തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ ജയിക്കുമെന്ന് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും വിലയിരുത്തല്‍. തെരഞ്ഞെടുപ്പിനു ശേഷം ഇരുപാര്‍ട്ടികളുടെയും പ്രധാന നേതാക്കള്‍ യോഗം ചേര്‍ന്ന് നടത്തിയ വിലയിരുത്തലില്‍ ഇത്തവണ തിരുവനന്തപുരത്ത് ബിജെപി വിജയം ഉറപ്പാണെന്നാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് 12ന് സിപിഎമ്മിന്റെ നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ഭാരവാഹികളുടെ യോഗത്തില്‍ ചെറിയ ഭൂരിപക്ഷത്തില്‍ ബെന്നറ്റ് എബ്രഹാം വിജയിക്കുമെന്നാണ് വിലയിരുത്തലുണ്ടായതെങ്കിലും യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ടായിരുന്നു അന്ന് യോഗത്തില്‍ പങ്കെടുത്തവരെല്ലാം സംസാരിച്ചത്. എന്നാല്‍ ഞായറാഴ്ച സിപിഎം ജില്ലാകമ്മിറ്റിയുടെ പ്രധാന പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് എല്ലാ വശങ്ങളും പരിശോധിക്കുകയും വിശദമായ വിലയിരുത്തലുണ്ടാകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇടതുപക്ഷം പരാജയപ്പെടുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി രാജഗോപാല്‍ വിജയിക്കുമെന്നും വിലയിരുത്തലുണ്ടായത്.
സിപിഎമ്മിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ ഇത്തവണ രാജഗോപാലിനാണ് കിട്ടിയതെന്നാണ് സിപിഎം കണ്ടെത്തിയത്. ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ശക്തമായ വികാരം ഇടതുപക്ഷത്തിനുള്ളിലാകെയുണ്ടായിരുന്നു. ഈ വികാരം രാജഗോപാലിന് അനുകൂലമാകുകയാണുണ്ടായത്. രാജഗോപാലിന്റെ കറപുരളാത്ത വ്യക്തിത്വവും കേന്ദ്രമന്ത്രിയെന്ന നിലയില്‍ അദ്ദേഹം തിരുവനന്തപുരത്തിനു ചെയ്ത കാര്യങ്ങളും സിപിഎം അണികളെയും സ്വാധീനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മുന്‍കാലങ്ങളിലേതു പോലെ സിപിഎം അണികള്‍ സജീവമായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ ഇടതുപക്ഷത്തിനോ കോണ്‍ഗ്രസിനോ വേണ്ടി കേന്ദ്രീകരിച്ചിട്ടില്ലെന്നതും രാജഗോപാലിന് ഗുണകരമാണ്. സേഷ്യല്‍ മീഡിയയിലും മറ്റും പടരുന്ന നരേന്ദ്രമോദി തരംഗം തിരുവനന്തപുരത്തെയും പുതിയ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്നും സിപിഎം വിലയിരുത്തുന്നു. പരമ്പരാഗതമായി സിപിഎമ്മിന് വോട്ട് ചെയ്തിരുന്ന പിന്നാക്കവിഭാഗത്തില്‍പെട്ട വോട്ടര്‍മാരില്‍ എഴുപതു ശതമാനത്തോളം വോട്ട് ഇത്തവണ രാജഗോപാലിന് അനുകൂലമായെന്നതും അദ്ദേഹം വിജയിക്കുമെന്ന് ഉറപ്പിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നു.
കോണ്‍ഗ്രസ്സും ആദ്യഘട്ടത്തില്‍ ശശിതരൂരിനാകും വിജയമെന്ന് പുറത്തു പറഞ്ഞെങ്കിലും യാഥാര്‍ത്ഥ്യം അംഗീകരിക്കുന്ന നിലപാടാണ് അവരും ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ തരൂര്‍ പരാജയപ്പെടുമെന്ന വിലയിരുത്തലാണുണ്ടായത്. പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളുടെ വലിയ ഒഴുക്ക് രാജഗോപാലിലേക്ക് ഇത്തവണയുണ്ടായി.
സ്ത്രീവോട്ടര്‍മാരും പുതിയ വോട്ടര്‍മാരും കൂട്ടത്തോടെ രാജഗോപാലിന് വോട്ട് ചെയ്തതായുമാണ് കെപിസിസിയുടെ കണ്ടെത്തല്‍. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് നല്കിയ റിപ്പോര്‍ട്ടും ഇത്തരത്തിലുള്ളതാണ്. രാജഗോപാലിന്റെ നല്ല വ്യക്തിത്വവും അഴിമതിക്കാരനല്ലെന്നതുമാണ് പരമ്പരാഗത കോണ്‍ഗ്രസ് വോട്ടര്‍മാരെയും സ്വാധീനിക്കാന്‍ ഇടയാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ തന്നെ രാജഗോപാലിന്റെ മുന്നേറ്റം കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കിയിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബിജെപിയെ മാത്രം ആക്രമിച്ച് പ്രചാരണം നടത്തിയതും ആ സാഹചര്യത്തിലായിരുന്നു.
മെയ് 16ന് ഫലം പുറത്തുവരുമ്പോള്‍ തിരുവനന്തപുരത്ത് രാജഗോപാലിന്റെ വിജയം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് വോട്ടര്‍മാരും. എന്നാല്‍ കോണ്‍ഗ്രസ്-സിപിഎം-സിപിഐ കക്ഷികള്‍ക്ക് അതുണ്ടാക്കുന്ന അങ്കലാപ്പ് ചെറുതല്ല. പക്ഷേ, എത്ര കൂട്ടലും കിഴിക്കലും നടത്തിയിട്ടും രാജഗോപാല്‍ തന്നെയാണ് മുന്നില്‍.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: