കോട്ടയം: സപ്ലൈകോ വിഷുഫെയര്‍ കോട്ടയത്ത് രണ്ടുദിവസംമുമ്പ് അടച്ചുപൂട്ടിയതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ജനങ്ങളെ ഏറെ ദുരിതത്തിലാഴ്ത്തിയ അധികൃതരുടെ നടപടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തി. കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് കോട്ടയം പ്രസ് ക്ലബ്ബിനു പിറകില്‍ സപ്ലൈകോ ഹൈപ്പര്‍ മാര്‍ക്കറ്റിനോടു ചേര്‍ന്നു തുറന്ന വിഷു വിപണി അടച്ചിട്ടത്. വിഷു വിപണിയും മെഡിക്കല്‍ സ്റ്റോറും രണ്ടു ദിവസം അടച്ചിട്ടത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാഴ്ത്തിയിരുന്നു. കുറഞ്ഞവിലയ്ക്ക് പച്ചക്കറി വിറ്റിരുന്ന ഹോര്ട്ടികോര്പറേഷന്റെ സ്റ്റാളും രണ്ടുദിവസമായി അടഞ്ഞുകിടക്കുകയായിരുന്നു. തുറന്നു പ്രവര്‍ത്തിക്കാത്തതിനെക്കുറിച്ച് വിശദീകരണം നല്കാന് ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതര്‍.
മാനേജര്‍ ക്രിസ്തുമസ് ബസാര്‍ നടന്നപ്പോള്‍ സ്റ്റോക്കെടുക്കാനെന്ന പേരില്‍ പല ദിവസവും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചിട്ടത് വിവാദമായിരുന്നു. ഇതിനെത്തുര്‍ന്ന് അന്നത്തെ മാനേജരെ സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് വനിതാ മാനേജരെ നിയമിക്കുകയും ചെയ്തു. എന്നിട്ടും വിഷുവിന് രണ്ടുദിവസം മുമ്പേ വിപണി അടച്ച് ബന്ധപ്പെട്ടവര്‍ മുങ്ങുകയായിരുന്നു. പൊതുവിപണിയില്‍ 170 രൂപ വരെ വെളിച്ചെണ്ണവില ഉയര്‍ന്നപ്പോള്‍ 62 രൂപയ്ക്ക് സപ്ലൈകോ വെളിച്ചെണ്ണ വാങ്ങാന്‍ വന്‍ തിരക്കായിരുന്നു. വെളിച്ചെണ്ണ വില്പനയുടെ പേരില്‍ ക്രമക്കേട് നടന്നതായും കാര്‍ഡില്ലാത്ത ഇഷ്ടക്കാര്‍ക്ക് എണ്ണ മറിച്ചുകൊടൂത്തതായും ഇവിടെ പരാതി ഉയര്‍ന്നിരുന്നു. വിഷുക്കാലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചതിനെതിരെ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: