ന്യൂദല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അധ്യാപകരുടെ നിയമനവും പ്രമോഷനും തടഞ്ഞുവെക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായ മുലായം സിംഗ് യാദവിന്റെ ഭീഷണി. ഇതേത്തുടര്‍ന്ന് മുലായം സിംഗ് യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. കരാര്‍ വ്യവസ്ഥയില്‍ ഉത്തര്‍പ്രദേശിലെ സ്കൂളുകളില്‍ സര്‍ക്കാര്‍ നിയമിച്ച അധ്യാപകരെയാണ് മുലായം ഭീഷണിപ്പെടുത്തിയത്.
ഒന്നുകില്‍ സമാജ് വാദി പാര്‍ട്ടിക്ക് വോട്ടുചെയ്യുക അല്ലെങ്കില്‍ ജോലി സ്ഥിരമാകില്ല. അധ്യാപകര്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്തു എന്ന് ഉറപ്പാക്കണമെന്നും മുലായം ആവശ്യപ്പെട്ടു. ഒന്നും വെറുതെ കിട്ടില്ല. ഞങ്ങളുടെ സര്‍ക്കാര്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നും മുലായം ആവശ്യപ്പെട്ടു.
ഏപ്രില്‍ മൂന്നിന് ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറില്‍ വച്ച് പരസ്യമായായി തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മുലായത്തിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ വിശദീകരണം നല്കാന് മുലായത്തിന് കമ്മീഷന് ഞായറാഴ്ച വൈകുന്നേരം വരെ സമയം അനുവദച്ചിട്ടുണ്ട്. മറുപടി നല്കുന്നതില് പരാജയപ്പെട്ടാല്‍ കമ്മീഷന് നടപടികളുമായി മുന്നോട്ട് പോകും. എന്‍സിപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കുടിവെള്ളം മുട്ടിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍ പ്രദേശില്‍ മുലായം സിംഗ് യാദവും സമാനമായ ഭീഷണി മുഴക്കിയിരിക്കുന്നത്.
ബലാത്സംഗം ആണ്‍കുട്ടികളുടെ കൈപ്പിഴ മാത്രമാണെന്നും അതിന് വധശിക്ഷ പോലുളള കടുത്ത ശിക്ഷകള്‍ നല്കകരുത് എന്നും പറഞ്ഞ് മുലായം വിവാദങ്ങളില്‍ പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: