തിരുവനന്തപുരത്ത് പി. വിശ്വംഭരന്, മാവേലിക്കരയില്‍ ജി.പി. മംഗലത്തുമഠം, വടകരയില്‍ എ. ശ്രീധരന്. 1967-ല്‍ ജയിച്ച ഇവര്‍ മൂവരും കോണ്‍ഗ്രസോ കമ്മ്യൂണിസ്റ്റോ ആയിരുന്നില്ല. സോഷ്യലിസ്റ്റുകളായിരുന്നു. സംയുക്ത സോഷലിസ്റ്റ് പാര്‍ട്ടി(എസ്എസ്പി)യുടെ പ്രതിനിധികള്‍. സോഷ്യലിസ്റ്റുകളുടെ വസന്തകാലമായിരുന്ന ആ തെരഞ്ഞെടുപ്പില്‍ എസ്എസ്പി നേടിയത് 23 സീറ്റുകളാണ്.
പുരോഗമനവാദികളായി സോഷ്യലിസ്റ്റുകള്‍ വിശേഷിപ്പിക്കപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്റു പോലും സോഷ്യലിസ്റ്റായി വിളിക്കപ്പെടാന്‍ ആഗ്രഹിച്ചു. കമ്മ്യൂണിസ്റ്റുകളും സോഷ്യലിസമായിരുന്നു ഉയര്‍ത്തിപ്പിടിച്ചിരുന്നത്. സോഷ്യലിസ്റ്റായിരുന്ന എസ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രി വരെയായി. എന്നാല്‍ എന്ന് ഇന്ത്യന്‍ രാഷ്ടീയത്തില്‍ സോഷ്യലിസ്റ്റുകള്‍ എടുക്കാ ചരക്കാണ്.
സ്വതന്ത്രസമര പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ടതാണ് ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ളിലെ ഒരു രാഷ്ട്രീയ കക്ഷിയായി 1934ലാണ് സ്ഥാപിതമായത്. ആചാര്യ നരേന്ദ്രദേവ്, ജയപ്രകാശ് നാരായണന്, റാം മനോഹര്‍ ലോഹ്യ, അശോക് മേത്ത തുടങ്ങിയവരായിരുന്നു ആദ്യകാല നേതാക്കള്‍. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സോഷ്യലിസ്റ്റ് നിര്‍ണായക പങ്കാണ് വഹിച്ചത്.
കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിയെ പുറം തള്ളാന്‍ കോണ്‍ഗ്രസ് ഭരണഘടന ഭേദഗതി ചെയ്തപ്പോള്‍ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന പേര് സ്വീകരിച്ചു.1953-ല്‍ കിസാന്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ലയിച്ച് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി(പിഎസ്പി)യായി. കേരളത്തില്‍ പട്ടം താണുപിള്ള, പൊന്നറ ശ്രീധരന്, പി.എസ്. നടരാജപിള്ള തുടങ്ങിയവര്‍ പിഎസ്പിയില് ചേര്‍ന്നു. 1954-ല്‍ തിരുവിതാംകൂര്‍ കൊച്ചിയിലും 1960-ല്‍ കേരളത്തിലും പിഎസ്പി നേതാവ് എന്ന നിലയില്‍ പട്ടം മുഖ്യമന്ത്രിയായി. ആര്. ശങ്കര്‍, അച്ചുതമേനോന്, സി.എച്ച് മുഹമ്മദ്കോയ, കെ. കരുണാകരന് എന്നിവരുടെ മന്ത്രിസഭകളില്‍ അംഗത്വവും ഉണ്ടായിരുന്നു.
കോണ്‍ഗ്രസ്സിന്റെ 1955ലെ ആവഡി സമ്മേളനതീരുമാനങ്ങളെ അശോക മേത്ത സ്വാഗതം ചെയ്തതിനെ വിമര്‍ശിച്ചതും തിരുക്കൊച്ചിയിലെ വെടിവയ്പിന്റെ പേരില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ രാജി ആവശ്യപ്പെട്ടതും അച്ചടക്ക ലംഘനമായിക്കണ്ട് ഡോക്ടര്‍ രാം മനോഹര്‍ ലോഹിയയെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അദ്ദേഹം 1955 ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവല്ക്കരിച്ചതോടെ പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി എന്നും സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നുമായി രണ്ടു് പ്രവണതകള്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ നിലവില്‍ വന്നു.
1964ല്‍ സോഷ്യലിസ്റ്റു് പാര്‍ട്ടിയും പ്രജാ സോഷ്യലിസ്റ്റ്പാര്‍ട്ടിയും ലയിച്ച് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി(എസ്എസ്പി)യായി മാറി. ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നു എസ്എസ്പിയുടെ അധിഷേധ്യ നേതാവ്. 1967 23 ലോക്സഭാ സീറ്റുകള്‍ നേടി എസ്എസ്പി മുന്നേറ്റം കുറിച്ചു.
1977ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു ജനാധിപത്യ പുനഃസ്ഥാപനത്തിനായി ലോകനായക ജയപ്രകാശ നാരായണന്റെ നിര്‍ദേശപ്രകാരം സോഷ്യലിസ്റ്റ് പാര്‍ട്ടി ഇതര പ്രതിപക്ഷ കക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (സംഘടന), ഭാരതീയ ലോക ദളം, ഭാരതീയ ജനസംഘം എന്നിവയുമായി ചേര്‍ന്നു് ജനതാ പാര്‍ട്ടിയായി മാറി. സോഷ്യലിസ്റ്റ് എന്ന പേര് ഉപേക്ഷിക്കപ്പെട്ടു. പിന്നീട് വിവിധ പേരിലുള്ള ജനതാദളുകളായി സോഷ്യലിസ്റ്റുകള്‍ രാഷ്ടീയം പയറ്റുന്നുണ്ടെങ്കിലും സോഷ്യലിസ്റ്റ് എന്ന പദം ഇന്ത്യന്‍ രാഷ്ടീയത്തിന് അന്യമായി. ലാലു പ്രസാദ് യാദവും ദേവഗൗഡയും നീതീഷ്കുമാറും ഒക്കെ സോഷ്യലിസ്റ്റ് പാരമ്പര്യം പേറുന്നുണ്ടെങ്കിലും സോഷ്യലിസ്റ്റ് ആശയത്തില്‍ നിന്ന് ഏറെ അകലെയാണ് അവരുടെ രാഷ്ടീയം ഇന്ന്.
പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിക്കും പുറമെ സോഷ്യലിസ്റ്റ് എന്ന പദം ചേര്‍ത്ത നിരവധി പാര്‍ട്ടികള്‍ കേരളത്തിലുണ്ടായി. 1947 ല്‍ മത്തായി മാഞ്ഞൂരാന്, ശ്രീകണ്ഠന് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് അതിലൊന്ന്. മാര്‍ക്സിസം ലെനിനിസമായിരുന്നു അടിസ്ഥാന തത്വം. പാര്‍ട്ടിയുടെ സ്വതന്ത്ര കേരള വാദത്തില്‍ പ്രതിഷേധിച്ച് കെ.ശ്രീകണ്ഠന്‍നായര്‍ പാര്‍ട്ടിവിട്ടു. 1967 ല്‍ ഇഎംഎസ് മന്ത്രിസഭയില്‍ മന്ത്രിയായി.
കെ.ശ്രീകണ്ഠന്‍നായര്‍ 1949 ല്‍ റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര് എസ്പി)രൂപീകരിച്ചു. ബംഗാളില്‍ രൂപംകൊണ്ട പാര്‍ട്ടിയുടെ കേരളഘടകം എന്ന നിലയിലാണ് ഇവിടെ ആര്‍എസ്പി രൂപം കൊണ്ടത്. ശ്രീകണ്ഠന് നായര്‍ക്കു പുറമെ കെ. ബാലകൃഷ്ണന്, ടി.കെ ദിവാകരന് എന്നിവരായിരുന്നു സ്ഥാപക നേതാക്കള്‍. 1970 ല്‍ ദേശീയ ബന്ധം ഉപേക്ഷിച്ച് കേരള ആര് എസ്പി രൂപീകരിച്ചു. 1978ല്‍ പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പുണ്ടായി. ശ്രീകണ്ഠന് നായര്‍ പക്ഷം യുഡിഎഫിലും ബേബിജോണ്‍ പക്ഷം എല്‍ഡിഎഫിലും ഉറച്ചുനിന്നു. ബേബിജോണ്‍ പക്ഷം ദേശീയ ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഒറ്റ ആര്‍എസ്പിയായി എല്‍ഡിഎഫില്‍ നിന്നു. 2001 ല്‍ വീണ്ടും പിളര്‍ന്നു. ആര്‍എസ്പി( ബോള്‍ഷെവിക്) എന്ന പേരില്‍ ഒരുവിഭാഗം യുഡിഎഫില്‍ ചേര്‍ന്നു. ഈ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് എല്ഡിഎഫിലുണ്ടായിരുന്നവര് കൂടി യുഡിഎഫിലായി.
എസ്എന്‍ഡിപി യോഗം മുന്‍കൈ എടുത്ത് 1074ല്‍ രൂപീകരിച്ച പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു. സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി( ആര്‍എസ്പി). 1982 ല്‍ 3 നിയമസഭാസീറ്റുകള്‍ നേടി. 86 ല്‍ എസ്എന്‍ഡിപി പിന്തുണ പിന്‍വലിച്ചതോടെ നിര്‍ജീവമായി.
പി ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: