തിരുവനന്തപുരം: കനത്ത വേനലിനെ തണുപ്പിക്കാന്‍ വേനല്‍മഴ ശക്തമാകും. മാര്‍ച്ച്, ഏപ്രില്‍, മെയ്, മാസങ്ങളിലാണ് വേനല്‍ മഴയുടെ സമയമെങ്കിലും മാര്‍ച്ച് മാസത്തില്‍ കടുത്ത വേനലാണ് ഉണ്ടായത്. എന്നാല്‍ ഏപ്രില്‍ പത്തിനു ശേഷം വേനല്‍ മഴ ചെറിയതോതില്‍ ലഭിച്ചു തുടങ്ങി. വരും ദിവസങ്ങളില്‍ വേനല്‍ മഴ ശക്തമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കയിയിട്ടുണ്ട്. വര്‍ഷകാലത്തുണ്ടാകുന്ന മഴയേക്കാള്‍ അപകടകാരികളാണ് വേനല്മഴയെന്നും അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞു.
അന്തരീക്ഷത്തിലെ ഊഷ്മാവിന്റെ അളവനുസരിച്ച് ഇടിമിന്നലിനു കൂടുതല്‍ ശക്തിയുണ്ടാകും. അന്തരീക്ഷ ഊഷ്മാവിനൊപ്പം വെട്ടുന്ന ഇടിക്ക് വൈദ്യുത തരംഗങ്ങളായി ഭൂമിയിലേക്കെത്താനുള്ള ശക്തിയുണ്ട്. ഇതു താങ്ങാന്‍ ഭൂമിയിലെ ഒന്നിനും സാധിക്കില്ല. വരും മാസങ്ങളില്‍ പെയ്യുന്ന വേനല്‍മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമാകും. അതിനാല്‍ മഴ സമയങ്ങളില്‍ തുറസ്സായ പ്രദേശങ്ങളില്‍ നില്‍ക്കരുത്. വാഹനങ്ങളിലെ യാത്ര ഉപേക്ഷിക്കണം.
കേരളത്തില്‍ ഇപ്പോള്‍ അന്തരീക്ഷ ഊഷ്മാവില്‍ കുറവു സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തില്‍ തെരഞ്ഞെടുപ്പു ചൂടിനൊപ്പം അന്തരീക്ഷ ഊഷ്മാവും വര്‍ധിച്ചിരുന്നു. ഉച്ചവെയില്‍ കൊണ്ട് വിയര്‍ത്തും വിളറിയും വോട്ടുതേടി സ്ഥാനാര്‍ത്ഥികള്‍ നിരത്തുകളിലൂടെ നടന്നപ്പോള്‍ പുനലൂരും പാലക്കാടും രേഖപ്പെടുത്തിയ ചൂട് 39 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍. വീട്ടിനുള്ളില്‍ പോലും ഇരിക്കാന്‍ കഴിയാത്ത സ്ഥിതി. രാത്രിസമയങ്ങളില്‍ ഉണ്ടാകുന്ന സ്വാഭാവിക തണുപ്പുമില്ല. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആഗിരണം ചെയ്യുന്ന ചൂട് പുറത്തേക്ക് വിടുന്നത് രാത്രിയായതിനാല്‍ ഉച്ചവെയിലിന്റെ അതേ പ്രതീതി തന്നെയാണ് രാത്രിയും. എന്നാല്‍, വേനല്‍മഴ ഇടയ്ക്കിടെ ഇടിവെട്ടി പെയ്തപ്പോള്‍ അന്തരീക്ഷത്തിലെ ഉയര്‍ന്ന് ചൂടിന് കുറവുണ്ടായിട്ടുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പക്ഷം.
വടക്കന്‍ കേരളത്തില്‍ മഴയുടെ അളവ് ഇതുവരെ കുറവാണെങ്കിലും അടുത്ത മാസത്തോടെ വേനല്‍മഴ ശക്തി പ്രാപിക്കും. തെക്കന്‍ കേരളത്തില്‍ ഇപ്പോള്‍ സാമാന്യം നല്ലപോലെ വേനല്‍ മഴ ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മധ്യ കേരളത്തില്‍ മഴയളവ് കുറവാണെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് കണക്കു കൂട്ടല്‍.
എ. എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: