തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രപുരസ്കാര നിര്‍ണ്ണയത്തില്‍ സുദേവന് സംവിധാനം ചെയ്ത സി ആര് നമ്പര്‍ 89 മികച്ച ചിത്രമായി. മികച്ച നടനുള്ള പുരസ്കാരം ഫഹദ്ഫാസിലും ലാലും പങ്കിട്ടു. ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഫഹദും അയാള്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലാലും അവാര്‍ഡിന് അര്‍ഹരായി. മികച്ച നടിയായി ആന്‍ അഗസ്റ്റിനും (ആര്‍ട്ടിസ്റ്റ്) സംവിധായകനായി ശ്യാമപ്രസാദും (ആര്‍ട്ടിസ്റ്റ്) തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ തലത്തില്‍ മികച്ച നടനായ സുരാജ് വെഞ്ഞാറമൂട് ഇവിടെ മികച്ച ഹാസ്യനടനായി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലെയും പുള്ളിപ്പുലികളും ആട്ടിന്കുട്ടികളിലെയും പ്രകടനമാണ് സുരാജിന് ബഹുമതി നേടിക്കൊടുത്തത്.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമാണ് ജനപ്രീതി നേടിയ ചിത്രം. കന്യകാ ടാക്കീസിന്റെ സംവിധായകന് കെ.ആര്. മനോജ് നവാഗത സംവിധായകനുള്ള പുരസ്കാരം നേടി. ജൂറി അധ്യക്ഷന്മാരായ ഭാരതിരാജ, ഡോ. എം.ആര്. തമ്പാന്, ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രിയദര്ശന് എന്നിവരുടെ സാന്നിധ്യത്തില്‍ സിനിമാ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
അനില്‍ രാധാകൃഷ്ണന് സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതമാണ് മികച്ച രണ്ടാമത്തെ സിനിമ. സി ആര് നമ്പര്‍ 89 എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അശോക് കുമാര്‍ രണ്ടാമത്തെ മികച്ച നടനായി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കന്യകാടാക്കീസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലെന രണ്ടാമത്തെ മികച്ച നടിയായി. ഫിലിപ്സ് ആന്റ്മങ്കിപ്പെന് എന്ന ചിത്രത്തിലൂടെ സനൂപ് സന്തോഷും അഞ്ചുസുന്ദരികളിലൂടെ ബേബി അനികയും മികച്ച ബാലതാരങ്ങളായി. ഫിലിപ്സ് ആന്റ് മങ്കിപ്പെന്‍ ആണ് മികച്ച കുട്ടികളുടെ ചിത്രം.
കഥാകൃത്ത്: അനീഷ്നായര് (സക്കറിയയുടെ ഗര്‍ഭിണികള്‍), തിരക്കഥ: ബോബി, സഞ്ജയ് (മുംബൈ പോലീസ്), മികച്ച ഛായാഗ്രാഹകന്‍: സുജിത് വാസുദേവ്(അയാള്‍, മെമ്മറീസ്), ഗാനരചന: പ്രഭാവര്‍മ്മ (ഏതു സുന്ദര സ്വപ്നം..-നടന്), മധുവാസുദേവ്(ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലെ…-നടന്), മികച്ച ഈണം: ഔസേപ്പച്ചന് (നടന്), ഗായകന്: കാര്‍ത്തിക്(ജന്മാന്തരങ്ങളില്‍ നീ..-ഒറീസ), ഗായിക: വൈക്കം വിജയലക്ഷ്മി (ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലെ…-നടന്), മികച്ച പശ്ചാത്തല സംഗീതം: ബിജിപാല്‍ (ബാല്യകാലസഖി), ചിത്രസംയോജനം: കെ.രാജഗോപാല്‍ (ഒരിന്ത്യന്‍ പ്രണയകഥ), കലാസംവിധാനം: എം.ബാവ (ആമേന്‍), മേക്കപ്പ്: പട്ടണം റഷീദ് (സ്വപാനം), ശബ്ദലേഖനം: ഹരികുമാര്‍ മാധവന് നായര്‍, രാജീവന് അയ്യപ്പന്, എസ്.ഹരികുമാര്‍ (കന്യകാ ടാക്കീസ്), കളറിസ്റ്റ്: രഘുരാമന് (റിയാ ഡിജിറ്റല്‍ സോല്യൂഷന്‍സ്), വസ്ത്രാലങ്കാരം: സജിതോമസ് നോബല്‍ (ആമേന്‍), നൃത്തസംവിധാനം: കുമാര്ശാന്തി (ഒറീസ), ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്: അമ്പൂട്ടി (വസന്തത്തിന്റെ കനല്‍വഴികള്‍-കൃഷ്ണപിള്ളയുടെ കഥാപാത്രത്തിനു ശബ്ദം നല്കി), ശ്രീജാരവി (അയാള്‍ എന്ന ചിത്രത്തിലെ ചക്കരയ്ക്ക ശബ്ദം നല്കി).
സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിനു ശബ്ദം നല്കിയ അനീഷ് അന്‍വര്‍, കളിമണ്ണിലെ ‘ലാലീ ലാലീ..’ എന്ന പാട്ടു പാടിയ മൃദുലാവാര്യര്‍ എന്നിവര്‍ പ്രത്യേക ജൂറി പുരസ്കാരം നേടി. അയാള്‍ എന്ന ചിത്രത്തിന്റെ സംവിധായകന് സുരേഷ് ഉണ്ണിത്താനും സക്കറിയയുടെ ഗര്‍ഭിണികളിലെ അഭിനയത്തിന് സനൂഷയും ഇമ്മാനുവേലിന് സംഗീതമൊരുക്കിയ അഫ്സല് യൂസഫും ദൃശ്യത്തിലെ അഭിനയത്തിന് കലാഭവന്‍ ഷാജോണും ജൂറി പരാമര്‍ശത്തിന് അര്‍ഹരായി. ഭാരതിരാജയ്ക്ക് പുറമേ, എഡിറ്റര്‍ ബി. ലെനിന്, സംവിധായകന് ഹരികുമാര്‍, ഛായാഗ്രാഹകന്‍ വി.ആര്. ആനന്ദക്കുട്ടന്, സംഗീത സംവിധായകന് ആലപ്പി രംഗനാഥ്, നടി ജലജ, സംഗീതനാടക അക്കാദമി ചെയര്മാന് സൂര്യാ കൃഷ്ണമൂര്‍ത്തി, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി എസ് രാജേന്ദ്രന് നായര്‍ എന്നിവരാണ് സിനിമാ പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: