ന്യൂദല്‍ഹി: മലയാളിയായ ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിക്കെതിരെ വീണ്ടും കേന്ദ്രസര്‍ക്കാര്‍. രഞ്ജിത്തിന് അര്‍ജുന അവാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചത്.
2009ല്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് അത്ലറ്റിക് ഫെഡറേഷന് രഞ്ജിത്തിനെ വിലക്കിയിരുന്നുവെന്നും എന്നാല്‍ ഇതിനെതിരെ രഞ്ജിത് അപ്പീല്‍ നല്കി പ്രതിരോധിച്ചിട്ടില്ലെന്നുമാണ് കേന്ദ്രം പറയുന്നത്. റിപ്പോര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അവാര്‍ഡ് നല്‍കേണ്ടെന്ന് തീരുമാനിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
രഞ്ജിത്തിന് അര്‍ജുന നിഷേധിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച് നവലോകം സാംസ്കാരികകേന്ദ്രം സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി കേന്ദ്രത്തോടും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയോടും വിശദീകരണം തേടിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇന്നലെ കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. മെയ് 5ന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡിന് രഞ്ജിത്തിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹര്‍ജി.
കോട്ടയം ചിങ്ങവനം സ്വദേശിയാണ് രഞ്ജിത്ത്.2007ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപില്‍ നേട്ടം കൈവരിച്ചിരുന്നു. 2008, 2012 ഒളിമ്പിക്സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2010ല്‍ ന്യൂദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ 17.07 മീറ്റര്‍ ചാടി വെങ്കലം നേടിയിട്ടുണ്ട്. 2012ലെ ഗ്രാന്‍ഡ് പ്രീയില്‍ സ്വര്‍ണ്ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: