കോട്ടയം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പിലാക്കുമ്പോള്‍ 61 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷനും റേഷന്‍കാര്‍ഡും നഷ്ടമാകുമെന്ന് ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ബിപിഎല്‍ കുടുംബങ്ങള്ക്കുമത്രമായി റേഷന്‍ പരിമിതപ്പെടുത്തും. ഇതനുസരിച്ച് ഒന്നരക്കോടി ആളുകള്‍ക്കു മാത്രമേ റേഷന്‍ ലഭിക്കുകയുള്ളൂ. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതോടെ 9.29 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമേ കേന്ദ്രവിഹിതമായി ലഭിക്കുകയുള്ളൂ. കഴിഞ്ഞ സാമ്പത്തികവര്‍ഷം 14.72 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം കേന്ദ്രവിഹിതമായി ലഭിച്ചിരുന്നു. 9.29 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തില്‍ നിന്നും അംഗന്‍വാടി, മുലയൂട്ടുന്ന അമ്മമാര്‍, സ്കൂളുകളിലെ ഉച്ചഭക്ഷണം എന്നീ വിഭാഗങ്ങള്‍ക്കും പങ്കുവയ്ക്കേണ്ടിവരും. ബാക്കി മാത്രമേ പൊതുവിതരണ സമ്പ്രദായത്തിലൂടെ ബിപിഎല്‍ കുടുംബങ്ങള്‍ക്കു ലഭിക്കുകയുള്ളൂ. നിലവില്‍ 35 കിലോഗ്രാം ഭക്ഷ്യധാന്യം ലഭിച്ചിരുന്ന ബിപിഎല്‍ കുടുംബത്തിന് പുതിയ നിയമമനുസരിച്ച് ഒരംഗത്തിന് 5 കിലോഗ്രാം ഭക്ഷ്യധാന്യം മാത്രമാണ് ഒരു മാസത്തേക്ക് ലഭിക്കുക.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരെ പൊതുവിതരണ സമ്പ്രദായത്തില്‍ നിലനിര്‍ത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനാവശ്യമായ പണം ബജറ്റില്‍ നീക്കിവച്ചിട്ടില്ല. നിലവില്‍ 4.70 രൂപ സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നല്‍കിയാണ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1 രൂപ നിരക്കില്‍ അരി നല്‍കുന്നത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ കിലോയ്ക്ക് 3 രൂപയ്ക്ക് കേന്ദ്രത്തില്‍ നിന്നും അരി ലഭിക്കും. ഇതിന് സംസ്ഥാന സര്‍ക്കാര്‍ 2 രൂപ സബ്സിഡി നല്കിയാല് മതിയാകും. ബാക്കി വരുന്ന 2.70 രൂപ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ പണം നീക്കിവച്ച് എപിഎല്‍ കുടുംബങ്ങള്‍ക്കുകൂടി കുറഞ്ഞ നിരക്കില്‍ അരി നല്കാന് നടപടി സ്വീകരിക്കണം.
മാര്‍ച്ച് മാസത്തില്‍ മണ്ണെണ്ണ മിച്ചമുണ്ടായിട്ടും കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്തില്ലെന്നും കാലാവധി കഴിഞ്ഞ റേഷന്‍ കാര്‍ഡുകള്‍ ഇതുവരെ പുതുക്കി നല്‍കിയിട്ടില്ലെന്നും ബേബിച്ചന് മുക്കാടന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.ആര്. അരവിന്ദാക്ഷനും സംസ്ഥാന സെക്രട്ടറി ജി. രാധാകൃഷ്ണനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: