ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗ മുതല്‍ പുണ്യനഗരമായ വാരാണസി വരെ 320 കിലോമീറ്ററാണ് ദൂരം. ദേശീയ രാഷ്ട്രീയം നിയന്ത്രിക്കുന്നത് ഈ 320 കിലോമീറ്ററാണ്. രാജ്യത്തെ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രസിഡന്റുമാരും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നത് ഈ പ്രദേശത്താണ്.
ദേശീയ പാത 56 കടന്നുപോകുന്ന ലഖ്നൗവിനും വാരാണസിക്കുമിടയിലെ ജനങ്ങളുടെ വിധിയെഴുത്ത് നിര്‍ണ്ണായകമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയും. കാരണം, ബിജെപിയുടെ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് (ലഖ്നൗ), കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിഗാന്ധി (റായ്ബറേലി), കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി (അവര്‍ക്ക് അങ്ങനെ പരസ്യമായി പറയാന്‍ പേടിയാണെങ്കിലും) രാഹുല്‍ഗാന്ധി (അമേഠി), ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി (വാരാണസി)എന്നിവരാണ് ഈ മേഖലയില്‍ നിന്നും ജനവിധി തേടുന്നത്.
ബിജെപിയുടെ സുരക്ഷിത മണ്ഡലമാണ് ലഖ്നൗ. 1991 മുതല്‍ ബിജെപിക്കൊപ്പമാണ് ഇവിടം. 1991, 1996,1998,1999,2004 എന്നിങ്ങനെ അഞ്ചു തെരഞ്ഞെടുപ്പുകളില്‍ അടല്‍ ബിഹാരി വാജ്പേയി പ്രതിനിധീകരിച്ച മണ്ഡലം. 2004ല്‍ മുതിര്‍ന്ന നേതാവ് ലാല്‍ജി ഠണ്ഡന് ഇവിടെ വിജയിച്ചു കയറി. ഗാസിയാബാദില്‍ നിന്നും ലഖ്നൗവിലേക്ക് രാജ്നാഥ്സിങ് മത്സരം മാറ്റിയതു തന്നെ വാജ്പേയിയുടെ പ്രിയപ്പെട്ട മണ്ഡലമെന്ന പ്രത്യേകത കണക്കിലെടുത്തു തന്നെയാണ്. ഏപ്രില്‍ 30 നാണ് ലഖ്നൗവിലെ വോട്ടെടുപ്പ്.
ലഖ്നൗവില്‍ നിന്നും 78 കിലോമീറ്ററാണ് സോണിയാഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലേക്ക്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിലും ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവായിരുന്ന ഫിറോസ് ഗണ്ഡി വിജയിച്ച മണ്ഡലം. അടിയന്തിരാവസ്ഥയ്ക്ക് ശേഷം 77ല്‍ രാജ് നരേയ്നിലൂടെ ജനതാപാര്‍ട്ടി ഇവിടെ വിജയിച്ചെങ്കിലും പിന്നീട് വീണ്ടും കോണ്‍ഗ്രസ് മണ്ഡലം സ്വന്തമാക്കി. 1996,1998 എന്നീ വര്‍ഷങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥി അശോക് സിങ് വിജയിച്ച ഇവിടെ 2004 മുതല്‍ സോണിയാഗാന്ധിയാണ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നത്. ഏപ്രില്‍ 30ന് തന്നെയാണ് റായ്ബറേലിയിലും തെരഞ്ഞെടുപ്പ്.
എന്നാല്‍ റായ്ബറേലിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള അമേഠിയിലേക്ക് ചെന്നാല്‍ കടുത്ത മത്സരത്തിന്റെ പ്രതീതിയാണുള്ളത്. 1980ല്‍ സഞ്ജയ് ഗാന്ധിയും പിന്നീട് നാലുവട്ടം രാജീവ്ഗാന്ധിയും വിജയിച്ച മണ്ഡലം. 1999ല്‍ സോണിയാഗാന്ധിയും 2004 മുതല്‍ രാഹുല്‍ഗാന്ധിയും വിജയിച്ച അമേഠിയില്‍ 1998ല്‍ ബിജെപിയുടെ ഡോ. സഞ്ജയ് സിങ് വിജയിച്ചുകയറിയിരുന്നു. ഇത്തവണ പക്ഷേ ശക്തമായ ത്രികോണ മത്സരമാണ് അമേഠിയില്‍. ബിജെപിയുടെ സ്മൃതി ഇറാനിയും എഎപി സ്ഥാനാര്‍ത്ഥി കുമാര്‍ ബിശ്വാസും രാഹുല്‍ഗാന്ധിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചതും രാഹുല്‍ഗാന്ധിയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. എട്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് ഏഴിനാണ് അമേഠി വിധിയെഴുതുന്നത്.
അമേഠിയില്‍ നിന്നും 170 കിലോമീറ്ററുണ്ട് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ കേന്ദ്രമായ വാരാണസിയിലേക്ക്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി മത്സരിക്കുന്ന മണ്ഡലം. 1991 മുതല്‍ ബിജെപിക്കൊപ്പമാണ് വാരാണസിയെങ്കിലും 2004ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. രാജേഷ് കുമാര്‍ മിശ്ര ഇവിടെ വിജയിച്ചിരുന്നു. 2009ല്‍ ഡോ. മുരളീമനോഹര്‍ ജോഷി 17,211 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വാരാണസി തിരിച്ചുപിടിച്ചു. എന്നാല്‍ ഇത്തവണ നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തോടെ രാജ്യത്തിന്റെ സവിശേഷ ശ്രദ്ധാകേന്ദ്രമായി വാരണാസി മാറിക്കഴിഞ്ഞു. എഎപി നേതാവ് അരവിന്ദ് കേജ്രിവാളും കോണ്‍ഗ്രസ് നേതാവ് അജയ് റായും ഉള്‍പ്പെടെ ഒരുപിടി സ്ഥാനാര്‍ത്ഥികളുണ്ടെങ്കിലും മണ്ഡലത്തില്‍ മോദിപ്രഭാവം മാത്രമാണ് ദൃശ്യം. അവസാനഘട്ടമായ മെയ് 12 നാണ് വാരാണസിയിലെ വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: