വഹ്നിയില്‍ ധൂമമെങ്ങനെ പൊങ്ങീടുന്ന-
തെന്നതുപോലെ പരന് തങ്കല് നിന്നുണ്ടായീടും
ത്രിഗുണാത്മികയായിട്ടിരിക്കും മഹാമായ
ജഡചൈതന്യമായ ഭാവവും ധരിച്ചീടും
ജീവനും മൂര്ത്തിത്രയാദ്യവതാരങ്ങള് പൂണ്ടു
ദൈവതങ്ങളും വിദ്യാരൂപിണിയായ് മേവുന്നു.
ചൈതന്യമതുതന്നെ വിജ്ഞാനമാകുന്നതും
കൈതവഹീനം വിദ്വത്തുക്കളായ് മേവുന്ന
ഭക്തന്മാരുടെ ഹൃദയാംബുജം തന്നില്‍ പര-
മാര്ഥമായ് കൈവല്യാര്ഥപ്രദമായിരിപ്പതും
പിന്നെ മറ്റചേതനമാകുന്നതജ്ഞാനമായ്
നിന്നീടും വിദ്യാരൂപിണിയെന്നറിഞ്ഞാലും
രണ്ടുനാമങ്ങള്‍ പൂണ്ടിരിക്കുന്നതിനവ-
കൊണ്ട് ബന്ധമോക്ഷങ്ങള്‍ രണ്ടിനുമധികാരം
ഉണ്ടല്ലോ മഹാമായയ്ക്കാത്മാനാത്മാഭേദേന
രണ്ടായ പ്രപഞ്ചവും തങ്കല് നിന്നുണ്ടാകുന്നു.
കാര്യവും കാരണവും കര്‍മവും ദേഹങ്ങളും
രാഗാദികളുമഭിമാനവും മറ്റുമോരോ
കായധര്മങ്ങളെല്ലാം മായയാമചേതനം
ജീവനായത് മായാകാര്യാര്ഥചൈതന്യത്വം.
ഒക്കെയും മഹാമായാ തത്കാര്യമാകകൊണ്ടു
സത്യവുമസത്യവും നിത്യവുമനിത്യവും.
ഉള്ക്കുരുന്നിങ്കലറിവുറ്റു നിര്‍മലനായി
നിത്യനായാനന്ദനായ് നിരുപാധികനായി
സച്ചിദാനന്ദാത്മാവായ് സകലേശ്വരനായി
നില്ക്കുമാത്മാവ് പരമാനന്ദമുള്ളോന്നന്യ-
മൊക്കെയും മായാകാര്യമസത്യമാഗന്തുകം.
അഗ്നിയില്‍ നിന്ന് പുകപൊങ്ങുന്നതുപോലെ പരമാത്മാവില്‍ നിന്നും ത്രിഗുണാത്മികയായ മഹാമായ ഉണ്ടായി ജഡചൈതന്യഭാവം ധരിച്ചിരിക്കുന്നു. ജീവന് ത്രിമൂര്‍ത്തികള്‍ തുടങ്ങിയ അവതാരങ്ങള്‍ എടുക്കുന്നു. ദേവതമാര്‍ വിദ്യാരൂപിണിയായി കഴിയുന്നു. അതിനെ തന്നെയാണ് ചൈതന്യം എന്നും വിജ്ഞാനമെന്നും പറയുന്നത്. കളങ്കമില്ലാതെ വിദ്വാന്മാരായിരിക്കുന്ന ഭക്തന്മാരുടെ ഹൃദയാംബുജത്തില്‍ മോക്ഷപ്രദമായിരിക്കുന്ന സത്യവും വിദ്യാരൂപിണിയായ ആ മായ തന്നെ.
പിന്നെ അചേതനമായിരിക്കുന്ന മറ്റേത് അജ്ഞാനമായിരിക്കുന്ന അവിദ്യയാണെന്നും അറിയുക. വിദ്യയെന്നും അവിദ്യയെന്നും രണ്ടുനാമരൂപങ്ങള് പൂണ്ടിരിക്കുന്നതിനാല്‍ ബന്ധമോക്ഷങ്ങള്‍ രണ്ടിനും കാരണവും ഇതുതന്നെയെന്ന് മനസ്സിലാക്കുക. ആത്മാവെന്നും അനാത്മാവെന്നും വ്യത്യാസത്തോടുകൂടി ദ്വൈതഭാവത്തിലുള്ള രണ്ടു പ്രപഞ്ചവും ഇതില്‍ നിന്നുതന്നെ ഉണ്ടായതാണ്. കാര്യം, കാരണം, കര്‍മം, ദേഹങ്ങള്‍, അതില്‍ നിന്നുണ്ടാകുന്ന രാഗാദിദോഷങ്ങളും അഹങ്കാരവും മറ്റുവിധത്തിലുള്ള ശരീരധര്മങ്ങളുമെല്ലാം മായയുടെ അചേതനരൂപമാണ്. എന്നാല്‍ മായയുടെ ചൈതന്യസ്വരൂപമാണ് ജീവന്. ഇതെല്ലാം തന്നെ മഹാമായയുടെ കാര്യമായതിനാല്‍ സത്യവും അസത്യവും നിത്യവും അനിത്യവും മനസ്സിന്റെ ഉള്ക്കുരുന്നില് ബോധിച്ച് ജ്ഞാനത്തില്‍ ഉണര്‍ന്ന് നിത്യനായിത്തീരണം. ആനന്ദസ്വരൂപനായി, ഉപാധികളില്ലാത്തവനായി, വ്യക്തനായി, അതേസമയം അവ്യക്തനുമായി, എല്ലാറ്റിനും അര്ഥവാനായി, സച്ചിദാനന്ദമായ ആത്മാവായി, സകലത്തിനും ഈശ്വരനായി നില്ക്കുന്ന ആത്മാവാണ് പരമാനന്ദദായകനെന്നും മറ്റുള്ളതെല്ലാം യാദൃശ്ചികമായി എത്തിച്ചേരുന്ന മായാരൂപം മാത്രമാണെന്നും അസത്യമാണെന്നും അറിഞ്ഞുകൊള്ളുക.
– തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്
വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: