ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാണക്കേടിന്റെ മറ്റൊരു കഥകൂടി രചിച്ചു. ഇക്കുറി അവര്‍ എവര്ട്ടന് മുന്നില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സുല്ലിട്ടു. ലെയ്ട്ടന്‍ ബെയ്ന്‍സും കെവിന് മിറാലസുമാണ് ചുവന്ന ചെകുത്താന്മാരെ തറപറ്റിച്ച ഗോളുകള്‍ക്ക് പിറവി കൊടുത്തത്. രണ്ടു ഗോളുകളും ആദ്യ പകുതിയിലായിരുന്നു. ഇതോടെ എവര്ട്ടന് നാലാം സ്ഥാനത്തിനായുള്ള മത്സരം കടുപ്പിച്ചു. ആഴ്സനലിനെക്കാള്‍ (70) ഒരു പോയിന്റ് മാത്രം പിന്നിലുള്ള എവര്ട്ടന് (69) ഇപ്പോള്‍ അഞ്ചാമതാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (57 പോയിന്റ്) ഏഴാം സ്ഥാനത്തും.
പതിവുപോലെ ആരാധകരെ മാന്‍.യു തീര്‍ത്തും നിരാശപ്പെടുത്തി. എതിരാളിയുടെ പരിതാപകരമായ അവസ്ഥയ്ക്കുമേല് പന്തടിച്ചുകളിച്ച എവര്ട്ടന് കാര്യങ്ങളെല്ലാം തങ്ങളുടെ വരുതിയിലാക്കുകയും ചെയ്തു. എവര്ട്ടന് ഗോളി ടിം ഹൊവാര്‍ഡിന് കളിയുടെ ഭൂരിഭാഗം സമയത്തും കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ല. 28-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് എവര്ട്ടന് ലീഡ് സ്വന്തമാക്കിയത്. റൊമേലു ലുകാക്കുവിന്റെ ഷോട്ട് ഫില്‍ ജോണ്‍സ് ബോക്സിനുള്ളില്‍ കൈകൊണ്ടു തടുത്തതിനു ലഭിച്ച കിക്ക് ബെയ്ന്‍സ് ഗോള്‍വര കടത്തി (1-0). ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ അവശേഷിക്കെ സീമസ് കോള്‍മാന്റെ മനോഹരമായ പാസിന് മിറാലസും (43-ാം മിനിറ്റ്) പൂര്‍ണതയേകി. രണ്ടാം പകുതിയില്‍ കാര്യമായ തിരിച്ചടിക്ക് മാന്‍.യുവിന് കഴിയാതെവന്നപ്പോള്‍ എവര്ട്ടന് നിഷ്പ്രയാസ ജയം. അപ്പോഴും കൂടുതല്‍ ഗോള്‍ വഴങ്ങാതെ കരകയറിയതിന്റെ ആശ്വാസമായിരുന്നു ഡേവിഡ് മോയസിന്റെ കുട്ടികളുടെ മുഖത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: