സോള്‍: തെക്കന്‍ കൊറിയയില്‍ അപകടത്തില്‍പ്പെട്ട് മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റന്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായി. കപ്പലിന്റെ ക്യാപ്റ്റനായ ലീ യോന്‍ സീയോക്കിനെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. നേരത്തേ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ചിരുന്നു. ക്യാപ്റ്റന്‍ കുറ്റക്കാരനാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ക്യത്യനിര്‍വ്വഹണത്തിലെ വീഴ്ച്ച, സമുദ്ര നിയമങ്ങളുടെ ലംഘനം എന്നീ കുറ്റങ്ങളാണ് ലീക്കെതിരെ ചുമത്തിയിരിക്കുന്നത്. യാത്രികര്‍ പരിഭ്രാന്തരാകുമെന്ന ധാരണ മൂലമാണ് അപകടത്തില്‍പ്പെട്ട ഉടനെ അവരെ കപ്പലില്‍ നിന്നും ഒഴിപ്പിക്കാന്‍ ശ്രമിക്കാതിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ ക്യാപ്റ്റന്‍ പോലീസിനോട് പറഞ്ഞു. അപകടത്തില്‍ ഖേദമുണ്ടെന്നും അപടകത്തില്‍ മരിച്ചവരുടെ കുടുംബത്തോട് ക്ഷമാപണം നടത്തുന്നതായും ലീ പറഞ്ഞു. അപകടം നടന്നയുടനെതന്നെ രക്ഷാപ്രവര്‍ത്തകര്‍ ഇയാളെ രക്ഷപെടുത്തിയിരുന്നു
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സ്കൂള്‍ വൈസ് പ്രിന്സിപ്പളിനെഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വടക്കുപടിഞ്ഞാറന്‍ തുറമുഖമായ ഇഞ്ചിയോണില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്ക് 475 യാത്രക്കാരുമായി പുറപ്പെട്ട കപ്പലാണ് ബുധനാഴ്ച അപകടത്തില്‍പ്പെട്ടത്. കപ്പലിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഹൈസ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമായിരുന്നു.
അപകടത്തില്‍ കാണാതായ 273 യാത്രക്കാര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുഷ്കരമായിരിക്കുകയാണ്. 29 പേര് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 174 പേരെ രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: