സിന്‍ഗ്രോളി: മധ്യപ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ പതിനാലുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഞായറാഴ്ച രാത്രി മധ്യപ്രദേശിലെ സിന്‍ഗ്രോളി ജില്ലയിലാണ് സംഭവം നടന്നത്. ബാലാത്സംഗത്തിന് ശേഷം റോഡരികില്‍ ഉപേഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ബസിലെ ഡ്രൈവറും ഉള്‍പ്പെടും.
ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ബാലപീഡനം ഉള്‍പ്പടെയുള്ള നിരവധി കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ തലയിലേറ്റ മുറിവ് ഗുരുതരമാണ്. സിന്‍ഗ്രോളി ജില്ലയിലെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ബസിനുള്ളില്‍ ഉണ്ടായിരുന്ന അഞ്ച് യുവാക്കള്‍ തന്നെ മാനംഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. 2012 ഡിസംബര്‍ 12ന് ദല്‍ഹിയില്‍ പെണ്‍കുട്ടി ബസിനുള്ളില്‍ പീഡിപ്പിക്കപ്പെട്ടതിന് സമാനമായ സംഭവമാണ് മധ്യപ്രദേശിലും നടന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: