കന്യാകുമാരി: ഇക്കുറി കേന്ദ്രത്തിലെ ജനവിരുദ്ധ സര്‍ക്കാരും ജനങ്ങളും തമ്മിലാണ് പോരാട്ടമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. സര്‍ക്കാരിനെതിരായ ജനവികാരം സുനാമി പോലെ ആഞ്ഞടിക്കുകയാണ്. ആ സുനാമിയില്‍ യു.പി.എ സര്‍ക്കാര്‍ വീഴുകതന്നെ ചെയ്യും. കന്യാകുമാരിയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ മോദി പറഞ്ഞു.
കന്യാകുമാരി സ്വാമി വിവേകാനന്ദന്റെ തപോ ഭൂമിയാണ്. കന്യാകുമാരിയെന്ന സ്ഥലത്തെപ്പറ്റി ഭാരതം മുഴുവന്‍ അറിയിച്ചത് സ്വാമിജിയാണ്. അതുപോലെ ഇന്ത്യയേയും ലോകം മുഴുവന്‍ അറിയപ്പെടുന്ന പുണ്യഭൂമിയാക്കണം. അതിന് കേന്ദ്രം ഭരിക്കുന്ന പാവ സര്‍ക്കാരിനെ കൊണ്ടു സാധ്യമല്ല. അറുപതു വര്‍ഷം നമ്മള് തെറ്റു ചെയ്തു. ഈ അറുപത് വര്‍ഷവും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യയ്ക്കു വേണ്ടി ഒന്നും ചെയ്തില്ല. എനിക്ക് അറുപത് മാസത്തെ സമയം തരൂ, അറുപത് വര്‍ഷം കൊണ്ട് അവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് അറുപത് മാസം കൊണ്ട് ചെയ്തു തീര്‍ക്കാം. മോദി പറഞ്ഞു.
കന്യാകുമാരി പോലെ രാജ്യത്ത് മറ്റൊരു സ്ഥലവും ഇല്ല. ഇവിടെ എല്ലാ വിഭാഗത്തിലുള്ളവരും ഒത്തുചേരുന്നു. തിരുവള്ളുവരും, സ്വാമിവിവേകാനന്ദനും, ഗാന്ധിജിയുമൊക്കെ ഇവിടെ കുടികൊള്ളുന്നു.സൂര്യോദയവും സൂര്യാസ്തമയവും ഇവിടെ കാണാം. ടൂറിസം വഴി പ്രതിവര്‍ഷം മുപ്പതു ലക്ഷം ഡോളറിന്റെ വരുമാനമാണ് കന്യാകുമാരിയില്‍ നിന്നു ലഭിക്കുന്നത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാവുന്ന പുണ്യ ഭൂമിയാണിവിടം. എന്നാല്‍ ഇന്ന് കന്യാകുമാരി യില്‍ നിന്നും ധാരാളം പേര് മറ്റു നാടുകളിലേക്ക് തൊഴില്‍ തേടി പോകേണ്ട അവസ്ഥയാണ്. തമിഴ്നാട്ടില്‍ ഡിഎംകെയും എഐഎഡിഎംകെയും മാറി മാറി ഭരിച്ച് ജനങ്ങളെ പറ്റിക്കുകയാണ്.
മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ ഒന്നും ചെയ്യുന്നില്ല. ധാരാളം മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ശ്രീലങ്കയിലെ ജയിലില്‍ കിടക്കുന്നു. ഇവരെ രക്ഷിക്കാന്‍ ഇരുസര്‍ക്കാരുകളും ഒന്നും ചെയ്യുന്നില്ല. ഇവര്‍ അമ്മയും മാഡവും കളിക്കുകയാണെന്നും മോദി കളിയാക്കി. മത്സ്യ ബന്ധനം വെറുമൊരു തൊഴിലായി മാത്രം കണക്കാക്കരുത് ശാസ്ത്രീയമായി മത്സ്യബന്ധനത്തിനുള്ള ഉപാധികള്‍ കണ്ടെത്തണം.
18 വയസ്സിനും 28നും ഇടയിലാണ് യുവാക്കളുടെ ജീവിതത്തിലെ പ്രധാനസമയം. അറുപത് വയസ്സ് കഴിഞ്ഞ ഒരാള്‍ക്ക് ആറു വര്‍ഷം പാഴായി എന്നു പറഞ്ഞാല്‍ കുഴപ്പമില്ല എന്നാല്‍ 18 മുതല്‍ 27 വയസ്സുവരെ യുള്ളവര്‍ക്ക് അറുപത് ദിവസം പാഴായി എന്നുപറഞ്ഞാല്‍ വലിയൊരു പിഴവുതന്നെയാണ്. ഈ യുവാക്കളുടെ സംരക്ഷണത്തിന് പ്രായോഗികമായ എന്ത് സംവിധാനമാണ് രാജ്യത്തുള്ളത്. ഇതിനൊരു മാറ്റം വരണം. ഈ മാറ്റത്തിനു വേണ്ടി യുവാക്കള്‍ ചിന്തിക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പൊന്‍ രാധാകൃഷ്ണന്, എം.ആര്. ഗാന്ധി, ധര്‍മ്മരാജ് തുടങ്ങിയവരും സംസാരിച്ചു.
അജി ബുധനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: