കൊച്ചി: 2013ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാനം വന്നതിന് പിന്നാലെ വിവാദങ്ങളുമെത്തി. അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ നിറയെ കൊമേഡിയന്മാരാണെന്നും ജൂറി അംഗങ്ങളുടെ നിലവാരം പ്രകടിപ്പിക്കുന്നതാണ് പുരസ്കാരങ്ങളുമെന്ന വിമര്‍ശനത്തോടെ സംവിധായകന് ഡോ.ബിജുവാണ് വിവാദത്തിന് ആദ്യം തിരികൊളുത്തിയത്. ഹാസ്യനടുള്ള പുരസ്കാരം നല്കി സുരാജ് വെഞ്ഞാറമൂടിനെ ജൂറി അപമാനിച്ചെന്നും ബിജു കുറ്റപ്പെടുത്തി. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഡോ.ബിജു.
ബിജുവിന് പുറമെ സുരാജിന് അവാര്‍ഡ് നല്‍കാത്തതില്‍ സംവിധായകന് ഫാസിലും ഖേദം രേഖപ്പെടുത്തി. ഫഹദിന് അവാര്‍ഡ് നല്‍കാനുള്ള ജൂറിയുടെ തീരുമാനം ധീരമാണെന്നും ഫാസില്‍ പറഞ്ഞു. സുരാജിനെ ഹാസ്യ താരമാക്കിയതിനെതിരെ മുന്‍ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സലിംകുമാര്‍ പ്രതികരിച്ചു. ഹാസ്യ താരങ്ങള്‍ എന്ന ലേബലില്‍ അവാര്‍ഡ് നല്‍കുന്നത് എന്ത് സമ്പ്രദായമാണെന്ന് മനസിലാകുന്നില്ലെന്നും സലിംകുമാര്‍ പറഞ്ഞു. എന്നാല്‍ ഹാസ്യനടനുള്ള അവാര്‍ഡ് ലഭിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്ന് സുരാജ് പറഞ്ഞു.
കമലിന്റെ നടന് എന്ന ചിത്രത്തിലെ അഭിനയത്തിന് നടന് ജയറാമിന് അംഗീകാരം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. അവസാന നിമിഷം അവാര്ഡുകളൊന്നുമില്ലാതെ ജയറാം തഴയപ്പെടുകയായിരുന്നു. മുന്‍പും അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം പ്രഖ്യാപനങ്ങള്‍ മാറിമറിയുകയായിരുന്നു. ഇപ്പോഴിത് ശീലമായെന്നുമാണ് നടന് ജയറാം പ്രതികരിച്ചത്. നടന്, സ്വപാനം എന്നീ സിനിമകള്‍ മികച്ചവയായിരുന്നു. അവാര്‍ഡ് ലഭിച്ചില്ലെങ്കിലും നല്ല സിനിമകള്‍ ഇനിയും ചെയ്യുമെന്നും ജയറാം പറഞ്ഞു. സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നതായും കിട്ടാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം ജൂറിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മികച്ച നടനുള്ള അവാര്‍ഡ് നേടിയ ലാല്‍ പ്രതികരിച്ചു. തനിക്കും കഴിഞ്ഞതവണ ദേശീയ പുരസ്കാരത്തിന് സാധ്യതയുണ്ടായിരുന്നെന്നും എന്നാല്‍ ഷട്ടര്‍ എന്ന സിനിമ പുരസ്കാരത്തിന് അയക്കുന്നത് ചിലര്‍ തടഞ്ഞെന്നും ലാല്‍ പറഞ്ഞു. അവാര്‍ഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ലെന്ന് ആര്‍ട്ടിസ്റ്റിലെ പ്രകടനത്തിന് മികച്ച നടിയായി തെരഞ്ഞെടുത്ത ആന്‍ അഗസ്റ്റിന് പറഞ്ഞു. സംവിധായകന് ശ്യാമപ്രസാദിനോട് കടപ്പാടുണ്ടെന്നും തനിക്കു ലഭിച്ച അവാര്‍ഡ് അച്ഛന് സമര്‍പ്പിക്കുന്നുവെന്നും ആന്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ് സംവിധായകന് ഭാരതി രാജയുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്. മുഴുവന്‍ ചിത്രങ്ങളും കാണാതെയാണ് ജൂറി അവാര്‍ഡ് നിര്‍ണയം നടത്തിയതെന്ന് നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം ഉള്‍പ്പെടെ മികച്ച ചിത്രത്തിനായുള്ള മത്സരത്തില്‍ 85 സിനിമകളാണ് ഇടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: