വൃന്ദാവന്‍: വൃന്ദാവനിലെ പതിനായിരക്കണക്കിന് വിധവകളെ രാഷ്ട്രീയപാര്‍ട്ടികള്‍ അവഗണിക്കുന്നതായി പരാതി. തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിയിട്ടുപോലും ഒരു നേതാവ്പോലും ഇങ്ങോട്ടേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് അന്തേവാസികള്‍ പറയുന്നു. നിസഹായരായ ഞങ്ങളെ എന്നാണ് ഈ രാജ്യത്തില്‍ നിന്നു തന്നെ പുറത്താക്കുകയെന്ന് അറിയില്ലെന്ന് ഇവരില്‍ പലരും വേദനയോടെ പറയുന്നു.
അന്തേവാസികളില്‍ ഒരാള്‍ക്ക് പോലും തിരിച്ചറിയല്‍ കാര്‍ഡില്ലാത്തതിനാല്‍ ആര്‍ക്കും വോട്ടില്ല. ഇതുകാരണം ഒരു രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്കും ഇങ്ങോട്ട് തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ല. യമുനാനദിയുടെ ശുദ്ധീകരണവും ബ്രിജ് ഭൂമിയുടെ സൗന്ദര്യവത്ക്കരണവും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാഷ്ട്രീയ പാര്ട്ടിക്കാര് വൃന്ദാവനിലെ വിധവകളുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഏതെങ്കിലും പാര്ട്ടിക്കാര് എന്തെങ്കിലും സഹായവുമായി ഈ വഴി വന്ന കാര്യം തന്റെ ഓര്‍മ്മയില്‍ ഇല്ലെന്ന് 95 വയസുകാരിയായ കാഞ്ചന് പറയുന്നു.
ഞങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ സ്ഥാനാര്‍ത്ഥികള്‍ നേരില്ക്കണ്ട്ബോധ്യപ്പെടണമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന രാധാശ്യാം ആശ്രമത്തിലെ അന്തേവാസിയായ മഞ്ജു റോയ് എന്ന വിധവ പറയുന്നു. ഒരു നേരത്തെ ആഹാരത്തിനായി ഇവര്‍ ആശ്രമത്തിന് പുറത്ത് ഭിക്ഷയെടുക്കുകയാണ്. ഞങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കണം. അതിനാവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ തരപ്പെടുത്തി തരാന്‍ സഹായിക്കണമെന്നും മഞ്ജു റോയ് പറയുന്നു. മഥുരയിലെ സ്ഥാനാര്‍ത്ഥി ഹേമമാലിനി വലിയ സിനിമാതാരമാണെന്ന് അറിയാം. അവരിവിടം സന്ദര്‍ശിച്ച് ഞങ്ങള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് മനസിലാക്കണമെന്നും മഞ്ജു ആവശ്യപ്പെടുന്നു.
വൃന്ദാവനിലെ ഭൂരിഭാഗം വിധവകള്‍ക്കും ആധാര്‍കാര്‍ഡോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ല. ഇതു കാരണം ഇവര്‍ക്ക് അര്‍ഹതപ്പെട്ട പെന്ഷന് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് മൈത്രി ആശ്രമത്തിന്റെ മാനേജര്‍ സന്തോഷ് ചതുര്‍വേദി പറയുന്നു. മൈത്രി ആശ്രമം ഉള്‍പ്പടെ വൃന്ദാവനത്തില്‍ പതിനായിരത്തോളം വിധവകളാണ് താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും പശ്ചിമബംഗാളില്‍ നിന്നുള്ളവരാണ്. ആശ്രമത്തില്‍ നടക്കുന്ന ഭജനകളില്‍ കീര്‍ത്തനം ആലപിക്കുമ്പോള്‍ കിട്ടുന്ന തുച്ഛമായ മൂന്ന് രൂപയിലും 100 ഗ്രാം ചോറിലുമാണ് ഇവര്‍ ജീവിതം തള്ളി നീക്കുന്നത്.
ബന്ധുക്കള്‍ ഞങ്ങളെ വീടുകളില്‍ നിന്നും പുറത്താക്കി. ഇനി എന്നാണ് ഞങ്ങളെ ഈ രാജ്യത്തില്‍ നിന്നും പുറത്താക്കുകയെന്ന് അറിയില്ല. ഞങ്ങള്‍ നിസഹായരാണ്. ഞങ്ങള്‍ക്ക് വോട്ടില്ല. ഞങ്ങള്‍ക്ക് വേണ്ടത് വയറു നിറയെ ആഹാരവും അന്തിയുറങ്ങാന്‍ സുരക്ഷിതമായ സ്ഥലവുമാണ് – പശ്ചിമബംഗാളില്‍ നിന്നുള്ള ബീനാ ദാസ് പറയുന്നു. ആര്‍ക്കും ഞങ്ങളെക്കുറിച്ച് ഒരു വേവലാതിയുമില്ല. ആരില്‍ നിന്നും ഞങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും മധ്യപ്രദേശില്‍ നിന്നുമുള്ള സാഗര്‍ പ്രതികരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: