തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ടോട്ടല്ഫോര് യു തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ശബരീനാഥ് കീഴടങ്ങി. ജാമ്യം ലഭിച്ചു പുറത്തിറങ്ങി രണ്ടുവര്‍ഷമായി ഒളിവില്‍ പോയ ശബരീനാഥ് ഇന്നലെ ഉച്ചയ്ക്കു 12മണിയോടെ തിരുവനന്തപുരം മജിസട്രേറ്റ് കോടതി അഞ്ചിലാണ് കീഴടങ്ങിയത്. മെയ് അഞ്ചുവരെ ഇയാളെ റിമാന്‍ഡ് ചെയ്തു. ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ ശബരീനാഥിനു വേണ്ടി നേരത്തെ പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, മനസമാധാനം ലഭിക്കാനാണ് കീഴടങ്ങിയതെന്നും ഒളിവുകാലം തീര്ഥാടനത്തിലായിരുന്നുവെന്നും ശബരീനാഥ് പോലിസിനോട് പറഞ്ഞു.
അഭിഭാഷകനൊപ്പമാണു ശബരീനാഥ് കോടതിയിലെത്തിയത്. താന്‍ ഒളിവിലല്ലായിരുന്നു എന്നും കേസുകളില്‍ ജാമ്യമെടുത്ത ശേഷം തീര്‍ഥാടനത്തിനു പോയിരിക്കുകയായിരുന്നു എന്നും ശബരീനാഥ് കോടതിയില്‍ പറഞ്ഞു. തന്റെ കൂട്ടുപ്രതികള്‍ തന്നെ ചതിക്കുകയായിരുന്നു. ഒപ്പം പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. പോലീസും ഗുണ്ടകളും നിരന്തരം പീഡിപ്പിച്ചു. വധഭീഷണി ഉള്ളതിനാലാണ് ഒളിവില്‍ പോയത്. അതിനാല്‍ സബ്് ജയിലിലേക്ക് അയക്കരുത്. സെന്‍ട്രല്‍ ജയിലിലേക്ക് അയക്കണമെന്നും പ്രത്യേക സെല്‍ വേണമെന്നും ആവശ്യപ്പെട്ട് ശബരീനാഥ് ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അടുത്തമാസം അഞ്ചിനു കോടതി തീരുമാനമെടുക്കും
ടോട്ടല്‍ ഫോര്‍ യു നിക്ഷേപസ്ഥാപന ഉടമയായ ശബരീനാഥ് രണ്ടുവര്‍ഷംകൊണ്ട് ആയിരത്തിലേറെ നിക്ഷേപകരെ കളിപ്പിച്ച് 200 കോടിയിലേറെ തട്ടിയെന്നാണ് കേസ്. സാധാരണക്കാര്‍ മുതല്‍ ബിസിനസ്,ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരും ചലച്ചിത്ര താരങ്ങളും വരെ ഇയാളുടെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവരില്‍ പെടുന്നു. 2008 ആഗസ്ത് ഒന്നിന് നാഗര്‍കോവിലില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ശബരീനാഥ് 2011 മാര്‍ച്ചില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. ആയിരത്തോളം നിക്ഷേപകരെ കബളിപ്പിച്ച് 50 കോടിയിലേറെ തട്ടിച്ച കേസിലെ മുഖ്യ പ്രതിയാണു ശബരീനാഥ്. ഇയാളെ ഒന്നാം പ്രതിയാക്കി 33 കേസുകളാണു ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബറില്‍ തിരുവനന്തപുരം അഡിഷനല്‍ ചീഫ് ജുഡിഷ്യല്‍ കോടതിയാണ് ശബരീനാഥിന് ജാമ്യം അനുവദിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പ്രേമം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലും ശബരി പ്രതിയാണ്. ഈ കേസിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസില്‍ മറ്റു രണ്ടു പ്രതികള്‍ കൂടിയുണ്ട്. 2010 സെപ്റ്റംബര്‍ 20നു നഗരത്തിലെ സ്കൂളിലെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കാലടിയിലെ ശബരീനാഥിന്റെ വീട്ടില്‍ കൂട്ടപീഡനത്തിനു വിധേയമാക്കി എന്നാണു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: