ചെന്നൈ: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് തമിഴ് നോവലിസ്റ്റ് ആര്.എന്‍. ജോ ഡിക്രൂസിന് ഭീഷണി. തന്റെ നോവലിന്റെ പരിഭാഷ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ലെന്നാണ് ഇ-മെയില്‍ വഴി ഭീഷണിയുള്ളതെന്ന് ജോ വെളിപ്പെടുത്തി. ‘ആഴി സൂഴ് ഉലക്’ എന്ന ജോയുടെ നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ദീര്ഘവീക്ഷണമുള്ളതാണെന്ന് മോദിയെ പ്രശംസിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ജോ ഡിക്രൂസിനെതിരെ ഭീഷണി ഉയരാന്‍ കാരണമായത്. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ കുലുങ്ങില്ലെന്നും മോദിയെ പിന്തുണക്കാനുള്ള തീരുമാനം പൂര്ണമനസ്സോടെയുള്ളതാണെന്നും ജോ വ്യക്തമാക്കുന്നു. സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുള്ള നോവലിസ്റ്റായ ഇദ്ദേഹം മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നയാളുമാണ്.
മോദിയെ പിന്തുണച്ചാല്‍ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കപ്പെടില്ലേ എന്ന് ചോദിച്ചപ്പോള്‍ “ഞാന്‍ വ്യാപകമായി സഞ്ചരിച്ചിട്ടുള്ളയാളാണ്. രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്” എന്നായിരുന്നു ജോയുടെ മറുപടി. ഇപ്പോള്‍ അധികാരത്തിലുള്ളവര്‍ സ്വാര്ത്ഥമതികളാണെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആശയങ്ങള്‍ അവരുടെ പക്കലില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രശ്നങ്ങളെ ശരിയായി മനസിലാക്കി അവ പരിഹരിക്കുന്നതിന് പ്രായോഗിക സമീപനം സ്വീകരിച്ചതിന്റെ ഫലമാണ് ഗുജറാത്ത് വികസനമെന്ന് ജോ ചൂണ്ടിക്കാട്ടുന്നു. “മറ്റ് ഭരണകൂടങ്ങള്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടിരിക്കുകയാണ്. സാധാരണക്കാരന്റെ ക്ഷേമത്തില്‍ താല്പര്യമുള്ള ദീര്‍ഘവീക്ഷണമുള്ള ഒരു സര്‍ക്കാരാണ് ഗുജറാത്തിലുള്ളത്,” ജോ പറയുന്നു.
പാരമ്പര്യ മത്സ്യത്തൊഴിലാളികളുടെ ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രം പ്രതിപാദിക്കുന്ന ‘കോര്‍കായ്’ എന്ന നോവലാണ് ജോയ്ക്ക് 2013 ലെ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്തത്. ‘ആഴി സൂഴ് ഉലക്’ 2005 ല്‍ ഏറ്റവും നല്ല നോവലിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിരുന്നു. നിരവധി ഡോക്യുമെന്ററികള്‍ എടുത്തിട്ടുള്ള ജോ, ധനുഷ് നായകനായ ‘മാരിയന്‍’ എന്ന സിനിമയ്ക്ക് സംഭാഷണമെഴുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: