തിരുവനന്തപുരം: വയനാട്ടിലെ കാട്ടുതീയ്ക്ക് കാരണക്കാരായവരെ കണ്ടെത്താന്‍ പോലീസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഇതുസംബന്ധിച്ച് അന്വേഷിച്ച വനം വകുപ്പ് വിജിലന്‍സ് വിഭാഗം ശുപാര്‍ശ ചെയ്തു. മാര്‍ച്ച് 15 മുതല്‍ 20 വരെയുണ്ടായ വ്യാപകമായ കാട്ടുതീ മനുഷ്യര്‍ ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും ആരാണ് അതിനു പിന്നില്‍ എന്ന് കണ്ടെത്താനാകാത്തതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുള്ളത്. കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരണം. കുറ്റക്കാരെ കണ്ടെത്താനുള്ള തെളിവുകള്‍ ശേഖരിക്കുന്നതിന് വനം വകുപ്പിന് ബുദ്ധിമുട്ടായതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വനം മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം നടത്തിയത്.
ജി.പി.എസ് വഴിയും അല്ലാതെയും നടത്തിയ ഫീല്‍ഡ് സര്‍വേ പ്രകാരം മൊത്തം 417.83 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തില്പെടുന്ന തോല്‍പ്പെട്ടി റേഞ്ചിലെ കൊട്ടിയൂര്‍?തൊണ്ടകാപ്പ് ആദിവാസി സെറ്റില്‍മെന്റിന് സമീപത്ത് നിന്ന് പൊട്ടിപ്പുറപ്പെട്ട കാട്ടുതീ വയനാട് നോര്‍ത്ത് ഡിവിഷനിലെ ബേഗൂര്‍ റേഞ്ച് വരെ ആളിപ്പടര്‍ന്നു. വലിയ പ്രദേശം അഗ്നിക്കിരയായി. കുറ്റിക്കാടുകളും പുല്‍പ്പരപ്പുകളും പൂര്‍ണ്ണമായി കത്തിപ്പോയി. തീവ്രവാദി ഗ്രൂപ്പുകളാരെങ്കിലുമാണ് തീവച്ചതെന്നതിനും തെളിവ് ലഭിച്ചിട്ടില്ല. ഫീല്‍ഡ് ഇന്‍സ്പെക്ഷന്റെ ഭാഗമായി ചോദ്യം ചെയ്തവരില്‍ നിന്ന് അത്തരം ഒരു സൂചനയുമില്ല. എന്നാല്‍ തീ വച്ചതാണെന്നതിന് തെളിവുണ്ട്.
ഉണങ്ങി നിന്ന മുളങ്കൂട്ടങ്ങള്‍ കത്തിയെരിഞ്ഞു. ആളുകള്‍ക്കോ ആദിവാസി സ്വത്തിനോ നാശമുണ്ടായിട്ടില്ല. വന്യമൃഗങ്ങള്‍ക്കോ ജീവികള്‍ക്കോ നാശമില്ല. ആകെ ചത്തത് വലിയ ഒരു അണ്ണാന് മാത്രമാണ്. 18 തരം വൃക്ഷങ്ങള്‍ കത്തിപ്പോയി. വന്മരങ്ങളായ മരുതി, റോസ് വുഡ്, പാതിരി, താന്നി, കണിക്കൊന്ന എന്നിവയെ കാര്യമായി തീ ബാധിച്ചിട്ടില്ല. അല്ലാതുള്ള പല മരങ്ങളുടെയും തടികളില്‍ കത്തിയതിന്റെ വടുക്കളുണ്ട്. ഇവ പൂര്‍ണമായി നശിച്ചോ എന്നറിയണമെങ്കില്‍ വരുന്ന മഴക്കാലം കഴിയണം. അതിനാല്‍ സാമ്പിള്‍ പേ്ലാട്ടുകള് വീണ്ടും സന്ദര്‍ശിച്ച് തെളിവെടുക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എത്രമാത്രം മരനാശമുണ്ടായി എന്നും മണ്ണിന്റെ പോഷകഗുണം എത്ര പോയെന്നും കേരള വനഗവേഷണ കേന്ദ്രത്തെ കൊണ്ട് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: