തിരുവനന്തപുരം: സംസ്ഥാനത്ത് തലയുയര്‍ത്തി ഓടുന്ന ലോഫ്ലോര്‍ ബസുകള്‍ കട്ടപ്പുറത്തു കയറിയാല്‍ പണിതിറക്കാന്‍ കെഎസ്ആര്‍ടിസിക്ക് മടി. ഇതു മൂലം ഒരുമാസമായി ലോഫ്ലോര്ബസുകള് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും പണിയില്ല. വണ്ടികള്‍ നിലത്തിറങ്ങാത്തതു മൂലം കെഎസ്ആര്‍ടിസിക്കു നഷ്ടം രണ്ടരക്കോടിയോളം. തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് ജെന്റം പദ്ധതി പ്രകാരം ലോഫ്ലോര്‍ ബസുകള്‍ കേന്ദ്രം നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിലുമായി 12 ലോഫ്ലോര്‍ ബസുകളാണ് പലകാരണങ്ങളും പറഞ്ഞ് കട്ടപ്പുറത്തേറിയത്. കേരളം ചൂടുകാലത്തിന്റെ പിടിയിലമരുമ്പോള്‍ യാത്രക്കാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കുന്നത് സര്‍ക്കാര്‍ ചെലവില്‍ ഓടുന്ന ലോഫ്ലോര്ബസുകളില് കയറുമ്പോള്‍ മാത്രമാണ്. കൂടാതെ സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ യാത്രക്കാര്‍ കൂടുതലും ഈ ബസിനെ ആശ്രയിക്കുന്നുണ്ട്. ഇതുവഴി നല്ല വരുമാനവും ലോഫ്ലോര്‍ ബസുകള്ക്കുണ്ടായിരുന്നു.
പെന്ഷന് പോലും ശരിക്കും നല്കാന് കഴിയാതെ കോര്പറേഷന് നട്ടം തിരിയുമ്പോള്‍ വരുമാനം കൊണ്ടുവരാന്‍ കഴിയുന്ന ബസുകളെ കട്ടപ്പുറത്തു കയറ്റി രസിക്കുകയാണ് അധികൃതര്‍. 12 ബസുകള്‍ കട്ടപ്പുറത്തേക്കു കയറിയപ്പോള്‍ ഒരു ദിവസം കെഎസ്ആര്‍ടിസിയുടെ നഷ്ടം പത്തു ലക്ഷം രൂപയോളമാണ്.
തിരുവനന്തപുരത്ത് ഏഴു ബസുകളാണ് ഒരുമാസത്തിനു മുന്നേ കട്ടപ്പുറത്തേറിയത്. എറണാകുളത്ത് അഞ്ചെണ്ണവും. തലസ്ഥാനത്ത് ലോഫ്ലോര്‍ വഴി ലഭിക്കുന്ന കളക്ഷന്‍ ഏകദേശം മൂന്നരലക്ഷം രൂപയാണ്. 30 ബസുകളാണുള്ളത്. ഇവയുടെ ഓട്ടത്തില്‍ ഏതെങ്കിലും തരത്തില്‍ കുറവു സംഭവിച്ചാല്‍ ഡീസല്‍ അടിക്കാന്‍ പോലും നട്ടം തിരിയുന്ന സ്ഥിതിയാണുള്ളതെന്നു ജീവനക്കാര്‍ പറയുന്നു. എറണാകുളത്താണ് കൂടുതല്‍ ലോഫ്ലോര്‍ ബസുകള്‍ ഉള്ളത്. 50 എണ്ണം. ഇവയില്‍ അഞ്ചെണ്ണം കട്ടപ്പുറത്തായതോടെ ഡിപ്പോയിലെ കണക്കുകള്‍ താളം തെറ്റി. തിരുവനന്തപുരത്ത് പാപ്പനംകോട്ടുള്ള കെഎസ്ആര്‍ടിസി മെയിന്റനന്‍സ് വിംഗില്‍ സിഎഫ് ടെസ്റ്റിനായാണ് അഞ്ചെണ്ണം കയറ്റിയത്. ഇതിന്റെ സിഎഫ് പണികള്‍ പൂര്‍ത്തിയായെങ്കിലും പെയിന്റ് അടിക്കാന്‍ കഴിയാത്തതുകൊണ്ടാണ് പുറത്തിറക്കാത്തതെന്നു അധികൃതര്‍ പറയുന്നു. പെയിന്റു വാങ്ങാന്‍ പണമില്ലാത്തതാണ് ഇതിനു കാരണം. രണ്ടു ലോഫ്ലോര്‍ ബസുകള്‍ മെയിന്റനന്‍സ് പണിക്കായി കയറ്റിയിട്ട് രണ്ടു മാസം കഴിഞ്ഞു.
കളിയിക്കാവിള റൂട്ടില്‍ ഓടിയിരുന്ന ഒരു ബസും, ആറ്റിങ്ങല്‍ റൂട്ടില്‍ ഓടിയിരുന്ന രണ്ടു ബസുകളും, കിളിമാനൂര്‍ റൂട്ടില്‍ ഓടിയിരുന്ന ഒരു ബസുമാണ് കട്ടപ്പുറത്തിരിക്കുന്നത്. കഴക്കൂട്ടം, കോവളം റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന രണ്ടു ബസുകള്‍ മെയിന്റനന്‍സിനായി രണ്ടുമാസം മുമ്പു കയറ്റിയതാണ്. എറണാകുളം ഡിപ്പോയിലെ അഞ്ചു ലോഫ്ലോര്‍ ബസുകളും കൂടുതല്‍ വരുമാനം എത്തിക്കുന്ന റൂട്ടുകളില്‍ ഓടിക്കൊണ്ടിരുന്നവയാണ്. ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി, പെരുമ്പാവൂര്‍, അരൂര്‍ എന്നിവിടങ്ങളിലുള്ളവയാണ്. മെക്കാനിക്കല്‍ സംബന്ധമായ പ്രശ്നങ്ങളാണ് ഇവയ്ക്കുള്ളത്. ഒരുമാസം കഴിഞ്ഞിട്ടും ബസുകള്‍ നിരത്തിലേക്കിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇിവടെ ഓടുന്ന ലോഫ്ലോര്‍ ബസുകള്‍ വഴി ശരാശരി ഒരു ദിവസം അഞ്ചര ലക്ഷം രൂപയുടെ വരുമാനം ഉണ്ടാകുന്നുണ്ട്. എന്നാല്‍, എല്ലാ ബസുകളും ഓടിയെങ്കില്‍ മാത്രമേ വരുമാനത്തിന്റെ സ്ഥിരത കാത്തുസൂക്ഷിക്കാന്‍ കഴിയൂ. ദീര്‍ഘദൂര ഓട്ടങ്ങള്‍ക്കു ലോഫ്ലോര്‍ ഉപയോഗിക്കുന്നില്ലെങ്കിലും എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ഒരു ലോഫ്ലോര്‍ ബസ് ഓടുന്നുണ്ട്. ഇതിനു നല്ല വരുമാനവും ലഭിക്കുന്നുണ്ട്. എറണാകുളത്തെ ഐടി സെക്ടറിലുള്ള ജീവനക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ലോഫ്ലോര്‍ ബസുകളാണ്.
സ്വന്തം വാഹനങ്ങള്‍ ഒഴിവാക്കിയാണ് ഐടി സെക്റ്ററില്‍ ജോലി ചെയ്യുന്നവര്‍ ലോഫ്ലോറിനെ ആശ്രയിക്കുന്നത്. ഇന്ധന ലാഭം, ട്രാഫിക് പ്രശ്നങ്ങള്‍, വാഹനം ഓടിക്കുന്ന ടെന്‍ഷന്‍ ഇല്ലായ്മ, അപകടങ്ങള്‍ ഒഴിവാക്കല്‍ എല്ലാം ലോഫ്ലോര്‍ ബസുകള്‍ കൊണ്ട് തീര്‍ക്കാമെന്നാണ് ഇത്തരക്കാരുടെ പക്ഷം. കൂടാതെ പുകയും പൊടിയും ശബ്ദകോലാഹലങ്ങളും ഒന്നും ലോഫ്ലോറിനെ ബാധിക്കില്ലെന്നതും യാത്രക്കാര്‍ കൂടാന്‍ കാരണമായിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും ടെക്നോപാര്‍ക്കിലേക്കു വരെ ലാഭകരമായ ലോഫ്ലോര്‍ സര്‍വ്വീസുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സര്‍വ്വീസും ഇപ്പോള്‍ മുടങ്ങിയിട്ടുണ്ട്. ബസുകള്‍ കട്ടപ്പുറത്തോയതോയെ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഒരുമാസമായി പണിയുമില്ല.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: