കൊച്ചി: ജലഗതാഗത വകുപ്പിന്റെ ബോട്ടിന് ഇന്ധനം നിറയ്ക്കാനായി എറണാകുളം ബോട്ട് ജെട്ടിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്(ഐഒസി) സ്ഥാപിച്ച ഡീസല്‍ പമ്പ് സ്റ്റേഷന് എക്സ്പ്ലോസീവ് ലൈസന്‍സ് ലഭിച്ചിട്ടും പ്രവര്‍ത്തനം തുടങ്ങാന്‍ കാലതാമസം നേരിടുന്നു. എക്സ്പ്ലോസീവ് ലൈസന്‍സ് ലഭിക്കാന്‍ നേരിടുന്ന കാലതാമസമായിരുന്നു ഇത്രയും നാള് പമ്പ് സ്റ്റേഷന് പ്രവര്‍ത്തിക്കാന്‍ വൈകുന്നതിനുള്ള കാരണമായി സംസ്ഥാന ജല ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നത്. പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതോടെ മറൈന്‍ഡ്രൈവ് വാക്ക്വേയിലെ കച്ചവടക്കാരുടെ സാധനസാമഗ്രികള്‍ സൂക്ഷിക്കാനുള്ള ഇടമായി എറണാകുളം ബോട്ട് ജെട്ടി പരിസരത്തുള്ള ഐഒസിയുടെ ഡീസല്‍ പമ്പ് സ്റ്റേഷന് മാറിയെന്നും ആക്ഷേപമുണ്ട്.
ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍, വൈറ്റില, വരാപ്പുഴ എന്നിവടങ്ങിലേക്കു സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യത്തിനു വേണ്ടിയാണ് ഐഒസി എറണാകുളം ബോട്ട് ജെട്ടിയില്‍ പമ്പ് സ്റ്റേഷന് സ്ഥാപിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് നിര്‍മാണം പൂര്‍ത്തിയായെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പമ്പ് പ്രവര്ത്തപ്പിക്കുന്നതിനു കാലതാമസം നേരിടുകയാണ്. എന്നാല്‍ ഐഒസി അധികൃതരുമായി ബന്ധപ്പെട്ടു പമ്പിന്റെ കാര്യത്തിലുള്ള ആശയക്കുഴപ്പം പരിഹരിക്കാന്‍ ജില്ലയിലെ ജലഗതാഗത വകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല. ഒരു ദിവസം 1100 ലിറ്ററോളം ഡീസല്‍ ജെട്ടിയില്‍ ആവശ്യമാണ്. ചേര്‍ത്തല അരീക്കുറ്റിക്കു സമീപമുള്ള പൂച്ചാക്കലിലെ പുന്നപ്ര ഫ്യുവലലെന്ന സ്വകാര്യ ഡീലറില്നിന്നാണു ഇപ്പോള്‍ ഡീസല്‍ വാങ്ങുന്നത്. എന്നാല്‍ ഇവിടെനിന്നു ബോട്ടുകള്‍ക്കാവശ്യമായ ഇന്ധനം ലഭി്ക്കുന്നില്ലെന്നും പരാതിയണ്ട്. ആവശ്യപ്പെടുന്ന ഡീസലിന്റെ പകുതിപോലും ഇവിടെനിന്നു ലഭിക്കാറില്ലെന്നു ജെട്ടിയിലെ ജീവനക്കാര്‍തന്നെ പറയുന്നു. നിലവില്‍ ചേര്‍ത്തലയില്‍നിന്നു ഡീസല്‍ ജെട്ടിയിലെത്തിക്കുന്നതും ശ്രമകരമായ ജോലിയാണ്. ജെട്ടി സ്റ്റേഷന് മാസ്റ്ററും ചെക്കറും കൂടി എത്തിയാണു ഇപ്പോള്‍ ഇവിടെനിന്നും ഡീസല്‍ ശേഖരിക്കുന്നത്. ചിലപ്പോള്‍ ഇവിടെനിന്നു ആവശ്യത്തിനു ഇന്ധനം ലഭിക്കില്ലെന്നു മാത്രമല്ല, സ്റ്റേഷന് മാസ്റ്ററും ചെക്കറുമുള്പ്പെട്ട രണ്ടംഗസംഘം മണിക്കൂറുകള്‍ കാത്തുനിന്നു വെറും കയ്യോടെ മടങ്ങേണ്ട സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ലിറ്ററിനു കണക്കിനു ഡീസല്‍ ഇത്രയും ദൂരം വാഹനത്തില്‍ കൊണ്ടുവരുന്നത് അപകടഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ജെട്ടയിലെത്തിക്കുന്ന ഡീസല്‍ ഹാന്‍ഡ് പമ്പ് ഉപയോഗിച്ചാണു ബോട്ടുകളിലെ ടാങ്കുകളില്‍ നിറക്കുന്നത്.
ആവശ്യത്തിനു ഇന്ധനം ലഭിക്കാത്ത ദിവസങ്ങളില്‍ ബോട്ടുകള്‍ക്കു ആവശ്യമായ ഇന്ധനത്തിന്റെ മൂന്നിലൊന്നു മാത്രമേ നല്‍കുന്നുള്ളൂ. ഇതുമൂലം സര്‍വീസ് നടത്തുന്നതിനിടയില്‍ ഇന്ധനം തീര്‍ന്നു ബോട്ടുകള്‍ കായലില്‍ കിടക്കാനുള്ള സാധ്യകളും കൂടുതലാണ്. പമ്പു സ്ഥാപിച്ചാല്‍ ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നു വിലയിരുത്തപ്പെടുന്നു. ചേര്‍ത്തലയില്‍നിന്നു ഡീസല്വാങ്ങുന്നതിനു മുമ്പു തേവരയിലുള്ള ബോട്ട് യാര്‍ഡിലെത്തിയാണ് ബോട്ടുകള്‍ ഇന്ധനം നിറച്ചിരുന്നത്. ഇതുമൂലം ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ സര്‍വീസ് വെട്ടിച്ചുരുക്കുന്നതും അക്കാലത്തു പതിവായിരുന്നു. എണ്ണക്കമ്പനികള്‍ ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയതോടെയാണു ഡീസലടിക്കുന്നത് ഇവിടെനിന്നു മാറ്റിയത്. വൈപ്പിന്‍, ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളില്‍നിന്നായി വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെ പ്രതിദിനം ആയിരത്തിലേറേ പേര് ബോട്ടുസര്വീസുകളെ ആശ്രയിക്കുന്നുണ്ട്. ആദ്യം എഴു ബോട്ടുകളായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. അഞ്ചു മാസങ്ങള്‍ക്കു മുമ്പു വൈറ്റില, വരാപ്പുഴ സര്‍വീസുകള്‍ ആരംഭിച്ചതോടെ ബോട്ടുകളുടെ എണ്ണം ഒമ്പതായി. പമ്പ് സ്ഥാപിക്കാന്‍ മന്കൈയ്യെടുക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് ജലഗതാഗത വകുപ്പെടുക്കുന്നതെന്ന ആക്ഷേപം വിവിധ കോണുകളില്‍നിന്നും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: