കൊച്ചി: വെങ്ങോല സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തിചികിത്സ പേരിന് മാത്രം. 40 രോഗികള്‍ക്ക് കിടത്തി ചികിത്സക്കുളള സൗകര്യങ്ങള്‍ ഉള്ള ഈ ആശുപത്രിയില്‍ രണ്ടോ മൂന്നോ പേരെ മാത്രമേ കിടത്തി ചികിത്സിക്കുന്നുള്ളൂ. അതും നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് കിടത്തി ചികിത്സ. ഒ പി സമയത്ത് എത്തുന്ന രോഗികളെ മാത്രമേ അഡ്മിറ്റ് ചെയ്യൂ. നേരത്തെ നിരവധി രോഗികളെ കിടത്തി ചികിത്സിച്ചിരുന്നതാണ്. എന്നാല്‍ ഇടയ്ക്ക് വച്ച് കിടത്തി ചികിത്സ നിര്‍ത്തലാക്കി. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് നിബന്ധനകള്‍ക്ക് വിധേയമായി കിടത്തി ചികിത്സ പുനരാരംഭിച്ചത്.
രാത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാലാണ് കിടത്തി ചികിത്സ വേണ്ടെന്ന് വച്ചതെന്ന് അധികൃതര്‍ പറയുന്നു. ഡോക്ടര്‍മാര്‍ക്ക് താമസിക്കുന്നതിനുള്ള ക്വാര്‍ട്ടേഴ്സ് ഇവിടെയുണ്ടെങ്കിലും ഡോക്ടര്‍മാര്‍ ആരുംതന്നെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കാന്‍ തയ്യാറാകുന്നില്ല. രാത്രി ഏഴ് മണിവരെയാണ് ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമാകുന്നത്. ഓപ്പറേഷന് തിയേറ്റര്‍, ലാബ്, എക്സറേ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഉണ്ടെങ്കിലും രോഗികള്‍ക്ക് പ്രയോജനപ്പെടുന്നില്ല. ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരെ നിയമിക്കുന്നതിനും സര്‍ക്കാര്‍ തയ്യറാകുന്നില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി പി.കെ.ശ്രീമതി ഈ ആശുപത്രിയെമോഡല് ആശുപത്രിയായി ഉയര്‍ത്തിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.
വെങ്ങോല പഞ്ചായത്തിലെയും തൊട്ടടുത്ത കിഴക്കമ്പലം, മഴുവന്നൂര്‍ പഞ്ചായത്തിലേയും നിര്‍ധനരായ നൂറുകണക്കിന് രോഗികള്‍ക്ക് പ്രയോജനകരമാണ് ഈ ആതുരാലയം. ഒ പി വിഭാഗത്തില്‍ ദിവസേന അഞ്ഞൂറില്‍പ്പരം രോഗികളാണ് ഇവിടെ എത്തുന്നത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും സ്ഥലം എംഎല്‍എയും കടുത്ത അവഗണനയാണ് ഈ ആശുപത്രിയോട് വച്ചുപുലര്‍ത്തുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: