അബുദാബി: ഹൈദരാബാദിന്റെ വിജയ സൂര്യന് രാജസ്ഥാന്റെ കറയറ്റകളി തീര്‍ത്ത മേഘപടലങ്ങള്‍ക്കുള്ളില്‍ ഓടിയൊളിച്ചു. അങ്ങനെ ഐപിഎല്‍ ഏഴാം സീസണില്‍ മുന്‍ ചാമ്പ്യന്‍ രാജസ്ഥാന് റോയല്‍സ് ജയത്തോടെ ശുഭാരംഭം കുറിച്ചു. ചെറിയ സ്കോറുകളുടെ മത്സരത്തില്‍ മൂന്നു പന്തുകള്‍ അവശേഷിക്കെ നാലു വിക്കറ്റിനായിരുന്നു റോയല്‍സിന്റെ ജയം. അജിന്‍ക്യ രഹാനെ (59), സ്റ്റ്യുവര്‍ട്ട് ബിന്നി (48 നോട്ടൗട്ട്) എന്നിവര്‍ റോയല്‍സിന്റെ തേരുതെളിച്ചവര്. സ്കോര്‍: സണ്‍റൈസേഴ്സ്-6ന് 133. റോയല്‍സ്- 6ന് 135 (19.3)
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട സണ്‍റൈസേഴ്സിന് കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. വമ്പനടികള്‍ക്കു പേരുകേട്ട ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ (2) വിക്കറ്റ് തുടക്കത്തില്‍ തന്നെ അവര്‍ക്ക് നഷ്ടമായി. ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ഡേവിഡ് വാര്‍ണറും ചേര്‍ന്നതോടെ സണ്‍റൈസേഴ്സ് പെട്ടെന്നു തകര്‍ച്ച ഒഴിവാക്കി. എന്നാല്‍ ഭാട്ടിയയുടെ പന്തില്‍ റിച്ചാര്‍ഡ്സണിനു ക്യാച്ച് നല്കി ധവാന് (38) മടങ്ങി. പിന്നാലെ വാര്‍ണറും (32) വീണു. അതോടെ റോയല്‍സ് കൂടുതല്‍ പിടിമുറുക്കി. പിന്നെ ലോകേഷ് രാഹുല്‍ (20), വേണു ഗോപാല്‍ റാവു (16 നോട്ടൗട്ട്) എന്നിവരുടെ ചെറു പ്രകടനങ്ങള്‍ സണ്‍ റൈസേഴ്സിനെ 133 എന്ന സ്കോറിലെത്തിക്കുകയായിരുന്നു. റോയല്‍സിനു വേണ്ടി കെയ്ന്‍ റിച്ചാര്ഡ്സണ്, രജത് കുല്‍ക്കര്‍ണി, രജത് ഭാട്ടിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് അഭിഷേക് നായര്‍ (3), സഞ്ജു വി സാംസണ് (3) ഷെയ്ന് വാട്സണ് (3)എന്നിവരുടെ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടങ്കിലും രഹാനെയും ബിന്നിയും പ്രതീക്ഷ കാത്തു. എതാനും തവണ ഷോട്ടുകള്‍ മിസ് ചെയ്യുകയും ഇന്‍സൈഡ് എഡ്ജുകളും ഔട്ട് സൈഡ് എഡ്ജുകളും കളിക്കുകയും ചെയ്ത രഹാനെ ആദ്യമൊന്നു പതറി. ഒരു തവണ രഹാനെ ക്യാച്ചില്‍ നിന്നു രക്ഷപ്പെടുകയും ചെയ്തു. ഇഷാന്ത് ശര്‍മ്മയുടെ പന്ത് ഹെല്‍മറ്റില്‍ കൊണ്ടിട്ടും രഹാനെ കുലങ്ങിയില്ല. ക്ഷമയോടെ പിടിച്ചു നിന്ന് വിലയേറിയ അര്‍ധശതകം കുറിച്ചു. മറുവശത്ത് ബിന്നിയാകട്ടെ സ്കോര്‍ അതിവേഗം ചലിപ്പിച്ചുകൊണ്ടിരുന്നു. അവസാന ഓവറില്‍ എട്ട് റണ്‍സാണ് റോയല്‍സിന് വേണ്ടിയിരുന്നത്. ഭുവനേശ്വറിനെ ഇരട്ട ബൗണ്ടറിക്ക് പായിച്ച് ജയിംസ് ഫാല്‍ക്നര്‍ അതു നേടുകയും ചെയ്തു. സണ്‍ റൈസേഴ്സിനു വേണ്ടി അമിത് മിശ്ര, ഡെയ്ല്‍ സ്റ്റെയ്ന് എന്നിവര്‍ രണ്ടു പേരെ പുറത്താക്കി. രഹാനെ കളിയിലെ കേമന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: