കൊച്ചി: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ 11.30 മുതല്‍ രാത്രി 10 വരെ ആയി കുറയ്ക്കാന്‍ ജസ്റ്റിസ് എം. രാമചന്ദ്രന് കമ്മീഷന് ശുപാര്‍ശ ചെയ്തു. സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ശുപാര്‍ശ നല്കാന് നിയോഗിച്ച കമ്മീഷന് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശ്രദ്ദേയമായ മറ്റ് പല കാര്യങ്ങളും അടങ്ങുന്നതാണ്.
മദ്യം നിരോധിക്കുന്നത് നിലവിലെ അവസ്ഥയില്‍ പ്രായോഗികമല്ല. അയല്‍ സംസ്ഥാനങ്ങളില്‍ മദ്യ നിരോധനമില്ലാത്തതിനാല് മദ്യം നിരോധിക്കുന്നത് അനധികൃതമായ വില്‍പ്പനയിലേക്ക് നയിക്കുമെന്നതിനാലാണിത്. മദ്യം വാങ്ങുന്നവര്‍ വയസ് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്നും 21 വയസ് പൂര്‍ത്തിയായവര്‍ മാത്രമേ മദ്യം വില്‍ക്കാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മദ്യത്തിന്റെ ബില്ലില്‍ കാര്‍ഡിന്റെ വിവരങ്ങള്‍ രേഖപ്പെടുത്താവുന്നതും വിരലടയാളം നിഷ്കര്ഷിക്കാവുന്നതുമാണ്. ബാര്‍ ലൈസന്‍സ് നല്‍കുന്നത് മൂന്ന് നക്ഷത്ര പദവിയുള്ള ബാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാകണം. കള്ളുഷാപ്പുകള്‍ക്ക് നിലവിലുള്ള 400 മീറ്റര്‍ ദൂരപരിധി നിലനിര്‍ത്തുകയും മദ്യവില്‍പ്പനശാലകള്‍ക്കും ബാര്ഹോട്ടലുകള്ക്കും ദൂരപരിധി പരിഗണിക്കുകയും ചെയ്യാം. ബിയര്‍, വൈന്‍, കള്ള് തുടങ്ങിയ വീര്യം കുറഞ്ഞ മദ്യം കൂടുതല്‍ ലഭ്യമാക്കണം. ഇത് മദ്യാസക്തി കുറച്ചേക്കാം. കള്ളിന്റെ ഉപയോഗം കൂടുതല്‍ ദോഷഫലങ്ങള്‍ ഉണ്ടാക്കില്ലെന്നതിനാല്‍ കള്ളുഷാപ്പ് നടത്താന്‍ സര്‍ക്കാര്‍ ചിലവില്‍ കെട്ടിടം പണിതു നല്‍കാം.
അനധികൃത സ്പിരിറ്റ് ലോബിയെ നിയന്ത്രിക്കുകയും മദ്യ ഉപയോഗം പൊതുസ്ഥലങ്ങളില്‍ നിന്നൊഴിഞ്ഞ് വീട്ടില്‍ ആക്കുന്നതാണ് നല്ലതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 174 പേജടങ്ങിയ റിപ്പോര്‍ട്ട് കമ്മീഷന് 2014 മാര്‍ച്ച് 4നാണ് സമര്‍പ്പിച്ചത്. അഡ്വ.ബേസില്‍ വിരവാകാശ നിയമരപ്രകാരം അപേക്ഷ നല്കിയതനുസരിച്ചാണ് കമ്മീഷനില്‍ നിന്ന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: