ദുബൈ: ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ഐപിഎല്‍ ഏഴാം സീസണ് ഇന്ന് തുടക്കം കുറിക്കും. എട്ട് ടീമുകളാണ് യുഎഇയിലും ഇന്ത്യയിലുമായി ഇത്തവണ നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരമായ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴുമായി ഏറ്റുമുട്ടും. അബുദാബിയിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇത്തവണത്തെ താരലേലത്തില്‍ ഓസ്ട്രേലിയന്‍ താരം മൈക്ക് ഹസ്സിയെയും ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിക്കുടമയായ ന്യൂസിലാന്റിന്റെ കോറി ജെ. ആന്‍ഡേഴ്സണെയും സഹീര്‍ഖാനെയും സ്വന്തമാക്കിയാണ് മുംബൈ ഇന്ത്യന്‍ പടയൊരുക്കം നടത്തിയത്. രോഹിത് ശര്‍മ്മയെയും ഹര്‍ഭജനെയും മലിംഗയെയും കീറണ്‍ പൊള്ളാര്‍ഡിനെയും അമ്പാട്ടി റായിഡുവിനെയും സ്പിന്നര്‍ പ്രഗ്യാന്‍ ഓജയെയും നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ കളിക്കളത്തില്‍ നിന്ന് വിടപറഞ്ഞ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ അഭാവം മുംബൈ ഇന്ത്യന്‍ നിരയില്‍ നിഴലിച്ചേക്കാന് സാധ്യതയുണ്ട്. രോഹിത് ശര്‍മ്മയാണ് മുംബൈ ഇന്ത്യന്‍സിന്റെ നായകന്. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കരുത്തുകുറഞ്ഞ ടീമാണ് മുംബൈയുടേത്.
ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കരുത്തുകൂട്ടിയാണ് പോരാട്ടത്തിനിറങ്ങുന്നത്. യൂസഫ് പഠാനെയും ബംഗ്ലാദേശിന്റെ ഷക്കിബ് അല്‍ ഹസ്സനെയും ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ജാക്ക് കല്ലിസിനെയും സുനില്‍ നരേയ്നെയും നിലനിര്‍ത്തിയ കൊല്‍ക്കത്ത കഴിഞ്ഞവര്‍ഷം പൂനെവാരിയേഴ്സിന്റെ ജേഴ്സിയണിഞ്ഞ റോബിന് ഉത്തപ്പയെയും സ്പിന്നര്‍ പിയൂഷ് ചൗളയെയും ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ മോണെ മോര്‍ക്കലിനെയും ഓസ്ട്രേലിയയുടെ പാറ്റ് കുമ്മിന്‍സിനെയും സ്വന്തം നിരയിലെത്തിച്ചു. കൂടാതെ ഉമേഷ് യാദവിനെയും വിനയ്കുമാറിനെയും വിന്‍ഡീസിന്റെ ആന്ദ്രെ റസ്സലിനെയും സ്വന്തം പാളയത്തില്‍ എത്തിച്ച് കരുത്തുകൂട്ടാന്‍ കൊല്‍ക്കത്തക്ക് കഴിഞ്ഞിട്ടുണ്ട്. എന്തായാലും കിരീടം നിലനിര്‍ത്താനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സും ഇടവേളക്കുശേഷം കിരീടം ലക്ഷ്യമിട്ട് കൊല്‍ക്കത്തയും ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് നല്ലൊരു മത്സരം കാണാനാകുമെന്ന് ഉറപ്പാണ്.
മൊത്തം അറുപത് മത്സരങ്ങളാണ് ഇപ്രാവശ്യത്തെ ഐപിഎല്ലില്‍ ഉളളത്. ദുബായ്, ഷാര്‍ജ, അബുദാബി എന്നീ നഗരങ്ങളിലായാണ് ആദ്യഘട്ട ഐപിഎല്‍ മത്സരങ്ങള്‍. ഇരുപത് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. മെയ് രണ്ടു മുതല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കും. ഫൈനല്‍ ഉള്‍പ്പെടെ 40 മത്സരങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ജൂണ്‍ ഒന്നിനാണ് കലാശപോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: