തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തിന് സര്‍ക്കാരാണ് ഉത്തരവാദിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും ദേവസ്വം മന്ത്രിയും മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പായസം കൊണ്ടുപോകുന്ന ഉരുളിയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നതായി രണ്ടര വര്‍ഷം മുമ്പ് മുഖ്യമന്ത്രിയായിരിക്കെ താന്‍ പറഞ്ഞപ്പോള്‍ തന്നെ പരിഹസിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ സുപ്രീംകോടതി തന്നെ നിയമിച്ച അമിക്കസ് ക്യൂറി കണ്ടെത്തിയ വിവരങ്ങള്‍ താന്‍ പറഞ്ഞതെല്ലാം ശരിവെക്കുന്നതാണെന്നും വി.എസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്ഷേത്രത്തിലെ സ്വത്ത് അന്യാധീനപ്പെട്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. രാജകുടുംബത്തിനു മുന്നില്‍ സര്‍ക്കാരിന് മുട്ടുവിറയ്ക്കുകയാണ്. ജനങ്ങള്‍ കാണിക്കയായി നല്കിയ ധനം വിശ്വാസത്തിന്റെ പേരു പറഞ്ഞ് രാജകുടുംബം സ്വന്തമാക്കുകയാണ്. രാജകുടുംബവും സര്‍ക്കാരുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും വി.എസ് ആരോപിച്ചു.
ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണം കടത്തുന്നവിവരം താന്‍ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന് ഗുരുവായൂര്‍ മോഡല്‍ ക്ഷേത്രഭരണമാണ് വേണ്ടതെന്നും വി.എസ് പറഞ്ഞു. ക്ഷേത്രം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല. ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണം കടത്തുന്നു, സ്വര്‍ണം കടത്തുന്നത് കണ്ട ക്ഷേത്രം ജീവനക്കാരന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുന്നു തുടങ്ങി താന്‍ ആരോപിച്ച മൂന്ന് കാര്യങ്ങളും ശരിയാണെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ടിലുണ്ടെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: