നാഗര്‍കോവില്‍: വ്യത്യസ്ത പൂക്കള്‍ ഒരു ചരടില്‍ കോര്‍ക്കുമ്പോള്‍ അത് ഭംഗിയുള്ള ഒരു പൂമാലയാകുന്നു തമിഴ്നാട്ടിലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി ഉള്‍പ്പെട്ട സപ്ത മുന്നണി. ലോക്സഭ തെരഞ്ഞെടുപ്പില്‍ സാധാരണ ചോദിക്കാറുള്ള ചോദ്യമുണ്ട്. എന്‍ഡിഎ ആണോ അതോ യുപിഎ ആണോ അധികാരത്തില്‍ വരുന്നതെന്ന്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇത്തവണ ഇങ്ങ് തെക്കെ അറ്റത്തെ വോട്ടര്‍മാരുടെ ചോദ്യമുണ്ട് സപ്തമുന്നണിയെ കുറിച്ച്. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ഒരു മുന്നണി തമിഴ് മക്കള്‍ക്കു മുന്നിലെത്തുന്നത്. സാഗര സംഗമ തീര്‍ത്ഥക്കരയില്‍ നിന്ന് മുന്നണിയെ നയിക്കുകയാണ് തമിഴ്മക്കളുടെ ബിജെപി സാരഥിയായ പൊന്‍ രാധാകൃഷ്ണന്. നയിക്കുന്നതോടൊപ്പം കന്യാകുമാരി ലോക്സഭയില്‍ നിന്നു ജനവിധിയും തേടുന്നുണ്ട് അദ്ദേഹം.
ദേശീയ പാര്‍ട്ടികള്‍ ഒഴികെ ഓരോ തെരഞ്ഞെടുപ്പിനും വെവ്വേറെ കൂടുകളില്‍ ചേക്കേറുന്ന പ്രാദേശിക പാര്‍ട്ടികളാണ് തമിഴ്നാട്ടിലേത്. ഇക്കുറി കരുത്തുറ്റ സംഖ്യമാണ് പൊന്‍ രാധാകൃഷ്ണന് തമിഴ്നാട്ടില്‍ പടുത്തുയര്‍ത്തിയത്. ബിജെപിയെ കൂടാതെ വൈക്കോ നയിക്കുന്ന എംഡിഎംകെ, തമിഴ് അരുവി മണിയന് പാര്‍ട്ടിയായ ഗന്ധിമക്കള് കട്ചി, ഡോ.രാം ദാസിന്റെ പിഎംകെ, കറുത്ത എംജിആര്‍ എന്നറിയപ്പെടുന്ന നടന് വിജയകാന്തിന്റെ ഡിഎംഡികെ, പാരിവേന്തര് പച്ചൈത്തു വിന്റെ ജനനായക കട്ചി കൂടാതെ 32 ചെറു സംഘടനകളുടെ മുന്നണികൂടി ചേര്‍ന്നതാണ് സപ്തമുന്നണി. ഇക്കുറി സംഖ്യങ്ങളൊന്നും ഇല്ലാതെ മത്സരിക്കുന്ന കോണ്‍ഗ്രസ്, സിപിഎം മുന്നണികള്‍ക്കും അതോടൊപ്പം എഐഡിഎംകെ, ഡിഎംകെ പാര്‍ട്ടികള്‍ക്കും സ്പതമുന്നണി പ്രാധാന വെല്ലുവിളിയായിട്ടുണ്ട്.
നാഗര്‍കോവിലിനു സമീപം രാജാക്കമംഗലം സ്വദേശിയാണ് പൊന്‍ രാധാകൃഷ്ണന്. 1990ല്‍ ഹിന്ദു മുന്നണി രൂപീകരിച്ചാണ് തമിഴ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. തുടര്‍ന്ന് തമിഴ് രാഷ്ട്രീയത്തിലെ നിര്‍ണ്ണായക സ്വാധീനമുള്ള നേതാവായി മാറി. ക്രമേണ ബിജെപി യുടെ അമരക്കാരനാവുകയായിരുന്നു. നിയമസഭയിലും ലോക്സഭയിലുമായി ആറുതവണത്തെ മത്സരം. നാഗര്‍കോവില്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ രണ്ടു തവണ പരാജയം. മൂന്നാം തവണ വിജയിച്ചു. വാജ്പേയി മന്ത്രിസഭയില്‍ കേന്ദ്ര ഉപരിതല ഗതാഗത സഹ മന്ത്രിയായി അധികാരത്തില്‍. വീണ്ടും രണ്ടു തവണ ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. രണ്ടു തവണയും രണ്ടാം സ്ഥാനം. ഇതില്‍ 2009ലെ തെരഞ്ഞെടുപ്പിലാണ് നാഗര്‍കോവില്‍ മണ്ഡലം പേരുമാറി കന്യാകുമാരി പാര്‍ലമെന്റ് മണ്ഡലം ആയത.് ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ നാഗര്‍ കോവില്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അറുപതു തികഞ്ഞ പൊന്രാധാകൃഷ്ണന് അവിവാഹിതനും നാഗര്‍കോവില്‍ കോടതിയിലെ മികച്ച അഭിഭാഷകനുമാണ്. നിരവധി ജനകീയ സമരങ്ങളുടെ നായകന് കൂടിയായ അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചറിയുന്ന ഒരു അടയാളമുണ്ട്. ഉദിച്ചുയരുന്ന സൂര്യന്റെ നിറത്തലുള്ള നെറുകയിലെ ചന്ദനക്കുറി. രാധാകൃഷ്ണന്റെ പ്രസംഗത്തെ കുറിച്ചും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്, സൂര്യന് ഉദിക്കുന്നതു പോലെയാണ് പ്രസംഗം എന്നാണ്. എതിരാളികളുടെ അഴിമതിക്കഥകള്‍ പറയുമ്പോള്‍ ഉച്ചനേരം സൂര്യന് കത്തിജ്വലിക്കുന്നതു പോലെ പ്രസംഗം കത്തിക്കയറും. ഇത്തരത്തില്‍ സാഗര സംഗമ ഭൂമി കത്തിജ്ജ്വലിക്കുകയാണ്; സപ്തമുന്നണിയുടെ അമരക്കാരന്റെ വിജയത്തിനായി.
അജി ബൂധന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: