അഹമേതേന ചാര്‍ഥേന നോദ്വേഗം യാമി മാനിനി
യദ്യദിഷ്ടതമം ലോകേ തത്തദേവം വിജാനതാ
വസിഷ്ഠന് തുടര്‍ന്നു: ആ മായക്കാഴ്ച സ്വയം പിന്‍വലിച്ചശേഷം ചൂഡാല ഇങ്ങനെ ആലോചിച്ചു: ഭാഗ്യവശാല്‍ രാജാവ് സുഖാസക്തിയുടെ പിടിയില്‍ നിന്നും മോചിതനായിരിക്കുന്നു. ഇന്ദ്രന് സ്വര്‍ഗീയസുഖങ്ങള്‍ വച്ചുനീട്ടിയിട്ടുപോലും അദ്ദേഹത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ആകാശം പോലെയുറച്ച്, നിര്മലനായിക്കഴിഞ്ഞിരിക്കുന്നു. ഇനി അദ്ദേഹത്തെ മറ്റൊരു പരീക്ഷണത്തിനുകൂടി വിധേയനാക്കണം. ആകര്‍ഷണവികര്‍ഷണങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍ അദ്ദേഹത്തെ വിട്ടുപോയോ എന്നറിയണം.
ആ രാത്രി ചൂഡാല തന്റെ മായാശക്തിയുപയോഗിച്ച് ഒരു സുഖനന്ദനോദ്യാനവും അതില്‍ ഒരതിമനോഹരമായ ശയ്യയും ഒരുക്കി. ശിഖിധ്വജനെക്കാള് സുന്ദരനായ ഒരു യുവാവിനെ അവള് സൃഷ്ടിച്ചു. അവിടെ ആ ശയ്യയില്‍ തന്റെ കാമുകനായ ഈ ചെറുപ്പക്കാരനുമൊത്ത് മദനിക ആലിംഗനത്തില്‍ ഏര്‍പ്പെട്ടു. ശിഖിധ്വജന്‍ സായാഹ്നതേവാരം കഴിഞ്ഞു തന്റെ പത്നി മദനികയെ അന്വേഷിച്ചു. കുറച്ചു തിരഞ്ഞപ്പോള്‍ ആലിംഗനബദ്ധരായ ഈ മിഥുനങ്ങളെ കണ്ടുപിടിച്ചു. അവരുടെ കാമലീലകളും കണ്ടു. അവളുടെ മുടി അവനെ മൂടിയിരിക്കുന്നു. അവള് അവന്റെ മുഖം രണ്ടു കൈകള്‍ കൊണ്ടും ചേര്‍ത്തു പിടിച്ചിരിക്കുന്നു. തീവ്രാനുരാഗത്തിന്റെ മുദ്രപതിപ്പിച്ച് അവരുടെ അധരങ്ങള്‍ കോര്‍ത്തിരിക്കുന്നു. പരസ്പരപ്രേമം അവരുടെ കാമകേളിയില്‍ കാണായി. അവരുടെ ഓരോ ചലനങ്ങളും ആ പ്രണയതീവ്രതയെ പ്രകടമാക്കാന്‍ പോന്നതായിരുന്നു. ഹൃദയാഹ്ലാദം അവരുടെ മുഖങ്ങളെ ശോഭായമാനമാക്കി. നെഞ്ചോടു നെഞ്ച് അമര്‍ന്ന് പരസ്പരം ഇഴുകിയൊന്നായി അവര്‍ ആ ശയ്യാതലത്തില്‍ ലീലയാടി. ചുറ്റുപാടുകളെപ്പറ്റി അവര്‍ക്ക് ബോധമുണ്ടായിരുന്നില്ല. ഇതെല്ലാം കണ്ടിട്ടും ശിഖിധ്വജന്‍ കുലുങ്ങിയില്ല.
അവരെ ശല്യപ്പെടുത്താന്‍ നില്‍ക്കാതെ അദ്ദേഹം അവിടെനിന്നും പോകാന്‍ തയ്യാറായി തിരിഞ്ഞുനിന്നു. എന്നാല്‍ ഈ കമിതാക്കള്‍ അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു. അദ്ദേഹം അവരോടു പറഞ്ഞു: ‘ഞാന്‍ നിങ്ങളുടെ ആഹ്ലാദത്തില്‍ കട്ടുറുമ്പാകാന്‍ നില്ക്കുന്നില്ല.’
കുറച്ചു കഴിഞ്ഞു മദനിക ആ ഉദ്യാനത്തില്‍ നിന്നും പുറത്തുവന്നു. രാജാവിന്റെ കണ്ടു. അവള്‍ക്ക് സ്വയം അവജ്ഞതോന്നി. പക്ഷേ രാജാവ് ചോദിച്ചു: എന്തിനാണ് പ്രിയേ നീ ഇത്രവേഗം അവിടെ നിന്ന് പോന്നത്? എല്ലാ ജീവജാലങ്ങളും സുഖത്തിനായാണ് ജീവിക്കുന്നത്. ഇത്ര അനുയോജ്യരായ ഇണകളെ കണ്ടെത്തുക ദുഷ്കരമാണ്. ‘ഇത് കണ്ട് എന്നില്‍ കാലുഷ്യമൊന്നും ഇല്ല. കാരണം ഈ ലോകത്ത് മനുഷ്യന് എന്താണ് പ്രിയപ്പെട്ടതെന്ന് എനിക്ക് നല്ലവണ്ണം അറിയാം. കുംഭനും ഞാനും നല്ല സുഹൃത്തുക്കളാണ്. മദനികയോ ദുര്‍വാസാവിന്റെ ശാപഫലവും.’
മദനിക അദ്ദേഹത്തോട് മാപ്പിരന്നു: പ്രഭോ, സ്ത്രീസ്വഭാവമാണത്. അവരുടെ കൂറ് അചഞ്ചലമല്ല. അവര്‍ക്ക് പുരുഷന്മാരെക്കാള് എട്ടുമടങ്ങ് കാമാസക്തിയുമുണ്ട്. അവര്‍ പൊതുവെ ദുര്‍ബലരാകയാല്‍ അഭികാമ്യനായ ഒരാളെ കാണുമ്പോള്‍ ഉണ്ടാകുന്ന കാമപീഡയെ ചെറുക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് എനിക്ക് മാപ്പ് തരിക. പ്രഭോ, ക്രോധമരുതേ.
ശിഖിധ്വജന്‍ പറഞ്ഞു: എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല. എന്നാല്‍ ഇനിമുതല്‍ നിന്നെ ഭാര്യയായിട്ടല്ല, നല്ലൊരു സുഹൃത്തായി മാത്രം ഞാന്‍ കണക്കാക്കാം.
ചൂഡാലയ്ക്ക് സന്തോഷമായി. രാജാവ് കാമക്രോധങ്ങളെ അതിജീവിച്ചിരിക്കുന്നു. അവള് ഉടനെതന്നെ മദനികയായുള്ള തന്റെ പ്രച്ഛന്നവേഷം കളഞ്ഞ് ചൂഡാലയായി രാജാവിന് മുന്നില്‍ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: