തിരുവനന്തപുരം: സര്‍ക്കാര്‍- കെപിസിസി ഏകോപനസമിതിയോഗം ഇന്നുചേരും. വൈകീട്ട് ഇന്ദിരാഭവനില്‍ ചേരുന്ന യോഗത്തില്‍ മദ്യനയം പുതുക്കുന്നതിനെക്കുറിച്ച യോഗം ചര്‍ച്ച ചെയ്യും. മദ്യനയം സംബന്ധിച്ച് കോണ്‍ഗ്രസില്‍ത്തന്നെ തര്‍ക്കം ഉടലെടുത്തിരിക്കുന്ന സാഹചര്യത്തില്‍ നയപരമായ തീരുമാനമെടുക്കാനാണ് യോഗം ചേരുന്നത്. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. 418 ബാറുകള്‍ക്ക് നിലവാരമില്ലെന്ന് സുപ്രിംകോടതിയും കണ്ടെത്തിയിരുന്നു. ഈ ബാറുകള്‍ 20 ദിവസമായി അടഞ്ഞുകിടക്കുകയാണ്. ബാറുകളുടെ ലൈസന്‍സ് ഉപാധികളോടെ പുതുക്കിനല്‍കാമെന്നാണ് എക്സൈസ് വകുപ്പ് ഇപ്പോള്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എക്സൈസ് റിപ്പോര്‍ട്ടും യോഗത്തില്‍ സജീവചര്‍ച്ചയാവും. നിലവാരമില്ലാത്ത ബാറുകളുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് ഇനിയും ധാരണയിലെത്തിയിട്ടില്ല.
ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളാണ് എക്സൈസ് വകുപ്പിന്റെ നിര്‍ദേശത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാത്തിനും ഒറ്റയടിക്ക് ലൈസന്‍സ് നല്‍കുന്നത് ശരിയല്ലെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. ഒത്തുകളിയും കോടികളുടെ അഴിമതിയും നടന്നുവെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. ഉപാധി വച്ചാലും ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സംശയമുണ്ടാക്കുമെന്നാണ് വിമര്‍ശനം. നിലവാരമുയര്‍ത്താതെ ലൈസന്‍സ് അനുവദിക്കരുതെന്ന് ടി.എന്‍. പ്രതാപന് എംഎല്‍എ ആവശ്യപ്പെട്ടു. നയപരമായ തീരുമാനം ഇന്നത്തെ കെപിസിസി- സര്‍ക്കാര്‍ ഏകോപനസമിതിയിലെടുക്കുമെന്ന് മന്ത്രി കെ. ബാബു അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗവും അടുത്തയാഴ്ച ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: