്റെ സാന്നിധ്യവും നേടി. തപസ്സുകൊണ്ട് സംഹാരമൂര്‍ത്തിയെ ദാസനാക്കിയെന്ന് ഗര്‍വവും ബാണനുണ്ടായി. ബാണന്റെ മകളായ ഉഷ ശ്രീകൃഷ്ണന്റെ പൗത്രനും പ്രദ്യുമ്നന്റെ പുത്രനുമായ അനിരുദ്ധനെ സ്വപ്നത്തില്‍കണ്ട് അദ്ദേഹത്തില്‍ ആസക്തനായിത്തീര്‍ന്നു. ഉഷയുടെ തോഴിയായ ചിത്രലേഖ പല യുവാക്കളുടെയും ചിത്രം വരച്ചുകാട്ടി. കൂട്ടത്തില്‍ അനിരുദ്ധന്റെ പടം കണ്ട് ഉഷ തന്റെ സ്വപ്നത്തില്‍ കണ്ട കാമുകനെ തിരിച്ചറിഞ്ഞു. യോഗിനിയും കൂടിയായ ചിത്രലേഖ ശ്രീകൃഷ്ണന്റെ കൊട്ടാരത്തില്‍ ഉറങ്ങിക്കിടന്ന അനിരുദ്ധനെ തന്റെ യോഗശക്തികൊണ്ട് അപഹരിച്ച് ഉഷയുടെ ഭവനത്തിലാക്കി. ഉഷയെ അനുരുദ്ധന് ഭാര്യയാക്കി സ്വീകരിച്ചു. കന്യഗൃഹത്തില് പുരുഷന് കടന്നതറിഞ്ഞുകോപിച്ച ബാണന് അനിരുദ്ധനെ വളരെ ക്ലേശിച്ചാണെങ്കിലും കീഴ്പ്പെടുത്തി തടങ്കലിലാക്കി. തന്റെ പൗത്രനെ അപഹരിച്ചുകൊണ്ടുപോയി തടങ്കലിലാക്കിയ വിവരം നാരദന് പറഞ്ഞറിഞ്ഞ ശ്രീകൃഷ്ണന് യാദവസേനയുമായി ശോണിതപുരത്തെത്തി.
ഭക്തവാത്സല്യം കൊണ്ട് ബാണന്റെ ഗോപുരം കാത്തിരുന്ന ശ്രീപരമേശ്വരന്ഭൂതഗണങ്ങളെയും മകനായ സുബ്രഹ്മണ്യനെയും കൂട്ടി യാദവസേനയുമായി എത്തി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ശ്രീപരമേശ്വരന്മാരും പരിവാരങ്ങളും പരാജയപ്പെട്ടു. അഞ്ഞൂറു കൈകളില്‍ വില്ലുകളും അഞ്ഞൂറു കൈകളില്‍ അമ്പുകളുമായി ബാണന് ഭഗവാനെ നേരിട്ടു. ഭഗവാന് ബാണന്റെ ആയിരം കൈകളും മുറിച്ചുകളഞ്ഞു. പിന്നീട് ശ്രീപരമേശ്വരന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് നാലുകൈകൊണ്ട് കൊടുത്തു. കൈകളോടൊപ്പം അഹങ്കാരവും നഷ്ടപ്പെട്ട ബാണന് ഭഗവാനെയും യാദവരെയും സ്വീകരിച്ചാസ്വദിച്ചു. അനിരുദ്ധനെയും ഉഷയെയും കൂട്ടി ഭഗവാന് ദ്വാരകയ്ക്ക് മടങ്ങി. (നാരായണീയം 82-ാം ദശക ഈകഥാഭാഗം വിവരിക്കുന്നു.)
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: