തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമാണ് സംസ്ഥാനത്ത് മദ്യ ഉപഭോഗം കൂടാനിടയാക്കിയതെന്നു സംസ്ഥാന മദ്യനയം സംബന്ധിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കി സമര്‍പ്പിച്ച ജസ്റ്റിസ് രാമചന്ദ്രന്. മദ്യ വില്‍പ്പനയ്ക്കു നിയന്ത്രണം വേണം. അതിനാല്‍ പുതിയ ഔട്ട്ലെറ്റുകള് തുറക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോള്‍ 17 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്മീഷന് നടത്തിയ സിറ്റിംഗില്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ മദ്യ ഉപഭോഗം കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു. റിപ്പോര്‍ട്ടില്‍ ഈ വിഷയം എടുത്തു പറഞ്ഞിട്ടുണ്ട്. മലയാളികള്‍ അമിത മദ്യപാനികളല്ല. എന്നാല്‍ മദ്യപാനശീലം വിട്ടുമാറാത്തവരാണ്. മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ കൂലി തൊഴിലാളികള്‍ക്കു കേരളത്തില്‍ ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ കൂലിവേല ചെയ്യുന്നത് അധികവും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവര്‍ സര്‍ക്കാര്‍ മദ്യവില്‍പ്പനശാലകളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന്റെ അളവ് മലയാളികള്‍ വാങ്ങുന്നതിനേക്കാള്‍ അധികമാണ്. സര്‍ക്കാരിന് മദ്യ വില്‍പ്പനയിലൂടെ വരുമാനം വര്‍ധിച്ചിട്ടുണ്ട്. പാലക്കാട്, ചാലക്കുടി, പെരുമ്പാവൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്ന കണക്കുകള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ മദ്യപാനത്തിലെ വര്‍ധന കാണിക്കുന്നു. എന്നാല്‍, സര്‍ക്കാരിന് മദ്യ വില്‍പ്പനയിലൂടെ വരുമാനം വര്‍ധിച്ചിട്ടുണ്ടെന്നത് സത്യമാണെന്നും ജസ്റ്റീസ് രാമചന്ദ്രന് പറഞ്ഞു.
സര്‍ക്കാര്‍ നിയന്ത്രിത ഔട്ട്ലെറ്റുകള് ഇപ്പോള്‍ അധികമാണ്. ഇനി ഔട്ട്ലെറ്റുകള് തുറക്കാന്‍ പാടില്ല. നിലവില്‍ സംസ്ഥാനത്ത് എത്ര ഔട്ട്ലെറ്റുകള് ഉണ്ടെന്ന് കമ്മീഷന് സര്‍ക്കാരിനോട് ചോദിച്ചിരുന്നെങ്കിലും ഇതുവരെ ഉത്തരം നല്കാന് തയ്യാറായിട്ടില്ല. വ്യാജമദ്യത്തിന്റെ സാന്നിധ്യമുണ്ട്. എന്നാല്‍, ഇത് അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണ് വരുന്നത്. ചെത്തു തൊഴിലാളികളില്‍ നിന്നും തെളിവെടുത്തു. വ്യാജക്കള്ള് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നില്ല. പാലക്കാടു പോലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും സ്ഥിരമായി തെങ്ങുചെത്തു വ്യവസായം സജീവമാണ്. ഇവിടങ്ങളില്‍ നടത്തിയ കമ്മീഷന്റെ സിറ്റിംഗില്‍ ഒരു തെങ്ങില്‍ നിന്നും 5 മുതല്‍ 7 ലിറ്റര്‍ കള്ളു വരെയും പനയില്‍ നിന്ന് 12 ലിറ്റര്‍ കള്ളുവരെയും ലഭിക്കുന്നുണ്ടെന്നു കണ്ടെത്തി. ഇതു വിതരണം ചെയ്യുന്നതിലാണ് അപാകതകള്‍ ഉണ്ടാകുന്നത്. മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. ഇതു കുറയ്ക്കുന്നതിനുള്ള നടപടിയെന്നോണമാണ് മദ്യം വാങ്ങുന്നവരുടെ പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന ശുപാര്‍ശ കമ്മിഷന് വെച്ചത്.
സംസ്ഥാനത്ത് നീര ഉത്പന്നങ്ങള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി കോക്കനട്ട് ബോര്‍ഡിനു ചുമതല നല്‍കണം. ചെത്തിവെക്കുന്ന കള്ള് രണ്ടുമണിക്കൂര്‍ കഴിയുന്നതോടെ വീര്യമുള്ളതായി മാറും. അങ്ങനെ വീര്യമുള്ളതാകാതെ സൂക്ഷിക്കാനുള്ള സംവിധാനം കോക്കനട്ട് ബോര്‍ഡിന്റെ കൈവശമുണ്ട്. ഇത് ഉപയോഗപ്പെടുത്തണം. നീര ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന ഔട്ട്ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം. സംസ്ഥാനത്തെ നിലവാരം കുറഞ്ഞ ബാറുകളുടെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ സര്‍ക്കാരിന് അംഗീകാരമുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടു നില്ക്കുന്ന ജീവനക്കാരെയും ബിസിനസ്സും കണ്ടില്ലെന്നു വെയ്ക്കാന്‍ കഴിയില്ല. ബാറുകള്‍ സ്റ്റാന്റേര്ഡൈസു ചെയ്യാന്‍ അവര്‍ക്കു ആറുമാസം നല്‍കണമെന്നാണ് ഇപ്പോള്‍ പറഞ്ഞിട്ടുള്ളതെങ്കിലും സമയം നീട്ടിക്കൊടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അബ്കാരി ആക്ട് ആന്റ് റൂള്‍സ്, പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കു പകരം ഉപയോഗിക്കാന്‍ കഴിയുന്ന മറ്റു വസ്തുക്കള്‍ കണ്ടെത്തല്‍, മദ്യ ഉപഭോഗം കുറയ്ക്കല്‍, ലൈസന്‍സ് പുതുക്കല്‍, വിനോദ സഞ്ചാര മേഖലയുടെ വികസനം, കള്ളു വ്യവസായത്തിലെ പ്രതിസന്ധിയും പ്രശ്നങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മദ്യശാലകളുടെ അകലം, നാഷണല്‍ ഹൈവേകളിലെ മദ്യവില്‍പ്പനശാലകള്‍ തുടങ്ങി 26ഓളം വിഷയങ്ങളെ ആസ്പദമാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനോട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, ആലുവ, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലായി 18 ഓളം സിറ്റിംഗും നടത്തി. കഴിഞ്ഞ മാസം നാലിനാണ് മദ്യനയം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
എ. എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: