അവലോകനം
ഒടുവില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അറ്റകൈ യോഗത്തിന്. ഇതിലും തോറ്റാല്‍ പാര്‍ട്ടി കടലിലേക്ക് നേതാക്കള്‍ കടല്‍ കടക്കുകയും ചെയ്യും. ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം പരിഗണിച്ച് ദല്‍ഹി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കാന്‍ തീരുമാനിച്ചത് അവസാന കച്ചിത്തുരുരുമ്പിമേലുള്ള പിടിയാണ്. മരണ വെപ്രാളത്തില്‍ മുങ്ങിച്ചാകാന്‍ പോകുന്നവര്‍ക്ക് കിട്ടുന്ന ഏതു രക്ഷാമാര്‍ഗ്ഗവും പ്രതീക്ഷയ്ക്ക് വക നല്കുന്നതാണല്ലോ. ആം ആദ്മി പാര്‍ട്ടി തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബി ടീമാണെന്ന് പലവട്ടം ആരോപിക്കപ്പെട്ടു കഴിഞ്ഞതാണ്. ബി ടീമല്ല കോണ്‍ഗ്രസ് തന്നെയാണെന്ന് തെളിയിച്ചു കൊണ്ടാണ് അതിന്റെ പോക്ക്. ദല്‍ഹി നിയമസഭയില്‍ സൗഹാര്‍ദ്ദ മത്സരമായിരുന്നു. കോണ്‍ഗ്രസിന് ഭരണം നഷ്ടമുറപ്പായപ്പോള് അതിന്റെ നേട്ടം ബിജെപിക്കു കിട്ടരുതെന്ന് മാത്രമായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യം. അതിന്റെ ഫലമായിട്ടായിരുന്നു കേജ്രിവാളും ആം ആദ്മി പാര്‍ട്ടിയും പിറന്നത്. ഒടുവില്‍ ഭസ്മാസുരന്റെ മുന്നില്‍ പിടിച്ചു നില്ക്കാന് വഴിയില്ലാതെ വന്ന പരമശിവന്റെ ഗതികേടില്‍ എത്തിയപ്പോഴാണ് ദല്‍ഹി സര്‍ക്കാരിനെ താഴെയിറക്കിയത്. ദല്‍ഹിയില്‍ തോറ്റവര്‍ രാജ്യത്തിന് നേരെ തിരിഞ്ഞിരിക്കുന്നതിന്റെ തെളിവാണ് ഏറ്റവും പുതിയ തീരുമാനം. മരവിപ്പിച്ച് നിര്‍ത്തിയ നിയമസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പിനു തയ്യാറെന്ന് സുപ്രീം കോടതിയെ ധരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. നിയമസഭയിലേയ്ക്ക് പുതിയ തെരഞ്ഞെടുപ്പു നടത്തണമെന്ന് പുറത്താക്കപ്പെട്ട മുഖ്യമന്ത്രി കേജ്രിവാളിന്റെ സുപ്രീം കോടതിയിലെ ഹര്‍ജിയിലാണ് കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ പോകുന്നത്. ഈ പുതിയ അടവു വഴി ഒട്ടേറെ നേട്ടങ്ങള്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്; പക്ഷെ അവയൊന്നും അത്ര എളുപ്പം നടപ്പിലാകാത്തവയാണ്. പക്ഷെ അറ്റകൈ പ്രയോഗങ്ങളുമാണ്.
ഒന്ന്: ചെറിയതെങ്കിലും എഎപി സ്ഥാനാര്‍ത്ഥികള്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ വോട്ട് തട്ടിയെടുക്കുന്നുണ്ട്. അതൊഴിവാക്കുക. നേതാക്കള്‍ തമ്മില്‍ എഎപി-കോണ്‍ഗ്രസ് ധാരണയുണ്ടെങ്കിലും അണികളില്‍ അതെത്തിയിട്ടില്ല. പുതിയ തീരുമാനത്തോടെ അത് താഴെത്തട്ടില്‍ പ്രാവര്‍ത്തികമാകും.
രണ്ട്: ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ കൂടുതല്‍ പരസ്യമായ സഹകരണത്തോടെ മത്സരിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പര്യാപ്തമായ ഭൂരിപക്ഷം കിട്ടുമോയെന്ന് അവസാനവട്ട ശ്രമം നടത്താം. ന്യൂദല്‍ഹിയിലും ദല്‍ഹിയും ബിജെപി ഒരുമ്മിച്ചു ഭരിക്കുന്ന സാഹചര്യം വന്നാല്‍ ആകെ കുഴപ്പത്തിലാകും. നിലവിലെ ചില നിയമങ്ങളും ചട്ടങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ദല്‍ഹിയില്‍ നടപ്പാക്കുന്നതിന് ദല്‍ഹി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ സഹായം വേണം. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിയാണെങ്കില്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതാക്കളും കുടുങ്ങും. സിബിഐ അന്വേഷണങ്ങള്‍, ദല്‍ഹിയിലെ വസതികള്‍, സുരക്ഷയുടെ പേരിലുള്ള അനധികൃത സൗകര്യങ്ങള്‍ തുടങ്ങിയ സൗജന്യങ്ങള്‍ നിലയ്ക്കാം. ദല്‍ഹിയില്‍ ബിജെപി ഇതര സര്‍ക്കാരാണെങ്കില്‍ ചില തടസങ്ങളെങ്കിലും സൃഷ്ടിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കണക്കാക്കുന്നു.
മൂന്ന്: ദല്‍ഹിയില്‍ നിരന്തര ബിജെപി-എഎപി സംഘര്‍ഷം സൃഷ്ടിച്ച് അതുവഴി രാഷ്ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസിന് അവസരം ലഭിക്കും.
നാല്: പുതിയൊരു ബലമേറിയ തെരഞ്ഞെടുപ്പിന് പകരം മരവിപ്പിച്ച നിയമസഭ പുനരുജ്ജീവിപ്പിച്ചാല്‍ പോരേ എന്ന ചോദ്യം സുപ്രീം കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട് കോണ്‍ഗ്രസ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അത്തരമൊരു അഭിപ്രായമുണ്ടായാല്‍ കോണ്‍ഗ്രസ് നിരുപാധിക പിന്തുണ എഎപിക്കു നില്കാന് ഒരുങ്ങും. സുപ്രീം കോടതിയുടെയും രാഷ്ട്രപതിയുടെയും നിലപാടാണെന്ന് രാഷ്ട്രീയ നിലപാടെടുക്കാനും കഴിയും.
അഞ്ച്: രണ്ടക്കം തിക്കയ്ക്കുന്നത്ര എംപിമാരെ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിട്ടില്ലെന്നാണ് പുതിയ രാഷ്ട്രീയ സ്ഥിതി. ബിജെപി മുന്നണിക്ക് കേവല ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പാവുകയും ചെയ്തിരിക്കണം. ഈ സാഹചര്യത്തില്‍ എഎപി സഹായത്തില്‍ എവിടെയെങ്കിലും നേട്ടമുണ്ടാകുന്നെങ്കില്‍ അത്രയുമായി എന്ന കണക്കു കൂട്ടലുമുണ്ട്. പക്ഷെ പുതിയ തീരുമാനം കോണ്‍ഗ്രസിനെ രാഷ്ട്രീയ അധാര്‍മ്മികതയുടെ ആഴക്കടലിലേക്കാണ് എറിയുന്നത്. പുറത്തു പോകിലെന്നുറപ്പായ ഒരു കേന്ദ്രസര്‍ക്കാരിന് ഏറെ നിര്‍ണായകമായ ാെരു ജനാധിപത്യ പ്രക്രിയയില്‍ നിലപാടു പറയാന്‍ ധാര്‍മ്മിക അവകാശമില്ല. അത്തരം നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സുപ്രധാന മുഹൂര്‍ത്തത്തില്‍. ഈ തീരുമാനത്തോടുള്ള കോടതിയുടേയും ഏറെ ധാര്‍മ്മികത രാഷ്ട്രീയത്തില്‍ പ്രകടിപ്പിക്കാറുള്ള രാഷ്ട്രപതിയുടേയും നിലപാട് നിര്‍ണ്ണായകമാണ്. എന്നാല്‍, ഈ തന്ത്രവും കൂടി പരാജയപ്പെടുന്നതോടെ കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ക്ക് കടല്‍ കടന്നു പോകേണ്ട ഗതികേടു വരാം. കാരണം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു പറയുന്നതു പോലെ 1977ലെ തെരഞ്ഞെടുപ്പു ഫലം പോലെയാകും ഈ പൊതു തെരഞ്ഞെടുപ്പു ഫലവുമെന്നു ഉറപ്പായി. അങ്ങനെ വന്നാല്‍ അഴിമതിക്കാര്‍ ജയിലറയിലായത് ഇത്തവണയും ആവര്‍ത്തിച്ചേക്കുമെന്ന് അവര്‍ ഭയക്കുന്നു.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: