കോട്ടയം: ‘രക്തം നല്‍കൂ ജീവന് രക്ഷിക്കൂ’ എന്ന സന്ദേശവുമായി പ്രമുഖ്യ വ്യവസായി ബോബി ചെമ്മണ്ണൂര്‍ നയിക്കുന്ന കേരള മാരത്തണിന് കോട്ടയത്ത്. ഉജ്ജ്വല സ്വീകരണം. ജീവന്റെ സന്ദേശം പകര്ന്നോടുന്ന ബോബിക്കൊപ്പം നിരവധി ആളുകളും പ്രായഭേദമെന്യേ അണിചേര്‍ന്നു. മാരത്തണ്‍ നയിച്ചെത്തിയ ബോബി ചെമ്മണ്ണൂരിനെ തിരുനക്കരയില്‍ കണികൊന്ന പൂക്കള്‍ കൊണ്ടുതീര്‍ത്ത കീരിടം അണിയിച്ചാണ് സ്വീകരിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം ഏറ്റുമാനൂരില്‍ നിന്നുമാണ് മാരത്തണ്‍ ആരംഭിച്ചത്. ജീവല്‍സന്ദേശം വഹിച്ചെത്തിയ സംരംഭത്തിന് ഒട്ടേറെ പേരാണ് ബോബിക്കൊപ്പം പങ്കാളികളായത്.
കോട്ടയം ബ്ലെഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ മാരത്തണിനെ അക്ഷരനഗരിയിലേക്ക് സ്വീകരിച്ചു. വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍, വീട്ടമ്മമാര്‍, പൊതുപ്രവര്‍ത്തര്‍, യുവജനസംഘടനകള്‍, കായിക പ്രേമികള്‍, യുവാക്കള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍ എന്നിവര്‍ മാരത്തണില്‍ പങ്കാളിയായി.
ഏറ്റുമാനൂരില്‍ നിന്നുള്ള മാരത്തണ്‍ കാരിത്താസ്, തെള്ളകം, സംക്രാന്തി, കുമാരനെല്ലൂര്‍, എസ്എച്ച് മൗണ്ട് വഴി കോട്ടയത്ത് എത്തിച്ചേര്‍ന്നു. തിരുനക്കരയിലെ പഴയ പോലീസ് സ്റ്റേഷന് മൈതാനത്തായിരുന്നു സമാപനം. സ്വീകരണ യോഗത്തില്‍ നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ്കുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി നാരായണന് നമ്പൂതിരി, ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം വി.എസ്. അജ്മല്ഖാന്, കൗണ്‍സിലര്‍ അനില്‍കുമാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് രാവിലെ 8.30നു കോട്ടയം ഗാന്ധിസ്ക്വയറില്‍ നിന്ന് മാരത്തണ്‍ ആരംഭിക്കും. കോടിമത, നാട്ടകം, ചിങ്ങവനം, കുറിച്ചി ഔട്ട് പോസ്റ്റ് വഴി ചങ്ങനാശേരിയില്‍ സമാപിക്കും.
ഓടുന്ന ദൂരം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ 600 കിലോമീറ്ററായിരുന്നു ഓടാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ സന്നദ്ധ സംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും ആവശ്യത്തെ തുടര്‍ന്നു മറ്റു ചില പോയിന്റുകള്‍ കൂടി ചേര്‍ത്തതോടെ കിലോമീറ്ററുകള്‍ ഇനിയും ഉയരുമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഷൂസ് ധരിച്ചാണ് ബോബി ഓടുന്നത്. അതിനാല്‍ കിലോമീറ്ററുകള്‍ വളരെ കൃത്യമായി രേഖപ്പെടുത്താനാകുമെന്നും ബോബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: