തിരുവനന്തപുരം: എല്ലാ മേഖലയിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത നടപടികളിലേക്ക് തിരിയുന്നു. സാമ്പത്തിക അച്ചടക്കത്തിന്റെയും പ്രതിസന്ധിയുടെയും പേരുപറഞ്ഞ് ജനങ്ങള്‍ക്കു മുകളില്‍ ഭാരം അടിച്ചേല്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
തെരഞ്ഞെടുപ്പുകാലമായതിനാല്‍ വോട്ടുപോകുമെന്ന ഭയത്താല്‍ സര്‍ക്കാര്‍ കര്‍ശന നടപടികളില്‍ നിന്ന് പിന്നാക്കം പോകുകയായിരുന്നു. തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ജനങ്ങള്‍ക്ക് നല്കാന് വലിയ ഭാരം കരുതിവച്ചിരിക്കുന്നെന്ന ആക്ഷേപം ഇപ്പോള്‍ ശരിയായിരിക്കുന്നു. പാലിനുള്പ്പടെ വിലകൂട്ടാനാണ് നീക്കം. ഒപ്പം വൈദ്യുതി പ്രതിസന്ധിയുടെ കാരണം പറഞ്ഞ് ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്താനും വൈദ്യുതിക്ക് സര്‍ചാര്‍ജ്ജ് ഈടാക്കാനും നീക്കമുണ്ട്. ബസ് യാത്രാ നിരക്കില്‍ വര്‍ദ്ധനവരുത്താനും ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് അറിയുന്നത്.
പാല്‍വില ലിറ്ററിന് അഞ്ചു രൂപകൂട്ടണമെന്നാണ് മില്‍മ ആവശ്യപ്പെട്ടിരിക്കുന്നത്. മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കും. 2012 ഒക്ടോബര്‍ 14 നാണ് മില്‍മ പാലിന് അവസാനമായി വില കൂട്ടിയത്. അതിനു ശേഷം കാലിത്തീറ്റയുടെ വില കൂടിയെന്നും പശുവളര്‍ത്തലിനും പാല്സംസ്കരണത്തിനുമൊക്കെയുള്ള ചെലവ് ഇരട്ടിച്ചെന്നുമാണ് മില്‍മയുടെ വാദം. പാലിനും പാല് ഉല്പന്നങ്ങള്ക്കും വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് മില്‍മ പറയുന്നത്. ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ വിലകൂട്ടുകയല്ലാതെ മറ്റുവഴികളില്ലെന്നാണ് പറയുന്നതെങ്കിലും സാധാരണ കൂട്ടിയ വിലയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് ലഭിക്കാറില്ല. ഈ മാസം 25ന് കണ്ണൂരില്‍ മില്‍മയുടെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. അതിനു മുമ്പ് സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാക്കാനാണ് നീക്കം.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. എന്നാല്‍ ബോര്‍ഡിന്റെ മാനേജ്മെന്റ് സംവിധാനത്തിലെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മഴക്കാലത്ത് ആവശ്യത്തിലേറെ വെള്ളം സംസ്ഥാനത്തിനു കിട്ടിയിട്ടും വേണ്ടതരത്തില്‍ പ്രയോജനപ്പെടുത്താനായില്ല. വേനല്‍ക്കാലമായതിനാല്‍ ഓരോദിവസവും വൈദ്യുതി ഉപഭോഗം കൂടിവരികയുമാണ്. ഉപഭോഗത്തിന് അനുസരിച്ച് വൈദ്യുതി സംസ്ഥാനത്ത് ഉല്പാദിപ്പിക്കാത്തതിനാല് വെളിയില്‍ നിന്ന് വൈദ്യുതി കൂടിയ വിലയ്ക്ക് വാങ്ങുകയാണ്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് വൈദ്യുതി സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നത്. കൂടാതെ പ്രതിസന്ധിയുടെ പേരില്‍ ലോഡ്ഷെഡ്ഡിംഗ് ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.
കടുത്ത പ്രതിസന്ധിയില്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ വഴിയില്ലാതെ കുഴയുകയാണ് കെഎസ്ആര്‍ടിസി. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നല്കുന്ന സഹായം എങ്ങുമെത്തുന്നില്ല. അടിക്കടി ഇന്ധന വിലയിലുണ്ടാകുന്ന വര്‍ദ്ധന കോര്‍പ്പറേഷന്റെ നടുവൊടിക്കുകയാണ്. സ്വകാര്യ ബസ്സുടമകളും വ്യവസായം നടത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് യാത്രാ നിരക്കില്‍ വര്‍ദ്ധന ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാണ് കെഎസ്ആര്‍ടിസിയുടെയും ആവശ്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കവും തുടങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: