മൊണാക്കോ: ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍, മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ തുടങ്ങിയവര്‍ മോണ്ടികാര്‍ലോ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മൂന്നാം റൗണ്ടില്‍ ഇറ്റലിയുടെ ആന്ദ്രെ സിപ്പിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് എട്ട് തവണ ജേതാവായ നദാല്‍ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 6-1, 6-3. ആറാം സീഡ് സ്പെയിനിന്റെ തന്നെ ഡേവിഡ് ഫെററും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവിനെ 6-4, 6-2 എന്ന സ്കോറിനാണ് ഫെറര്‍ പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ നദാലും ഫെററും ഏറ്റുമുട്ടും. നാലാം സീഡ് റോജര്‍ ഫെഡറര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ലൂക്കാസ് റോസലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 6-4, 6-1.
മറ്റ് മത്സരങ്ങളില്‍ എട്ടാം സീഡ് കാനഡയുടെ മിലോസ് റാവോനിക്ക് ഒമ്പതാം സീഡ് ജോ വില്‍ഫ്രഡ് സോംഗ തുടങ്ങിയവരും ക്വാര്‍ട്ടറിലെത്തി. മിലോസ് റാവോനിക്ക് ടോമി റോബ്രഡോയെ 6-4, 6-3 എന്ന സ്കോറിനും സോംഗ 5-7, 6-3, 6-0 എന്ന സ്കോറിന് ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെയും പരാജയപ്പെടുത്തിയാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്പാനിഷ് താരം നിക്കോളാസ് അല്‍മാഗ്രോ പിന്മാറിയതിനെതുടര്ന്ന് മൂന്നാം സീഡ് സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്റിങ്കയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. റാവോനിക്കാണ് ക്വാര്‍ട്ടറില്‍ വാവ്റിങ്കയുടെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: