കാസര്‍കോട്: പാര്‍ട്ടിയില്‍ തുടരുന്ന വിമതരെ ഒതുക്കിയും സ്വയം പിന്‍വലിഞ്ഞും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഔദ്യോഗിക നേതൃത്വം നിര്‍ജീവമാക്കിയെന്ന് ബേഡകത്ത് സിപിഎം വിമതര്‍. തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതലകളില്‍ നിന്നും വിമതവിഭാഗം നേതാക്കളെ ഒഴിവാക്കി. ഇതേ സമയം ഔദ്യോഗിക നേതാക്കള്‍ പ്രവര്‍ത്തന രംഗത്ത് സജീവമായതുമില്ല. ബേഡകത്തെ പ്രശ്നങ്ങളില്‍ സ്ഥാനാര്‍ത്ഥിയായ പി. കരുണാകരന് വിമതവിഭാഗത്തിന് അനുകൂല നിലപാടുകള്‍ സ്വീകരിച്ചുവെന്നും ഇതാണ് ഔദ്യോഗിക നേതൃത്വത്തിന്റെ പിന്മാറ്റത്തിന് കാരണമെന്നും വിമതര്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ കമ്മറ്റിയെ പരാതി അറിയിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ രേഖാമൂലം പരാതി നല്‍കുമെന്നും നേതാക്കള്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പിലുണ്ടാകുന്ന തിരിച്ചടി മുന്‍കൂട്ടി കണ്ട് പരാജയത്തിന്റെ ഉത്തരവാദിത്വം ഔദ്യോഗിക നേതൃത്വത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് വിമതരുടെ നീക്കമെന്ന് മറുവിഭാഗം ആരോപിക്കുന്നു.
തെരഞ്ഞെടുപ്പിന് ശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നാണ് ബേഡകത്തെ വിമതര്‍ക്ക് സിപിഎം സംസ്ഥാന നേതൃത്വം നേരത്തെ നല്കിയ ഉറപ്പ്. നീലേശ്വരം പള്ളിക്കരയിലെ പി. കരുണാകരന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വിമതര്‍ക്ക് ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ തങ്ങളെ പൂര്‍ണമായും നിര്‍ജീവമാക്കിയെന്നാണ് വിമതരുടെ പരാതി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന നേതാക്കളെ ഇത്തവണ വിഭാഗീയ പ്രശ്നത്തിന്റെ പേരില്‍ തഴഞ്ഞു.
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഗോപാലന് മാസ്റ്റര്‍, ജില്ലാ കമ്മറ്റി അംഗം ദിവാകരന് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ബൂത്തുതല ചുമതലകള്‍ മാത്രം നല്കി ഒതുക്കി. പൊതുയോഗങ്ങളിലും മറ്റ് പാര്‍ട്ടി പരിപാടികളിലും ഇവരെ ബോധപൂര്‍വ്വം അകറ്റി നിര്‍ത്തി. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയോഗങ്ങള്‍ വിമതര്‍ ബഹിഷ്കരിച്ചിരുന്നു. തങ്ങളെ ഒതുക്കിയതിന് പുറമെ ഔദ്യോഗിക നേതൃത്വം നിര്ജീവമായെന്നുമാണ് വിമതരുടെ മറ്റൊരു ആക്ഷേപം. പി. കരുണാകരന് വിമതരുടെ ആളാണെന്ന് പ്രചരണവും ഇവര്‍ നടത്തി. നേരത്തെ ബേഡകത്തെ പ്രശ്നങ്ങളില്‍ വിമതര്‍ക്ക് അനുകൂലമായ നിലപാടാണ് പി. കരുണാകരന് കൈക്കൊണ്ടുവെന്നതാണ് ഔദ്യോഗിക നേതൃത്വത്തെ ചൊടിപ്പിച്ചത്.
ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്റെ പിന്തുണയോടെയാണ് ബേഡകം ഏരിയാ കമ്മറ്റി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിശ്ചലമാക്കിയതെന്ന ഗുരുതര ആരോപണവും വിമതര്‍ക്കുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കുണ്ടംകുഴിയിലെത്തിയപ്പോള് ഗോപാലന് മാസ്റ്ററുമായി സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം പ്രശ്നം പരിഹരിക്കുമെന്ന് അന്നു നല്കിയ ഉറപ്പിലും വിമതര്‍ക്ക് പ്രതീക്ഷയില്ല.
ബേഡകം ഏരിയാ കമ്മറ്റിക്കുകീഴിലെ കുറ്റിക്കോല്‍, കുണ്ടംകുഴി, ബദിര എന്നി പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും സിപിഎം വിട്ട് നൂറോളം യുവാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇത് തടയാന്‍ സാധിക്കാത്തത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് ബിജെപിയിലേക്ക് പോകുമെന്നാണ് വിമതര്‍ വിലയിരുത്തുന്നത്. സിപിഎമ്മിന്റെ വോട്ടില്‍ ഇത്തവണ വന്‍ ഇടിവ് സംഭവിക്കുമെന്നും ഇവര്‍ പറയുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: