ന്യൂദല്‍ഹി: മരുന്ന്പരീക്ഷണത്തിന് ഇരകളായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. 2005 മുതല്‍ 2012 വരെ മരുന്നുപരീക്ഷണത്തിന് ഇരകളായ 502 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നത്. ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
സ്പോണ്സര്മാരില് നിന്നും പണത്തിന് കാത്തുനില്‍ക്കാതെ സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സ്വസ്ഥ അധികാര്‍ മഞ്ച് എന്ന സംഘടന നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ ഉത്തരവ്. പുതിയ രാസഘടനയുള്ള മരുന്നിന് അനുമതി നല്കുമ്പോള് കാരണം വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നഷ്ടപരിഹാരം വൈകിയതിന്റെ കാരണം കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം. കര്‍ശനവ്യവസ്ഥകളോടെ മാത്രമേ പുതിയ മരുന്നുകളുടെ പരീക്ഷണം അനുവദിക്കാവൂവെന്നും കോടതി ഉത്തരവില്‍ പറയുന്നു. രാജ്യത്ത് മരുന്ന് പരീക്ഷണത്തിന് ഇരയായി 2005 മുതല്‍ 2012 വരെ 2,644 പേര് മരിച്ചതായി സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 2013 ഏപ്രിലില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
11,972 പേര്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടായി. വിദേശത്തും സ്വദേശത്തുമുള്ള മരുന്നു കമ്പനികളില്‍ നിര്‍മ്മിച്ച 475 ഓളം പുതിയ ഇനം മരുന്നുകള്‍ മനുഷ്യനില്‍ പരീക്ഷിച്ചതിന്റെ ഫലമായിരുന്നു ഈ മരണങ്ങള്. ഈ 475 മരുന്നുകളില്‍ 17 എണ്ണത്തിന് മാത്രമായിരുന്നു ഇന്ത്യയില്‍ വിപണനം ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. 2005 മുതല്‍ 2012 വരെ രാജ്യത്ത് 57,303 പേര് മരുന്ന് പരീക്ഷണത്തിന് വിധേയരായെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: