തിരുവനന്തപുരം: പുതിയ മദ്യനയത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനു കാലതാമസം വരുത്തുന്നതില്‍ ദുരൂഹത. കഴിഞ്ഞ മാസം നാലിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നിട്ടും എക്സൈസ് മന്ത്രി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനോ മന്ത്രിസഭയില്‍ ഉന്നയിക്കുന്നതിനോ താല്പര്യം കാണിക്കാതെ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ് ചെയ്യുന്നതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച ഇടപാടില്‍ വമ്പന്‍ കോഴയിടപാടു നടന്നുവെന്ന ആക്ഷേപങ്ങള്‍ ശരിവെക്കുന്നതാണ് ഈ സംഭവങ്ങള്‍.
ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലടക്കമാണ് അന്വേഷണം നടത്തേണ്ടതെന്നും ആവശ്യമുണ്ട്. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള നിര്‍ദേശങ്ങള്‍ എല്ലാം സംസ്ഥാനത്ത് നടപ്പാക്കാന്‍ കഴിയുന്നതല്ലെന്ന നിഗമനം മന്ത്രിക്കുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍, ഇന്നു നടക്കാനിരിക്കുന്ന കെപിസിസി- മന്ത്രിസഭാ ഏകോപന സമിതികളില്‍ മദ്യനയം ചര്‍ച്ച ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് ലഭിച്ച റിപ്പോര്‍ട്ട് എന്തുകൊണ്ട് പൂഴ്ത്തിവെച്ചുവെന്ന ചോദ്യത്തിന് മന്ത്രി ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയാണ്. ഇത് രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമായാണോയെന്നും സംശയം ഉയര്‍ന്നു. ബാര്‍ മുതലാളിമാരെ പ്രീതിപ്പെടുത്താനും കള്ളുചെത്തു വ്യവസായത്തെ തന്നെ ഇല്ലാതാക്കാനുമുള്ള ആസൂരതിത പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.
സംസ്ഥാനത്തെ മദ്യവില്‍പ്പനയ്ക്ക് നിയന്ത്രണം വേണമെന്നും ബാറുകളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് ശുപാര്‍ശ ചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശയുള്ളത്. ബാറുകളുടെ പ്രവര്‍ത്തനം രാവിലെ 11.30 മുതല്‍ രാത്രി 10വരെ മാത്രമേ പാടുള്ളൂ. മദ്യം വാങ്ങുന്നവരുടെ പ്രായം തെളിയിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം. മദ്യം വാങ്ങുന്നയാളുടെ ഒപ്പോ വിരലടയാളമോ കാര്‍ഡിലെ വിവരങ്ങളും ബില്ലില്‍ രേഖപ്പെടുത്തണം. 21 വയസ് കഴിഞ്ഞവര്‍ക്കു മാത്രമേ മദ്യവില്‍പ്പനശാലകളിലും ബാറുകളിലും മദ്യം വില്‍ക്കാവൂ. താല്ക്കാലികാടിസ്ഥാനത്തില് ബാര്‍ ലൈസന്‍സ് നല്‍കരുത് തുടങ്ങിയ ശുപാര്‍ശകള്‍ ഉള്ളതു കൊണ്ടാണ് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വൈകിപ്പിച്ചതെന്നു വേണം കരുതാന്‍. കുറഞ്ഞത് ത്രീ സ്റ്റാര്‍ നിലവാരമുള്ള ബാറുകള്‍ക്കേ ലൈസന്‍സ് നല്‍കാവൂ. നിലവിലെ ചില ബാറുകള്‍ക്ക് കള്ളുഷാപ്പുകളുടെ നിലവാരം മാത്രമാണുള്ളതെന്നും കമ്മിഷന് കണ്ടെത്തി. ബാര്‍ ഹോട്ടലുകള്‍ക്കും മദ്യവില്‍പ്പനശാലകള്‍ക്കും ദൂരപരിധിയില്‍ മാറ്റംപരിഗണിക്കാവുന്നതാണ്. എന്നാല്‍, കള്ളുഷാപ്പുകള്‍ക്ക് നിലവിലുള്ള 400 മീറ്റര്‍ ദൂരപരിധി നിലനിര്‍ത്തണം. ദേശീയസംസ്ഥാന പാതകളുടെ സമീപത്തെ ബാറുകളുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്രം തീരുമാനമെടുക്കണം. സമ്പൂര്‍ണ മദ്യനിരോധനം നിലവില്‍ പ്രായോഗികമല്ല. അയല്‍സംസ്ഥാനങ്ങളില്‍ മദ്യനിര്‍മാണവും വില്‍പ്പനയും നിരോധിതമല്ലെന്നിരിക്കേ അനധികൃത വില്‍പ്പന വര്‍ധിക്കും. മദ്യപാനം ശീലമാക്കിയവരെ പൊടുന്നനെ അതില്‍നിന്ന് വിമുക്തരാക്കാന്‍ വിഷമവുമായിരിക്കും. അതിനാല്‍, വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കണം. ബിയര്‍, വൈന്‍, കള്ള് തുടങ്ങിയവയുടെ ലഭ്യത വര്‍ധിപ്പിക്കാം. മദ്യത്തോടുള്ള വിധേയത്വം കുറയ്ക്കാന്‍ അത് സഹായകമാവും.
അനധികൃത സ്പിരിറ്റ് ലോബിയെ നിയന്ത്രിക്കണം. മദ്യം വാങ്ങിക്കൊണ്ടുപോയി വീടിന്റെ സ്വകാര്യതയിലിരുന്ന് ഉപയോഗിച്ചാല്‍ പൊതുസ്ഥലങ്ങളിലെ പ്രശ്നം ഒഴിവാക്കാനാവും. താരതമ്യേന വീര്യം കുറഞ്ഞ കള്ളിന്റെ ഉപയോഗം കുറഞ്ഞ ദോഷഫലങ്ങളേ ഉണ്ടാക്കുകയുള്ളൂ. അതിനാല്‍, കള്ളുഷാപ്പ് നടത്താന്‍ സര്‍ക്കാര്‍ ചെലവില്‍ നല്ല കെട്ടിടം പണിതു നല്കാവുന്നതാണെന്നാണ് മറ്റൊരു ശുപാര്‍ശ. കള്ളുഷാപ്പുകള്‍ രാവിലെ എട്ടുമണിമുതല്‍ രാത്രി എട്ടുവരെ മാത്രം പ്രവര്‍ത്തിക്കണം. സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം കൂടിയാല്‍ മദ്യപാനം കൂടുമെന്ന വാദം റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. വില്‍പ്പനശാലകള്‍ കൂടുന്നത് മദ്യപാനം കൂട്ടില്ല. ഗോവയും മാഹിയുമാണ് കമ്മീഷന് ഇതിന് ഉദാഹരണമായി കാണിക്കുന്നത്. 174 പേജുള്ളതാണ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം കമ്മീഷനില്‍ നിന്ന് അഡ്വ. എ ജി ബേസിലിനാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: