തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷംകോടി സ്വത്തിന്റെ കണക്കെടുക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവാദ പരാമര്‍ശത്തിനെതിരെ സ്വര്ണപണിക്കാരന് രാജു സത്യവാങ്മൂലം സമര്‍പ്പിക്കും.
അമിക്കസ് ക്യൂറി തന്നെ കഴിഞ്ഞമാസം ആദ്യവാരത്തില്‍ വന്നു കണ്ടുവെന്നും അപ്പോള്‍ തനിക്കറിയാവുന്ന കാര്യമെല്ലാം പറഞ്ഞുവെന്നും രാജു ജന്മഭൂമിയോടു പറഞ്ഞു. എന്നാല്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പലതും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ എഴുതിയിട്ടുണ്ട്. ക്ഷേത്ര സ്വര്‍ണം കടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ താന്‍ പറഞ്ഞുവെന്നാണ് അമിക്കസ് ക്യൂറി പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഇതൊന്നും പറഞ്ഞിട്ടില്ല. താന്‍ വെറുമൊരു പണിക്കാരന് മാത്രമാണ്. പണിചെയ്യാനുള്ള സ്വര്‍ണം നല്‍കിയിട്ടുണ്ട്. അത് എവിടുന്നാണെന്നോ എങ്ങനെയാണെന്നോ ചോദിച്ചിട്ടില്ല.
അല്ലെങ്കിലും ചോദിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, അമിക്കസ് ക്യൂറി മൊഴിയെടുക്കാന്‍ വന്നപ്പോള്‍ കൂടെ പോലീസുകാരും പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കേസ് ആരംഭിച്ച അഡ്വക്കേറ്റ് അനന്തപദ്മനാഭനും ഉണ്ടായിരുന്നു. താന്‍ പറഞ്ഞകാര്യങ്ങള്‍ക്കെല്ലാം അനന്തപദ്മനാഭന് ദേഷ്യത്തോടു കൂടിയാണ് പ്രതികരിച്ചത്. അമിക്കസ് ക്യൂറി ചോദിച്ചത് ഇത്രമാത്രണ്. എന്തുകൊണ്ട് വര്‍ക്ക്ഓര്‍ഡര്‍ ഇല്ലാതെ ക്ഷേത്രത്തിലെ പണികള്‍ ഏറ്റെടുത്തു. അത് തെറ്റാണെന്നും പറഞ്ഞു.
ഇന്നോ നാളെയോ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണു സാധ്യതയെന്നും രാജു പറഞ്ഞു. ഈ മാസം 23നാണ് ക്ഷേത്രത്തിന്റെ കേസ് വീണ്ടും പരിഗണിക്കുന്നത്. അപ്പോള്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് കോടതി പരിശോധിക്കും. ഈ വിഷയത്തില്‍ കൊട്ടാരത്തിന്റെ നിലപാട് എന്താണെന്നത് ഇതുവരെ അറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ രാജകൊട്ടാരത്തിനെതിരെ അമിക്കസ് ക്യൂറി ശക്തമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതു കൊണ്ട് കൊട്ടാരവും സത്യവാങ്മൂലം സമര്‍പ്പിക്കാനാണു സാധ്യത.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: