സോള്‍: ദക്ഷിണ കൊറിയയില്‍ യാത്രാക്കപ്പല്‍ മുങ്ങി മരിച്ചവരുടെ എണ്ണം 64 ആയി. 171 പേരെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം അപകടത്തില്‍പ്പെട്ട കപ്പലിലെ ക്യാപ്റ്റനെതിരെയും ജീവനക്കാരനെതിരെയും കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് യുന്‍ ഹൈ ശക്തമായി രംഗത്ത് വന്നു. ദുരന്തത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുമെന്ന് അവര്‍ പറഞ്ഞു.
നൂറ് കണക്കിന് ആളുകള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍, അവരെ സഹായിക്കാതെ ഇരുവരും രക്ഷപ്പെട്ടത് ശരിയായ നടപടിയല്ലെന്ന് പാര്‍ക്ക് യുന്‍ ഹേ പ്രതികരിച്ചു. കൊലയ്ക്ക് സമാനമായ നടപടിയാണ് ഇരുവരുടെയും ഭാഗത്ത് നിന്നും ഉണ്ടായതെന്നും അവര്‍ പ്രതികരിച്ചു. 475 യാത്രക്കാരുമായി പോകുകയായിരുന്ന കപ്പല്‍ ബുധനാഴ്ച രാവിലെയാണ് അപകടത്തില്‍പ്പെട്ടത്. ആന്സാനിലെ ഡാന്വോണ് സ്കൂളില്‍ നിന്ന് ജെജു ദ്വീപിലേക്ക് നാലു ദിവസത്തെ പഠനയാത്രക്കു തിരിച്ച സ്കൂള്‍ കുട്ടികളാണ് കപ്പല്‍ യാത്രക്കാരില്‍ ഭൂരിഭാഗവും.
അതിനിടെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കാണിച്ച് അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: